ചുട്ടുപൊള്ളുന്ന വെയിലിലും സ്ഥാനാര്‍ഥിയെ കാത്തും 'ജയ്' വിളിച്ചും ജനം; എൽഡിഎഫ് സ്ഥാനാർത്ഥി വിപി സാനുവിന് ഗംഭീര വരവേൽപ്പ്... കുഞ്ഞാലിക്കുട്ടി ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി!
മലപ്പുറം: ചുട്ടുപൊള്ളുന്ന വെയിലിലും സ്ഥാനാര്‍ഥിയെ കാത്തും ജയ് വിളിച്ചും പ്രവര്‍ത്തകരും നാട്ടുകാരും. മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി സാനു മലപ്പുറം അസംബ്ലി മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യാടനം നടത്തി. വാഹന പ്രചരണത്തിന്റെ നാലാം ദിവസമായ ചൊവ്വാഴ്ച്ച ആനക്കയം പഞ്ചായത്തിലെ തെക്കുംമ്പാട് നിന്നാണ് പര്യടനം തുടങ്ങിയത്. സ്ഥാനാര്‍ത്ഥി എത്തുമെന്നറിച്ചിരുന്ന എട്ടു മണിക്ക് മുമ്പേ തന്നെ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേര്‍ ഇവിടെയുണ്ടായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
3 പാര്‍ട്ടികള്‍... യുപിയില്‍ അഖിലേഷിന്റെ തന്ത്രം ഇങ്ങനെ...ജാതി വോട്ടുകളെ ഒപ്പം ചേര്‍ത്ത് സമാജ് വാദി
മുദ്രാവാക്യം വിളികളോടെ ഹാരാര്‍പ്പണം നടത്തിയാണ് തെക്കുംമ്പാട് അങ്ങാടിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്വീകരണ കേന്ദ്രത്തിലേക്ക് സാനുവിനെ വരവേറ്റത്. അടുത്തിടെ മരണപ്പെട്ട സിപിഐ എം കടമ്പോട് ബ്രാഞ്ച് സെക്രട്ടറി വി.പി ഷാജുവിന്റെ വീട് സന്ദര്‍ഷിച്ചാണ് സാനു ആദ്യ കേന്ദ്രത്തില്‍ എത്തുന്നത്. കടുത്ത ചൂടിലും വലിയ ജനകൂട്ടമാണ് ഇന്നത്തെ എല്ലാ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിയെ കാണാനെത്തിയത്. പതിനൊന്ന് മണിയോടെ ആനക്കയം പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങള്‍ പിന്നിട്ട് മലപ്പുറം മുന്‍സിപ്പാലിറ്റിയിലെത്തി.
മുണ്ട് പറമ്പായിയിരുന്നു നഗരസഭയിലെ തുടക്കകേന്ദ്രം. നിരവധി ഓട്ടോറിക്ഷാ തൊഴിലാളികളടക്കം ഇവിടെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന് മേല്‍മുറി മീത്തില്‍പ്പടി, പൈത്തിനിപറമ്പ്, കോട്ടപ്പടിയിലെ ഇത്തിള്‍ പറമ്പ്, മുതുവത്ത് പറമ്പ് എന്നിവടങ്ങളില്‍ ഉച്ചക്ക് മുമ്പ് സ്ഥാനാര്‍ഥി എത്തി.
ഉച്ചക്ക് ശേഷം 3.30 ന് സിവില്‍ സേ്റ്റഷന് പിറകിലെ ചെമ്മങ്കവില്‍ നിന്നാണ് പര്യടനം പുനരാരംഭിച്ചത്, തുടര്‍ന്ന് കോഡൂര്‍ പഞ്ചായത്തിലെ ഉമ്മത്തൂര്‍, ചെമ്മങ്കടവ്, കരീപ്പറമ്പ് എന്നിവടങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമുണ്ടായിരുന്നു. കോഡൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പ്പറ്റ പഞ്ചായത്തുകളിലായി 12 കേന്ദ്രങ്ങളില്‍ ഉച്ചക്ക് ശേഷം സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചെത്തി. പുല്‍പറ്റയിലെ വളമംഗലത്തായിരുന്നു സമാപനം.
മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഒന്നാം ഘട്ട പര്യടനം കാമ്പസ് സന്ദര്‍ശനങ്ങളോടെ പൂര്‍ത്തിയായി. മഞ്ചേരി നിയോജക മണ്ഡലത്തിലെ വിവിധ കാമ്പസുകളിലും മറ്റുമാണ് ഇന്നലെ പര്യടനം നടത്തിയത്. ഒമ്പതരയോടെ കാരക്കുന്ന് ജാമിഅ ഇസ്ലാമിക് കോളേജിലെത്തിയ സ്ഥാനാര്‍ത്ഥിയെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആവേശപൂര്‍വ്വമാണ് വരവേറ്റത്. മലപ്പുറത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നല്‍കിയ മുസ്ലിം ലീഗിലും യു.ഡി.എഫിലും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞു. വരാന്‍ പോവുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലിമെന്റിലേക്ക് താങ്കള്‍ തീര്‍ച്ചയായും തെരഞ്ഞെടുക്കപ്പെടുമെന്നും മലപ്പുറത്തേക്ക് കൂടുതല്‍ ഉന്നത വിദ്യാഭ്യാസം കൊണ്ടു വരാന്‍ ശ്രമിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോട് പറഞ്ഞു. അതുണ്ടാവുമെന്ന് കുഞ്ഞാലിക്കുട്ടി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി.
തുടര്‍ന്ന് ഏറനാട് നോളജ് സിറ്റിയിലെത്തിയ കുഞ്ഞാലിക്കുട്ടിക്ക് ഗംഭീര വരവേല്‍പാണ് ലഭിച്ചത്. വാദ്യമേളങ്ങളോടെയാണ് വിദ്യാര്‍തഥികള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. യു.ഡി.വൈ.എഫ് വിദ്യാര്‍ഥികള്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപകരും ജീവനക്കാരും സ്ഥാനാര്‍ത്ഥിയെ കാമ്പസിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് ചേലേപ്പുറം,എളങ്കൂര്‍ അങ്ങാടിയിലെത്തിയ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു. മഞ്ചേരിയിലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ സെന്റര്‍, യൂണിറ്റി വിമണ്‍സ് കോളേജ് എന്നവിടങ്ങളിലും സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. മുഴുവന്‍ ക്യാമ്പസുകളിലും അവേശകരമായ സ്വീകരണമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.
കാമ്പസുകളിലേക്ക് അക്രമ രാഷ്ര്ടീയത്തിന് നേതൃത്വം കൊടുക്കുന്ന ഇടത് പക്ഷത്തിനെതിരായ ശക്തമായ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പിലുണ്ടായിരിക്കുകയെന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.അഡ്വ.യു.എ ലത്തീഫ്, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, വല്ലാഞ്ചിറ മുഹമ്മദലി,റഷീദ് പറമ്പന്‍, എന്‍. അഹമ്മദ് നാണി, അഡ്വ. അബു സിദ്ധീഖ്, എന്‍.പി. മുഹമ്മദ്, യൂസുഫ് വല്ലാഞ്ചിറ, അഡ്വ. ഇസ്മായില്‍, വല്ലാഞ്ചിറ ഹുസ്സയിന്‍,വി.എം സുബൈദ, അഡ്വ. ബിന ജോസഫ് ,സാദിഖ് കൂളമടത്തില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. തുടര്‍ന്ന് കീഴാറ്റൂര്‍, എടപ്പറ്റ, പാണ്ടിക്കാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെത്തി വോട്ടര്‍മാരെ നേരില്‍ കാണുകയും വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.