പെരുമ്പാവൂരിലെ മാലമോഷണം: സൂപ്പർമാൻ സിറാജിന്റെ കൂട്ടാളികൾ പിടിയിൽ, ബൈക്കിലെത്തി മാല മോഷ്ടിക്കും!
പെരുമ്പാവൂർ: ബൈക്കിലെത്തി ഒക്കൽ സ്വദേശിനിയായ വീട്ടമ്മയെ ആക്രമിച്ച് രണ്ടുപവൻ തൂക്കം വരുന്ന മാല പൊട്ടിച്ച കേസിലെ രണ്ടു പ്രതികളെ കഴിഞ്ഞ ദിവസം പെരുമ്പാവൂർ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ബൈക്കിൽ കറങ്ങി നടന്ന് ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളുടെയും കച്ചവട സ്ഥാപനങ്ങൾ നടത്തുന്ന സ്ത്രീകളുടെയും മാല പിടിച്ചു പറിയ്ക്കുന്ന സംഘത്തിലെ 3 പേരെക്കൂടി പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
കോതമംഗലം നെല്ലിക്കുഴി സ്വദേശികളായ പുത്തൻപുരയ്ക്കൽ വീട്ടിൽ ഇസ്മയിൽ മകൻ 20 വയസ്സുള്ള ഷാഹുൽ, കുറ്റകൃത്യം നടക്കുന്ന സമയം ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടി, ചെറുവട്ടൂർ സ്വദേശികയായ മാപ്പിളക്കുടി വീട്ടിൽ പ്രസന്നൻ മകൻ 20 വയസ്സുള്ള ബിമൽ എന്നിവരെയാണ് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി രാഹുൽ.ആർ.നായരുടെ നിർദ്ദേശാനുസരണം പെരുമ്പാവൂർ ഡി.വൈ.എസ്.പി ജി വേണുവിൻെറ നേതൃത്വത്തിൽ ഓപ്പറേഷൻ സൂപ്പർമാൻ എന്ന പേരിൽ നടത്തിയ അന്വേഷണങ്ങളുടെ തുടർച്ചയായി പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ്, എസ്.ഐ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയതത്.
പ്രതികൾ പെരുമ്പാവൂർ കെ എസ് ആർ ടി സി റോഡിൽ ചിപ്സ് കട നടത്തുന്ന ഷീല പ്രകാശ് എന്ന സ്ത്രീയുടെയും,പട്ടിമറ്റം ഭാഗത്ത് റോഡിലൂടെ നടന്നു പോയ സ്ത്രീയുടെയും മാല പൊട്ടിച്ചെടുത്തത് പിടിയിലായ പ്രതികളാണ്. കൂടാതെ എറണാകുളം, തൃശൂര്‍ ജില്ലകളിൽ നിരവധി മാല മോഷണ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ത്യശ്ശൂർ സ്വദേശിയായ ഷക്കീർ ആണ് മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നൽകിയും, പുതിയ മൊബൈലും, പുത്തൻ തലമുറ ബൈക്കുകളും വാങ്ങി നൽകാമെന്നും, ബിസിനസ്സ് ആരംഭിക്കാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് സംഘം രൂപീകരിച്ച് സഞ്ചാരം കുറഞ്ഞ വഴികളും, സ്ത്രീകൾ മാത്രം നടത്തുന്ന കടകളും കണ്ടെത്തി സംഘത്തിനു വിവരം കൈമാറിയിരുന്നത്. കൂട്ടാളികൾ അറസ്സിലായ വിവരം മനസ്സിലാക്കി ഷക്കീർ ഒളിവിലാണ്. ഷക്കീറിനു വേണ്ടി ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പൊലീസ് പറഞ്ഞു.
ഓപ്പറേഷൻ സൂപ്പർമാൻെറ ഭാഗമായി 5 ഓളം പ്രതികളെ അറസ്റ്റ് ചെയ്തതിലൂടെ എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 10 ഓളം മാല മോഷണ കേസ്സുകളാണ് തെളിയിക്കാൻ കഴിഞ്ഞത്.പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻറ് ചെയ്തു.