നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചിട്ട് രണ്ട് വര്‍ഷം; മേഖലയില്‍ സുരക്ഷ കര്‍ശനമാക്കി പോലീസ്
മലപ്പുറം: നിലമ്പൂര്‍ പടുക്ക വനമേഖലയില്‍ മാവോയിസ്റ്റുകള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച് വര്‍ഷം രണ്ട് തികയുന്നു. കരുളായി പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന് സമീപമാണ് 2016 നവമ്പര്‍ 24 ന് ഉച്ചക്ക് 12 മണിയോടെ കുപ്പുസ്വാമി എന്ന ദേവരാജ്, അജിത എന്നിവര്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2013 ഫിബ്രവരിയിലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ആദ്യമായി കണ്ടത്.
തുടര്‍ന്ന് പോത്തുകല്ലിലെ വിവിധ വനമേഖലകള്‍, വഴിക്കടവ് പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, മുണ്ടക്കടവ് അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ്, ടി കെ കോളനി എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായി. കേരളത്തില്‍ തന്നെ ഒരു വനപാലകന് നേരെ വെടിയുതിര്‍ത്തതും പോലീസ് വാഹനത്തിന് വെടിയേറ്റതും നിലമ്പൂര്‍ മേഖലയിലെ പൂക്കോട്ടുംപാടം സേ്റ്റഷന്‍ പരിധിയിലാണ്.

കാലാവസ്ഥ അനുകൂലമായത് കാരണം മാവോയിസ്റ്റുകള്‍ വനത്തിനുള്ളില്‍ തമ്പടിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. വാര്‍ഷികത്തോടനുബന്ധിച്ച് വനമേഖലയിലും വനത്തിനോടടുത്തുള്ള കോളനികളിലും മാവോയിസ്റ്റ് സാന്നിധ്യം ഇല്ല എന്നുറപ്പുവരുത്താന്‍ പോലീസ് തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളോടൊപ്പം രാത്രി സമയത്തുള്‍പ്പടെ പട്രോളിങ്ങ് നടത്തുന്നുണ്ട്. രാത്രി കാലങ്ങളില്‍ വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിക്കുന്നത്. മാവോയിസ്റ്റുകളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ആന്ധ്രാ സ്വദേശിയായ ദേവരാജായിരുന്നുവെന്നായിരുന്ന അന്ന് പോലീസ് പറഞ്ഞിരുന്നത്. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് 60 അംഗ സംഘം പുലര്‍ച്ചെ നാല് മണി മുതല്‍ തെരിച്ചില്‍ ആരംഭിച്ചിരുന്നു. തെരച്ചിലിനിടെ പതിനഞ്ചംഗ മാവോയിസ്റ്റ് സംഘം തണ്ടര്‍ ബോള്‍ട്ടിന് മുന്നില്‍ അകപ്പെട്ടു. ഏറ്റുമുട്ടല്‍ ആരംഭിച്ചപ്പോള്‍ ഇവര്‍ ചിതറിയോടി. ഏഴ് പേര്‍ പോലീസിന് നേരെ തിരിച്ചടിച്ചു. ഇതില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. എന്നായിരുന്നു പോലീസ് വാനം. ജനവാസ കേന്ദ്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പ് നടന്നത്.












Click it and Unblock the Notifications