വോട്ടെടുപ്പിന് മുന്‍പേ യുഡിഎഫ് വിജയം ഉറപ്പിച്ചു, സീറ്റ് മാത്രം അറിഞ്ഞാൽ മതി, ജോസ് പോയത് ബാധിക്കില്ലെന്ന് ഉമ്മൻചാണ്ടി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള സെമി ഫൈനല്‍ ആണ് തദ്ദേശ തിരഞ്ഞെടുപ്പ്. യുഡിഎഫും എല്‍ഡിഎഫും കരുത്ത് തെളിയിക്കാനുളള കച്ച മുറുക്കിക്കഴിഞ്ഞു.
ജോസ് കെ മാണിയുടെ മുന്നണിമാറ്റം ആരെ സഹായിക്കുമെന്നത് ഈ തിരഞ്ഞെടുപ്പിലറിയാം. ജോസ് കെ മാണിയെ കൂടാതെ ജനതാദള്‍ യു മുന്നണി വിട്ടതിന്റെ ക്ഷീണവും യുഡിഎഫിനുണ്ട്. എന്നാല്‍ ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നാണ് മുന്‍മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടി വിലയിരുത്തുന്നത്.
മുന്നണി മാറ്റം ആര്‍ക്ക് ഗുണം ചെയ്യും
2018ലാണ് എംപി വീരേന്ദ്ര കുമാറിന്റെ ജനതാദള്‍ യു ഇടത് മുന്നണിയിലേക്ക് പോയത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് ചേക്കേറി. ഈ രണ്ട് പാര്‍ട്ടികളുടേയും മുന്നണി മാറ്റം ആര്‍ക്ക് ഗുണം ചെയ്യും എന്നറിയാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.
മികച്ച വിജയം യുഡിഎഫ് നേടും
കേരള കോണ്‍ഗ്രസും ജനതാദളും മുന്നണി വിട്ടത് തങ്ങളെ ബാധിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിട്ടത് ഇതിലൊരു പാര്‍ട്ടി പോയതിന് ശേഷമാണ്. എന്നാല്‍ യുഡിഎഫിന് മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. അതുപോലെ തദ്ദേശ തിരഞ്ഞെടുപ്പിലും എല്ലാ ജില്ലകളിലും മികച്ച വിജയം യുഡിഎഫ് നേടും.
വോട്ടെടുപ്പിന് മുന്‍പ് തന്നെ വിജയം ഉറപ്പിച്ചു
വോട്ടെടുപ്പിന് മുന്‍പ് തന്നെ മലപ്പുറം ജില്ലയില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലപ്പുറം ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് ഐക്യം പുനസ്ഥാപിച്ചിട്ടുണ്ട്. ഇതോടെ വിജയം സുനിശ്ചിതമായി. കഴിഞ്ഞ തവണത്തേക്കാള്‍ എത്ര സീറ്റ് കൂടുതല്‍ ലഭിക്കും എന്നതാണ് ഇനി അറിയേണ്ടത് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മതനിരപേക്ഷ കാഴ്ചപ്പാടുകള്‍
മലപ്പുറത്ത് യുഡിഎഫ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് എന്നുളള ഇടതുപക്ഷത്തിന്റെയും ബിജെപിയുടേയും ആരോപണം ഉമ്മന്‍ ചാണ്ടി തളളിക്കളഞ്ഞു. യുഡിഎഫിലെ കക്ഷികള്‍ മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നവരാണ്. മലപ്പുറത്തടക്കം മതതീവ്രവാദത്തിനെതിരെ കോട്ട കെട്ടുന്നതില്‍ മുസ്ലീം ലീഗിനുളള പങ്ക് വളരെ വലുതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാഷ്ട്രീയ പകപോക്കലാണ്
ലീഗിനെ വര്‍ഗീയ പാര്‍ട്ടി എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് അവരുടെ സഹകരണം ലഭിക്കാത്തതില്‍ അസൂയ ഉളളവരാണ്. നാട്ടില്‍ മതസൗഹാര്‍ദ്ദം നിലനില്‍ക്കാന്‍ കോണ്‍ഗ്രസ്-മുസ്ലീം ലീഗ് സഖ്യം അധികാരത്തിലെത്തേണ്ടത് ആവശ്യമാണ് എന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ലീഗ് നേതാക്കള്‍ക്ക് എതിരെയുളള കേസുകള്‍ ഇടതു സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ്.
Recommended Video
തെറ്റുകാരനാണ് എന്ന് താന്‍ വിശ്വസിക്കുന്നില്ല
അക്കാര്യം ജനം മനസ്സിലാക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാലാരിവട്ടം പാലം കേസ് ഈ സര്‍ക്കാരിന് തന്നെ തിരിച്ചടിയാവും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അവസാനഘട്ട നിര്‍മ്മാണത്തിലാണ് പാളിച്ചകള്‍ ഉണ്ടായത് എന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. പാലാരിവട്ടം പാലം കേസില്‍ വികെ ഇബ്രാഹിംകുഞ്ഞ് തെറ്റുകാരനാണ് എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.