വൈസ് പ്രസിഡന്റിനൊരു അമളി: വണ്ടൂരില്‍ മുള്‍മുനയിലായി യുഡിഎഫ്, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്
മലപ്പുറം: ആകാംക്ഷാമുഖരിതമായ മണിക്കൂറുകള്‍ക്കൊടുവില്‍ വണ്ടൂർ പഞ്ചായത്ത് ഭരണം നഷ്ടപ്പെടാതെ കാത്ത് യു ഡി എഫ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് നേതാവ് കൂടിയായ വൈസ് പ്രസിഡന്റിന്റെ വോട്ട് അസാധുവായതാണ് ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് ഭരിക്കുന്ന വണ്ടൂർ പഞ്ചായത്തില്‍ നാടകീയ രംഗങ്ങള്‍ക്ക് സാഹചര്യമൊരുക്കിയത്.
23 അംഗ പഞ്ചായത്തില്‍ 12 അംഗങ്ങളുമായി യു ഡി എഫ് ആണ് ഭരണത്തില്‍. നേരത്തേയുള്ള ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം 3 വർഷം കോൺഗ്രസും 2 വർഷം മുസ്‌ലിം ലീഗും പങ്കിടാൻ ധാരണയുണ്ട്. ഇതില്‍ തന്നെ കോൺഗ്രസ് പ്രസിഡന്റ് കാലാവധി ഒന്നര വർഷം വീതം രണ്ടു വനിതകൾക്കു നൽകാനും നേരത്തേ തീരുമാനമെടുത്തിരുന്നു.

ധാരണ പ്രകാരം ആദ്യ തവണ പ്രസിഡന്റ് സ്ഥാനം ലഭിച്ച പി.റുബീന ഒന്നര വർഷം കഴിഞ്ഞപ്പോൾ രാജിവച്ചതിനെ തുടർന്നാണ് വണ്ടൂർ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫില്‍ നിന്ന് സിത്താരയും എല്‍ ഡി എഫില്‍ നിന്നും പി ഷൈനിയുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റയുടെ വോട്ട് ബാലറ്റിൽ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായി.

യു ഡി എഫിന്റെ ഒരു വോട്ട് അസാധുവായതോടെ എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാർത്ഥികള്‍ക്ക് 11 വോട്ടുകള്‍ വീതം ലഭിച്ചു. നറുക്കെടുപ്പിലേക്ക് നീങ്ങിയപ്പോള്‍ ഇരുവിഭാഗത്തിനും തുല്യ സാധ്യത. കൈപ്പിടിയിലുള്ള ഭരണം കൈവിട്ട് പോകുമോയെന്ന ആശങ്കയായിരുന്നു യു ഡി എഫിനെങ്കില്‍ അപ്രതീക്ഷിതമായി ഒരു പഞ്ചായത്ത് കൂടെ വന്നേക്കുമെന്നായിരുന്നു എല്‍ ഡി എഫിന്റെ പ്രതീക്ഷ.

എന്നാല്‍ നറുക്കെടുപ്പില്‍ യു ഡി എഫിലെ സിത്താരയെ ഭാഗ്യം തുണച്ചു. ഇതോടെയാണ് യു ഡി എഫ് ക്യാമ്പില്‍ ശ്വാസം നേരെ വീണത്. രണ്ടാം തവണയാണ് ഇ.സിത്താര പഞ്ചായത്ത് പ്രസിഡന്റാവുന്നത്. നേരത്തെ ഇതേ പഞ്ചായത്തിലെ ഒന്‍പതാം വാർഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും യു ഡി എഫ് വിജയിച്ചിരുന്നു. 2020 ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ഒന്‍പതാം വാര്‍ഡ് അംഗവും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി കെ മുബാറക് അന്തരിച്ചതോടെയായിരുന്നു ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

ഏഴ് വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു സി.കെ.മുബാറക്കിന്‍റെ വിജയം. മുബാറക്കിന്റെ മരണത്തെ തുടർന്ന് ഇരു വിഭാഗത്തിനും 11 വോട്ട് വീതം ആയതോടെ നറുക്കെടുപ്പിലൂടെയായിരുന്നു യു ഡി എഫ് അംഗം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വേണ്ടി യു അനില്‍കുമാർ മത്സരിച്ചപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച മൂന്നാംപടി വിജയനായിരുന്നു ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യു ഡി എഫിന് മികച്ച ഭൂരിപക്ഷത്തില്‍ വാർഡ് നിലനിർത്താന്‍ സാധിച്ചു.












Click it and Unblock the Notifications