എസ്ഡിപിഐ വിട്ടുപോന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസ്: ഒരാൾ അറസ്റ്റിൽ
മലപ്പുറം: എസ്ഡിപിഐയില്‍നിന്നും വിട്ടുപോന്ന പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒന്നാം പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രവര്‍ത്തകനായ ആലത്തിയൂര്‍ ബിബിന്‍ വധക്കേസിലെ ഏഴാം പ്രതിയുമായ പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടില്‍ തുഫൈല്‍ (32) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് പറവണ്ണ കാഞ്ഞിരക്കുറ്റിയില്‍വച്ച് കാഞ്ഞിരക്കുറ്റി സ്വദേശിയായ കുഞ്ഞിമോനെ ഏഴംഗ സംഘം വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു.
തടയാന്‍ ശ്രമിച്ച സഹോദരനും പരുക്കേറ്റു. എസ്ഡിപിഐയില്‍ നിന്നുംവിട്ടുനില്‍ക്കുന്ന അഭിപ്രായ വ്യത്യാസമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറഞ്ഞിരുന്നത്. കേസില്‍ ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിനു ശേഷം തുഫൈല്‍ ഒളിവില്‍ പോയി. പോലീസിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. നേരത്തേ വധശ്രമം ഉള്‍പ്പെടെയുള്ള കേസില്‍ ഉള്‍പ്പെട്ടതുഫൈല്‍ ബിബിന്‍ വധക്കേസിലും പെട്ടതോടെ ഈ കേസിലെ ജാമ്യവ്യവസ്ഥയില്‍ മേലില്‍ യാതൊരു കേസിലും ഉള്‍പ്പെടരുതെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.
ഈ വ്യവസ്ഥ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് തിരൂര്‍ എസ്ഐ: കെജെ ദിനേശ് പറഞ്ഞു. കേസില്‍ ഏഴുപ്രതികളാണുള്ളത്. 2017ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ആലത്തിയൂര്‍ ബിബിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. വധക്കേസിലെ ഏഴാം പ്രതിയുമായ പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടില്‍ തുഫൈല്‍. തിരൂരങ്ങാടി കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയായതില്‍ പ്രതിഷേധിച്ചാണ് ബിബിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നത്. ഇസ്ലാംമതം സ്വീകരിച്ച ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയിരുന്നത്.