ചരിത്രത്തിന്റെ അവശേഷിപ്പ്!! മധ്യകാല കേരളീയ ജീവിതത്തെ കുറിച്ചുള്ള മുളക്കരണങ്ങള്‍ കണ്ടെത്തി
മലപ്പുറം: മധ്യകാല കേരളീയ ജീവിതത്തെ കുറിച്ചുള്ള മുളക്കരണങ്ങള്‍ കണ്ടെത്തി, പേരാമ്പ്രയിലെ നൊച്ചാട് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നാണ് മധ്യകാല കേരളീയ ജീവിതത്തെ സംബന്ധിക്കുന്ന വിവരങ്ങളടങ്ങിയ മൂന്ന് മുളക്കരണങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട വരുമാനം, വിഭവങ്ങളുടെ ഉപയോഗം, ചുമതലക്കാര്‍ എന്നീ വിവരങ്ങള്‍ നല്‍കുന്ന ഈ അപൂര്‍വ്വ രേഖകള്‍ ആധുനിക കാലത്തെ ഇടങ്ങഴി, പറ, നാഴി എന്നിവയെ സൂചിപ്പികുന്നുണ്ട്.
അടൂരിന്റെ വീടിന് മുന്നിലും ജയ് ശ്രീറാം വിളിക്കും, സഹിക്കുന്നില്ലെങ്കിൽ ചന്ദ്രനിൽ പോകൂ, ഭീഷണി!
കൊല്ലവര്‍ഷം 830 അഥവാ 1655 ല്‍ എഴുതിയവയാണ് ഈ കരണങ്ങള്‍. പുരാതന കേരളീയ ലിപിയായ വട്ടെഴുത്തില്‍ നിന്ന് രൂപാന്തരം വന്ന കോലെഴുത്തിലാണ് രേഖകള്‍ തയ്യാറാക്കിയിരിക്കുന്നത്. പണിച്ചിക്കോട്ട് തേവര്‍ ഉരാളരുടെ ചുമതലയും രേഖപ്പെടുത്തിയവയില്‍പ്പെടുന്നുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഈ ക്ഷേത്രം സമീപകാലത്താണ് പുതുക്കി പണിതത്. സമീപത്തുള്ള ഗോപാല കൃഷ്ണന്‍ ക്ഷേത്രത്തോടനുബന്ധിച്ച് കൂടുതല്‍ ചരിത്രതെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
പരിസരത്തു നിന്നുള്ള സ്ഥലനാമങ്ങളില്‍ നിന്ന് ക്ഷേത്രം മധ്യ കാലത്ത് വേദ പഠനത്തിനായി ഉപയോഗപ്പെടുത്തിയതിന്റെ സൂചനകള്‍ ലഭ്യമായിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഡോ.പി. ശിവദാസന്റെ നേതൃത്വത്തില്‍ ഗവേഷകര്‍ നൊച്ചാട് സന്ദര്‍ശിച്ചത്. ഗവേഷകരായ ഇ. ശ്രീചിത്ത് (മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്), സജിത്ത് കുമാര്‍ കെ (മടപ്പള്ളി ഗവ. കോളജ്), തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രാചീന കാലത്ത് കരിങ്കല്‍ പാളികള്‍, പനയോലകള്‍, ചെമ്പേട് എന്നിവക്കൊപ്പം മുളക്കഷ്ണങ്ങളിലും വിലപ്പെട്ട വിവരങ്ങള്‍ എഴുതി സൂക്ഷിക്കുകയും കൈമാറുകയും ചെയ്തിരുന്നു. കേരളത്തില്‍ മാത്രമാണ് മുളക്കരണങ്ങള്‍ കാണപ്പെടുന്നത്. വ്യക്തമായി വായിച്ചെടുക്കാവുന്ന മുളക്കരണങ്ങള്‍ ഡോ. എം ആര്‍ രാഘവവാര്യരുടെ നേതൃത്വത്തില്‍ പരിശോധിച്ചതിനു ശേഷം ഗവേഷകര്‍ സ്ഥലത്ത് കൂടുതല്‍ അന്വേഷണം നടത്തും. ക്ഷേത്രത്തിലെ കഴക കുടുംബാംഗമായ ഭാസ്‌കരന്‍ നമ്പീശനാണ് മുളക്കരണങ്ങള്‍ കേടുവരാതെ സംരക്ഷിച്ചിരിക്കുന്നത്.