കടലുണ്ടിപ്പുഴയില്‍ സഹോദരികളായ പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു, അപകടം അവധി ആഘോഷിക്കാൻ എത്തിയപ്പോൾ
മലപ്പുറം: ആനക്കയത്ത് ചെക്ക് പോസ്റ്റിനു സമീപം കടലുണ്ടിപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ആനക്കയം ഈരാമുടുക്ക് ചക്കാലക്കുന്നന്‍ അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നര മണിയോടെ ആനക്കയം നടുവള്ളിക്കുണ്ട് കടവിലാണ് അപകടം.
മധ്യവേനല്‍ അവധിക്ക് ഉമ്മയുടെ വീട്ടില്‍ലെത്തിയ ഇവര്‍ കുളിക്കാനായി പുഴയിലിറങ്ങിയതായിരുന്നു. മാതാവ് കരുമുടിക്കല്‍ സൗജത്തും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നീന്തല്‍ വശമില്ലാത്ത ഫാത്തിമ നിദ വെള്ളത്തില്‍ മുങ്ങുന്നതു കണ്ട് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഫാത്തിമ ഫിദയും മുങ്ങുകയായിരുന്നു. മാതാവിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ വെള്ളത്തില്‍ ചാടി കുട്ടികളെ പുറത്തെടുത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
മരുന്നുകളെ പ്രതിരോധിക്കുന്ന ഫംഗസ് ബാധ; ലോകത്തിന് പുതിയ ഭീഷണി
ഇളയ കുട്ടിയെ വെള്ളത്തില്‍ നിന്നും കയറ്റി 15 മിനുട്ടു കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടിയെ കരയ്ക്ക് കയറ്റാനായത്. ആനക്കയം ജിയുപി സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് ഫാത്തിമ ഫിദ, ഫാത്തിമ നിദ അഞ്ചിലും. ഏക സഹോദരന്‍ ഫായിസ് ഇരുമ്പുഴി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മഞ്ചേരി എസ് ഐ മാരായ പി കെ അബുബക്കര്‍, മുഹമ്മദ് എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വൈകീട്ട് 4.30ന് ആനക്കയം വെസ്റ്റ് ജുമാമസ്ജിദില്‍ ഖബറടക്കി. കുട്ടികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാരില്‍ നിന്നും സഹായ ധനം ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി തഹസീല്‍ദാര്‍ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ