തുർക്കി കറൻസി പിടികൂടിയ സംഭവം: അന്വേഷണം മലപ്പുറം സ്വദേശിയിലേക്ക്, 58 കോടി മൂല്യമുള്ള കറന്‍സി!!
മലപ്പുറം: കരിപ്പൂര്‍ എയര്‍കാര്‍ഗോ ടെര്‍മിനല്‍ പരിസരത്തു വച്ച് നിരോധിത തുര്‍ക്കി കറന്‍സിയായ ലിറ പിടികൂടിയ സംഭവത്തില്‍ അന്വേഷണം മലപ്പുറം സ്വദേശിയിലേക്ക്. നിരോധിച്ച വിദേശകറന്‍സികള്‍ കേരളത്തിലെത്തിച്ചു വില്‍പ്പന നടത്തുന്ന സംഘത്തിനു നേതൃത്വം നല്‍കുന്നത് ഇയാളാണെന്ന സൂചനയാണ് അന്വേഷണസംഘത്തിനു ലഭിച്ചിട്ടുള്ളത്. കസ്റ്റംസ് പ്രിവന്റീവ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം കറന്‍സികളുമായി പിടിയിലായ കൊണ്ടോട്ടി കുമ്മിനിപ്പറമ്പ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കറന്‍സി എത്തിച്ചുനല്‍കുന്നതു മലപ്പുറം സ്വദേശിയാണെന്നു സൂചന ലഭിച്ചിട്ടുണ്ട്.
പിന്‍വലിക്കുന്നതിനു മുമ്പ് 58 കോടി രൂപയുടെ മൂല്യമുണ്ടായിരുന്ന കറന്‍സിയാണ് റിയാസില്‍ നിന്നു പിടികൂടിയത്. ദുബായിലേക്കു പോകുന്ന യാത്രക്കാരനു കൈമാറാന്‍ എത്തിച്ചതായിരുന്നു ഇത്. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ കറന്‍സി കടത്ത് നടത്തുന്നുണ്ടെന്ന സൂചന ബലപ്പെട്ടതോടെ ജാമ്യത്തില്‍ വിട്ടയച്ച റിയാസിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

അഞ്ചുലക്ഷം വില വരുന്ന ലിറയുടെ 100 നോട്ടുകളാണ് റിയാസില്‍ നിന്നു പിടിച്ചെടുത്തത്. ലിറയ്ക്ക് 11.60 രൂപയായിരുന്നു നിരോധന സമയത്ത് ഇന്ത്യയിലെ മൂല്യം. 2006ലാണ് ലിറ നിരോധിച്ചത്. ഇതിനു ശേഷം ലിറാ കറന്‍സികള്‍ വിനിമയം നടത്തി തട്ടിപ്പു നടത്തുന്ന സംഘം ഇന്ത്യയില്‍ പലയിടത്തും സജീവമാണ്. നിരോധിത ലിറ മാറ്റിനല്‍കുന്ന സംഘം ദുബായിലുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ച് പണം തട്ടുകയാണ് മിക്ക സംഘങ്ങളുടെയും രീതിയെന്നാണ് സംശയം. കഴിഞ്ഞ നവംബറില്‍ മലപ്പുറത്തു നിന്നു നിരോധിച്ച തുര്‍ക്കി കറന്‍സി പിടികൂടിയിരുന്നു. 110 കോടി രൂപ മൂല്യമുള്ള കറന്‍സികളുമായാണ് അഞ്ച് നിലമ്പൂര്‍ സ്വദേശികള്‍ പിടിയിലായത്. ഇവരുമായി റിയാസിനു ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് കസ്റ്റംസ് സംഘം പരിശോധിക്കുന്നത്.












Click it and Unblock the Notifications