ദേവരാജൻ മാഷിന്റെ പൊന്നരിവാളിൽ അല്ല സിപിഎമ്മുകാർ കണ്ണെറിഞ്ഞത്, അവർക്ക് പ്രിയം പ്രാണൻ കൊയ്യുന്ന അരിവാൾ
നിലമ്പൂര്‍: മൂത്തേടത്ത് കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തെ തുടര്‍ന്ന് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടക്കര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതിനിടെ പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഡിവൈഎഫ്ഐ അച്ചടക്ക നടപടി സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. ദേവരാജന്‍ മാഷിന്റെ 'പൊന്നരിവാളില്‍ ' അല്ല ഒരിക്കലും സിപിഎമ്മുകാര്‍ 'കണ്ണെറിഞ്ഞത് '. അവര്‍ക്കെന്നും പ്രിയം അവരെയെതിര്‍ക്കുന്നവരുടെ പ്രാണന്‍ കൊയ്യുന്ന അരിവാളാണെന്ന് ഷാഫി പറമ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഫിയുടെ വിമര്‍ശനം.
പ്രാണന്‍ കൊയ്യുന്ന അരിവാളാണ്
ദേവരാജന്‍ മാഷിന്റെ 'പൊന്നരിവാളില്‍ ' അല്ല ഒരിക്കലും സിപിഎമ്മുകാര്‍ 'കണ്ണെറിഞ്ഞത് '. അവര്‍ക്കെന്നും പ്രിയം അവരെയെതിര്‍ക്കുന്നവരുടെ പ്രാണന്‍ കൊയ്യുന്ന അരിവാളാണ്. പാര്‍ട്ടിക്കെത്ര പങ്കില്ലായെന്ന് നേതാക്കള്‍ ആണയിട്ട് പറയുമ്പോഴും, ആ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്ക് നല്ല ബോധ്യമുണ്ട് ജില്ലാ സെക്രട്ടറിയിടപ്പെട്ട വിഷയത്തില്‍, ഷുക്കൂറിന്റെ നെഞ്ചില്‍ ആഴ്ന്നിറങ്ങി ജീവനെടുത്തത്, പാര്‍ട്ടിയുടെ അരിവാള്‍ തന്നെയാണെന്ന്.
Recommended Video
അതെ അരിവാള്‍ തന്നെയാണ്
അത് തന്നെയാണ് തുരുമ്പ് പിടിക്കാതെ ,അറബിക്കടലില്‍ താഴ്ത്താതെ ഇനിയും ഉപയോഗിക്കേണ്ടതെന്ന്. ആ ബോധ്യമാണവര്‍ മുദ്രാവാക്യമായി തെരുവില്‍ പാടി നടക്കുന്നത്. ഷുക്കൂറിന്റെ മാത്രമല്ല, ടിപിയുടെ മുഖത്ത് 51 തവണ പതിഞ്ഞതും, ശുഹൈബിന്റെയും, ശരത്ത് ലാലിന്റെയും, കൃപേഷിന്റെയും ജീവനെടുത്തതും അതെ അരിവാള്‍ തന്നെയാണ്. ആ അരിവാള്‍ നെഞ്ചിലേറ്റി നടക്കുന്ന സഖാക്കളെ, ലാല്‍ സലാം.
അച്ചടക്ക നടപടി
അതേസമയം, പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഡിവൈഎഫ്ഐ അച്ചടക്ക നടപടി സ്വീകരിച്ചു. മൂത്തേടം മേഖല സെക്രട്ടറി പികെ ഷഫീഖിനെ എല്ലാ ചുമതലയില്‍ നിന്നും നീക്കിയിട്ടുണ്ട്. പ്രകടനത്തില്‍ പങ്കെടുത്തവരെ തള്ളി ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം രംഗത്തുവരുകയും ചെയ്തിട്ടുണ്ട്. വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പികെ മുബഷിര്‍ അറിയിച്ചു.
പരാതിയുമായി യൂത്ത് ലീഗ്
സംഭവത്തില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊലവിളി മുദ്രാവാക്യവുമായി നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരെ പാര്‍ട്ടി പുറത്താക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൊലവിളി പ്രകടനം ഗൗരവമായി തന്നെ എടുക്കുന്നു. സംഭവത്തില്‍ സിപിഎം മറുപടി പറയണം. സംസ്ഥാന തലത്തിലുള്ള മുദ്രാവാക്യമായി അത് മാറാതാരിക്കാന്‍ സിപിഎം ശ്രദ്ധിക്കണം. ഭീഷണി മുഴക്കിയവര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രാദേശിക തര്‍ക്കം
പ്രാദേശിക തര്‍ക്ക വിഷയത്തിലാണ് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയത്. ചെറുവള്ളി അന്‍വര്‍ എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. പ്രകടനത്തിലെ മുദ്രാവാക്യം വിളി ഏറെ പ്രകോപനപരമായിരുന്നു. അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുവീഴ്ചത്തിയ പോലെ ഇല്ലാതാക്കും എന്നായിരുന്നു ഭീഷണി. ഇതോടെ സംസ്ഥാനതലത്തില്‍ വിവാദമായ സംഭവമായി മാറി.
കൊലവിളി മുദ്രാവാക്യം; എടക്കര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്, ഡിവൈഎഫ്‌ഐയില്‍ അച്ചടക്ക നടപടി
പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം... കാരണം ആഷിക് അബുവും, വാരിയൻകുന്നത്തും; സന്ദീപ് വാര്യരും രംഗത്ത്