കുഞ്ഞാലിക്കുട്ടിയുടെ കോട്ടയിൽ വിമത, ജയിപ്പിക്കാനുറപ്പിച്ച് എൽഡിഎഫ്... പ്രതിസന്ധി തീരാതെ മുസ്ലീം ലീഗ്
മലപ്പുറം: മുസ്ലീം ലീഗില്‍ കഴിഞ്ഞ കുറേകാലമായി ഏറ്റവും ശക്തനായ നേതാവ് ആരെന്ന് ചോദിച്ചാല്‍ കുഞ്ഞാലിക്കുട്ടി എന്ന ഉത്തരമേ ഉണ്ടാവൂ. കെടി ജലീലിനോട് ഏറ്റ തോല്‍വിക്ക് ശേഷം പാര്‍ട്ടിയുടെ അടിത്തറ വീണ്ടും കെട്ടിപ്പൊക്കിയെടുത്തത് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു.
കടുത്ത പ്രതിസന്ധിയിലോ മലപ്പുറം ലീഗ്? പെരിന്തൽമണ്ണയിൽ ഒരു സീറ്റിൽ രണ്ടുപേർ, കരുവാരക്കുണ്ടിൽ കോൺഗ്രസും
മുസ്ലീം ജനവിഭാഗം മാറി ചിന്തിക്കുന്നു, ലീഗിനോടും കോൺഗ്രസിനോടും അമർഷം, രാഷ്ട്രീയ മാറ്റമെന്ന് പി ജയരാജൻ
അങ്ങനെയുള്ള കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം വാര്‍ഡില്‍ മുസ്ലീം ലീഗില്‍ വിള്ളല്‍ ഉണ്ടായാലോ? അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മലപ്പുറം നഗരസഭയിലെ 38-ാം വാര്‍ഡ് ആയ ഭൂദാനം കോളനിയിലെ സംഭവങ്ങള്‍ പരിശോധിക്കാം...
കുഞ്ഞാലിക്കുട്ടി
മലപ്പുറം എംപിയാണ് കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും. ഇ അഹമ്മദിന്റെ മരണത്തോടെയായിരുന്നു കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇനി തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്താനാണ് ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടും ഉണ്ട്.
സ്വന്തം വാര്‍ഡ് ഇല്ലെങ്കില്‍
അങ്ങനെയുള്ള കുഞ്ഞാലിക്കുട്ടിയുടെ വീട് നില്ക്കുന്ന വാര്‍ഡില്‍ ഇത്തവണ മുസ്ലീം ലീഗിന് വിമത സ്ഥാനാര്‍ത്ഥിയുണ്ട്. അത് വലിയ വാര്‍ത്ത തന്നെയാണ്. ഈ വാര്‍ഡില്‍ മുസ്ലീം ലീഗ് എങ്ങാനും പരാജയപ്പെട്ടാല്‍ അതിന്റെ നാണക്കേട് ഒരുകാലത്തും വിട്ടുപോകില്ലെന്നുറപ്പ്.
മൈമൂന നാസര്‍
മൈമൂന നാസര്‍ ആണ് മലപ്പുറം നഗരസഭയിലെ 38-ാം വാര്‍ഡ് ആയ ഭൂദാനം കോളനിയിലെ മുസ്ലീം ലീഗ് വിമത സ്ഥാനാര്‍ത്ഥി. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ അബ്ദുള്‍ നാസറിന്റെ ഭാര്യയാണ് മൈമൂന.
എന്താണ് പ്രശ്നം
ഈ വാര്‍ഡിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ എക്കാലവും ഒരേ കുടുംബത്തില്‍ നിന്നുള്ളവരായിരിക്കും എന്നതാണ് ആക്ഷേപം. ഇതിനെതിരെയാണ് വിമത നീക്കം. വിഷയം കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാന്‍ ആകാത്ത സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് എന്നാണ് വിമത പക്ഷത്തിന്റെ നിലപാട്.
ആരേയും തോല്പിക്കാനല്ല
'ആരേയും തോല്പിക്കാനല്ല, എല്ലാവര്ക്കും ജയിക്കാന്‍ വേണ്ടിയാണ്'- ഇതാണ് മൈമൂന നാസറിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം തന്നെ. അവഗണനകളില്‍ നിന്നും അവകാശങ്ങളിലേക്കൊരി ജനകീയ മുന്നേറ്റം എന്ന വരികളും മൈമൂന നാസറിന്റെ പോസ്റ്ററുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
പിന്തുണയുമായി ഇടതുപക്ഷം
മൈമൂന നാസര്‍ വിമത സ്ഥാനാര്‍ത്ഥിയായതോടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് എല്‍ഡിഎഫിന്റെ നീക്കം. അതുകൊണ്ട് തന്നെ മൈമൂനയ്ക്ക് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വീടിരിക്കുന്ന വാര്‍ഡില്‍ മുസ്ലീം ലീഗിനെ തോല്പിക്കാന് ആയാല്‍ അത് വലിയ നേട്ടമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.
മത്സരം കടുക്കും
കെകെ ഐഷാബിയാണ് ഇത്തവണത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് കൗണ്‍സിലറും. മുന്‍ കൗണ്‍സിലര്‍ കെകെ ഉമ്മറിന്റെ ഭാര്യയാണ് ഐഷാബി. 1388 വോട്ടര്‍മാരാണ് വാര്‍ഡില്‍ കഴിഞ്ഞ തവണ 373 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഐഷാബിയുടെ വിജയം. വിമത സ്ഥാനാര്‍ത്ഥിയിലൂടെ ഈ ലീഡിനെ മറികടക്കാമെന്നാണ് ഇടുപക്ഷവും പ്രതീക്ഷിക്കുന്നത്.
പുറത്താക്കുമോ
അബ്ദുള്‍ നാസര്‍ ഇപ്പോഴും മുസ്ലീം ലീഗ് പാര്‍ട്ടി അംഗമാണ്. നാസറിനെ പുറത്താക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മുസ്ലീം ലീഗ്. ഇത് സംബന്ധിച്ച് വാര്‍ഡ് കമ്മിറ്റി തീരുമാനമെടുക്കുകയും അത് മുനിസിപ്പല്‍ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
പലയിടത്തും പ്രശ്നം
മലപ്പുറം ജില്ലയില്‍ പലയിടത്തും മുസ്ലീം ലീഗ് കടുത്ത വിമത പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. പെരിന്തല്‍മണ്ണയില്‍ ഒരു വാര്‍ഡില്‍ രണ്ട് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. രണ്ട് പേരും മത്സരിക്കുന്നത് പാര്‍ട്ടിയുടെ അനുമതിയോടേയും ആണ്.
കോണ്‍ഗ്രസ് കൊടുത്ത പണി
ഇത്തവണ ചില പഞ്ചായത്തുകളില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസ്സും നേരിട്ട് ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഉണ്ട്. കരുവാരക്കുണ്ട് പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഒപ്പം കൂട്ടിയാണ് കോണ്‍ഗ്രസ് മുസ്ലീം ലീഗിനെ നേരിടുന്നത്.