പോലീസിന്റെ വെടിയേറ്റ് മരിച്ചമാവോയിസ്റ്റുകളുടെ അനുസ്മരണം നടത്താന്‍ എട്ടംഗ സായുധ മാവോയിസ്റ്റ് സംഘം നിലമ്പൂരില്‍
മലപ്പുറം: നിലമ്പൂര്‍ കരുളായി പടുക്കവനത്തില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ അനുസ്മരണം നടത്താന്‍ എട്ടംഗ സായുധ മാവോയിസ്റ്റ് സംഘം നിലമ്പൂരിലെത്തിയതായി റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ മരണപ്പെട്ട് രണ്ടുവര്‍ഷം തികയുന്ന സാഹചര്യത്തിലാണിത്. 2016 നവമ്പര്‍ 24 ന് ഉച്ചക്ക് 12 മണിയോടെയാണ് കുപ്പുസ്വാമി എന്ന ദേവരാജ്, അജിത എന്നിവര്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
നിരോധിത തീവ്രവാദ സംഘടനയായ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിന്റെയും അജിതയുടെയും രക്തസാക്ഷി വാര്‍ഷികത്തിലാണ് ഇരുവരും വെടിയേറ്റുവീണ വരയന്‍മലയിലെ ബേസ് ക്യാമ്പില്‍ അനുസ്മരണത്തിന് എട്ടംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് അതീവജാഗ്രതാ നിര്‍ദ്ദേശവുമായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട മലപ്പുറം എസ്.പി നിലവില്‍ ശബരിമല ഡ്യൂട്ടിയിലാണ്.

രക്തസാക്ഷി വാര്‍ഷികത്തിന് മാവോയിസ്റ്റ് അനുസ്മരണത്തിനും പ്രത്യാക്രമണത്തിനും സാധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്ര ഐ.ബിയും തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇന്റലിജന്‍സും സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നറിയിപ്പു നല്‍കിയിരുന്നു. മാവോയിസ്റ്റുകളെ കൊലപ്പെടുത്തി പോലീസ് സംഘത്തിലുള്ളവര്‍ക്ക് സുരക്ഷയൊരുക്കണമെന്നും ആക്രമണസാധ്യതയുണ്ടെന്നും ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. മാവോസിസ്റ്റ് സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി കമാന്‍ഡര്‍ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം വരയന്‍മലയില്‍ ബേസ് ക്യാമ്പ് തുറന്നതെന്ന് സംസ്ഥാന പോലീസ് ഇന്റലിജന്‍സിനും വിവരം ലഭിച്ചിട്ടുണ്ട്.
തമിഴ്‌നാട് ക്യൂബ്രാഞ്ച് ഇന്റലിജന്‍സും സംസ്ഥാന പോലീസിന് ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.2016 നവംബര്‍ 24നാണ് വരയന്‍മലയിലെ ബേസ് ക്യാമ്പില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രത്യാക്രമണ സാധ്യതനിലനില്‍ക്കുന്ന മലപ്പുറത്ത് പക്ഷേ പോലീസിന് നാഥലില്ലാത്ത അവസ്ഥയാണ്. മാവോയിസ്റ്റ് വേട്ടയിടക്കം പ്രത്യേക പരിശീലനം ലഭിച്ച് എസ്.പി പ്രദീഷ്‌കുമാറിന് ശബരിമലയിലാണ് ഡ്യൂട്ടി. 30 വരെ എസ്.പി ശബരിമലയിലായിരിക്കും.
മാവോയിസ്റ്റ് അക്രമണ സാധ്യതയുള്ള പാലക്കാടിന്റെ ക്രമസമാധാന ചുമതലയുള്ള എസ്.പി ദേബേഷ്‌കുമാര്‍ ബെഹറക്കാണ് മലപ്പുറത്തിന്റെ ചുമതല.കുപ്പുദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കുമെന്ന് നേരത്തെ മാവോയിസ്റ്റുകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. നിലമ്പൂര്‍ കാട്ടില്‍ നിന്നും ഉള്‍വലിഞ്ഞ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ വയനാട്, നിലമ്പൂര്‍, പാലക്കാട് ജില്ലകളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ എളുപ്പമെത്താവുന്നതരത്തിലാണ് മാവോയിസ്റ്റുകള്‍ കരുളായി വരയന്‍മലയിലെ ട്രൈ ജംങ്ഷനില്‍ ബേസ് ക്യാമ്പ് തുറന്നത്. കേരളത്തിലെ കാടുകളില്‍ നൂറോളം സായുധ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടാകാമെന്ന നിഗമനമാണ് നേരത്തെ തമിഴ്‌നാട് ക്യൂബ്രാഞ്ച് ഇന്റലിജന്‍സ് നല്‍കിയിരുന്നത്.
സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിക്കു കീഴില്‍ നാടുകാണി, കബനി, ഭവാനി ദളങ്ങളും സജീവമായിയെന്നാണ് വിവരം. വയനാട്ടിലും അട്ടപ്പാടിയിലും മാവോയിസ്റ്റ് സായുധ സംഘങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സെപ്തംബറില്‍ ആന്ധ്രയില്‍ ടി.ഡി.പി എം.എല്‍.എയെയും മുന്‍ എം.എല്‍.എയെയും കൊലപ്പെടുത്തി മാവോയിസ്റ്റുകള്‍ സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചിരുന്നു. 2013 ഫിബ്രവരിയിലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ആദ്യമായി കണ്ടത്.
തുടര്‍ന്ന് പോത്തുകല്ലിലെ വിവിധ വനമേഖലകള്‍, വഴിക്കടവ് പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, മുണ്ടക്കടവ് അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ്, ടി കെ കോളനി എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായി. കേരളത്തില്‍ തന്നെ ഒരു വനപാലകന് നേരെ വെടിയുതിര്‍ത്തതും പോലീസ് വാഹനത്തിന് വെടിയേറ്റതും നിലമ്പൂര്‍ മേഖലയിലെ പൂക്കോട്ടുംപാടം സ്റ്റേഷന്‍ പരിധിയിലാണ്.
കേരളത്തില്‍ ആദ്യമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിക്കുന്നത്. മാവോയിസ്റ്റുകളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ആന്ധ്രാ സ്വദേശിയായ ദേവരാജായിരുന്നുവെന്നായിരുന്ന അന്ന് പോലീസ് പറഞ്ഞിരുന്നത്. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് 60 അംഗ സംഘം പുലര്‍ച്ചെ നാല് മണി മുതല്‍ തെരിച്ചില്‍ ആരംഭിച്ചിരുന്നു. തെരച്ചിലിനിടെ പതിനഞ്ചംഗ മാവോയിസ്റ്റ് സംഘം തണ്ടര്‍ ബോള്‍ട്ടിന് മുന്നില്‍ അകപ്പെട്ടു. ഏറ്റുമുട്ടല്‍ ആരംഭിച്ചപ്പോള്‍ ഇവര്‍ ചിതറിയോടി. ഏഴ് പേര്‍ പോലീസിന് നേരെ തിരിച്ചടിച്ചു. ഇതില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. എന്നായിരുന്നു പോലീസ് വാനം. ജനവാസ കേന്ദ്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പ് നടന്നത്.












Click it and Unblock the Notifications