അനധികൃത മദ്യവിൽപ്പന നടത്തിയ ഒരാളും ഏഴംഗ ചീട്ടുകളി സംഘവും അറസ്റ്റിൽ
പാലക്കാട്: ഡ്രൈ ഡേ ദിനത്തിൽ അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയയാളെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. മാട്ടു മന്ത, സി എൻ പുരം സ്വദേശി മുരളി (42) യെയാണ് ടൗൺ നോർത്ത് എസ് കെ എസ് ഷമീറും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 6 ലിറ്റർ വിദേശമദ്യവും, വിൽപ്പനക്ക് ഉപയോഗിച്ച സ്കൂട്ടറും, വിറ്റുകിട്ടിയ പണവും പോലീസ് കസ്റ്റഡിയിലെടുത്തു. പോണ്ടിച്ചേരിയിൽ മാത്രം വിൽപ്പന നടത്താൻ അനുവാദമുള്ള ടോപ് 10 എന്ന കമ്പനിയുടെ 500 മില്ലി ലിറ്റർ അളവിലുള്ള 12 മദ്യ കുപ്പികളാണ് കണ്ടെടുത്തത്. 100 രൂപയുള്ള മദ്യം 400 രൂപക്കാണ് വിൽക്കുന്നത്. പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ്സെടുത്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ. നന്ദകുമാർ, എസ് സി പി ഒ പ്രദീപ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, വനിതാ സി പി ഒ കുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഒലവക്കോട്ടിലുള്ള സ്വകാര്യ ലോഡ്ജിൽ പണം വെച്ച് ചീട്ടുകളിച്ച ഏഴംഗ സംഘത്തെ ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്ന് ഒരു ലക്ഷത്തി നാൽപത്തി മൂവായിരത്തി അഞ്ചൂറ് രൂപ [ 1,43,500]പിടിച്ചെടുത്തു .
പുതുപ്പരിയാരം സ്വദേശികളായ കുഞ്ഞു മരക്കാർ (50), അബുത്താഹിർ (33), അബ്ദുൾ നാസർ (49), പുതുശ്ശേരി സ്വദേശി , സുരേഷ് (40), പിരായിരി സ്വദേശി ശിവരാമൻ (34), മേപ്പറമ്പ് സ്വദേശി ഹാരിസ് (34), പട്ടിക്കര സ്വദേശി ഋതുൻ (26) എന്നിവരെയാണ് ടൗൺ നോർത്ത് എസ് ഐ എസ്. ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എ എസ് ഐ ഗംഗാധരൻ, എസ് സി പി ഒ സുന്ദരൻ, സി പി ഒമാരായ മോഹനൻ, എം. സുനിൽ, കെ. അഹമ്മദ് കബീർ, പ്രഭു, ആർ. വിനീഷ്, ആർ. രാജീദ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.