കൊവിഡ് രോഗികൾക്ക് 20000ഓളം പേരുമായി സമ്പർക്കം;പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍, സ്ഥിതി ഗുരുതരം..!!
പൊന്നാനി: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ അടുത്ത മാസം ആറ് വരെയാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. പൊന്നാനി താലൂക്ക് മുഴുവനായും അടച്ചിടുന്ന നടപടികളിലേക്ക് കടക്കും. താലൂക്ക് മുഴുവന്‍ കണ്ടെയ്ന്മെന്റ് സോണാക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് വേണ്ട നടപടികള്‍ ആരംഭിച്ചെന്നും കളക്ടര്‍ ആശുപത്രികളുടെ പട്ടിക തയ്യാറാക്കുെമെന്നും മന്ത്രി അറിയിച്ചു.
20000 കൂടുതല്‍ പേരില്‍ സമ്പര്‍ക്കം
കഴിഞ്ഞ ദിവസം എടപ്പാളില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുമായി 20000 കൂടുതല്‍ പേരില്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്ന വിലയിരുത്തലിനെ തുടർന്നാണ് കര്‍ശന നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ മുഴുവന്‍ പശ്ചായത്തുകളും നഗരസഭയും കണ്ടെയ്ന്മെന്റ് സോണാക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
റാന്‍ഡം സാമ്പിള്‍ പരിശോധന
നിലവില്‍ നാല് പഞ്ചായത്തുകളും നഗരസഭയിലെ 47 വാര്‍ഡുകളും മാത്രമാണ് കണ്ടെയ്ന്മെന്റ് സോണായിട്ടുള്ളത്. രോഗം വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ റാന്‍ഡം സാമ്പിള്‍ പരിശോധന നാളെ മുതല്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, കച്ചവടക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരടക്കം 1500 പേരിലാണ് കൊവിഡ് പരിശോധന നടത്തുക.
Recommended Video
അഞ്ച് പേര്‍ക്ക് രോഗം
ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. എടപ്പാള്‍, വട്ടംകുളം മേഖലകളിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കാണ് രോഗബാധ. ഇവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്നും സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍
എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ (ഫിസിഷ്യന്‍) വട്ടംകുളം കണ്ണഞ്ചിറ സ്വദേശി (61), ശുകപുരം ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്മാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി (54), വട്ടംകുളം ശുകപുരം സ്വദേശിനി (28), എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ (കുട്ടികളുടെ വിഭാഗം) വട്ടംകുളം ശുകപുരം സ്വദേശി (49), എടപ്പാള്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എടപ്പാള്‍ പൊറൂക്കര സ്വദേശിനി (32) എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
224 പേര് ചികിത്സയില്‍
രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി (43) ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയതാണ്. കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ 224 പേര് ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 466 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,707 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 28,065 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.