പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പരാതി, ഒരു മാസമായി വീട്ടിലും ഓഫീസിലുമില്ലെന്ന് യൂത്ത് കോൺഗ്രസ്
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നിലമ്പൂര്‍ പോലീസിനാണ് യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ മുന്‍സിപ്പല്‍ പ്രസിഡണ്ടായ ഷംസുദ്ദീന്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരു മാസത്തില്‍ അധികമായി മണ്ഡലത്തില്‍ എംഎല്‍എയെ കാണാനില്ലെന്നാണ് പരാതി. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ട് നല്‍കിയ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇ മെയിലിലാണ് പ്രവര്‍ത്തകര്‍ പരാതി അയച്ചത്.
നിലമ്പൂര്‍ സിഎന്‍ജി റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിവി അന്‍വറിനെ കാണാന്‍ എംഎല്‍എ ഓഫീസിലേക്ക് പോയിരുന്നു. എന്നാല്‍ അന്‍വര്‍ സ്ഥലത്ത് ഇല്ലെന്നാണ് അറിയിച്ചത്. നിയമസഭാ സമ്മേളനത്തിലും എംഎല്‍എ പങ്കെടുത്തിട്ടില്ല. തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലും ഒതായിലെ വീട്ടിലും പിവി അന്‍വര്‍ ഒരു മാസത്തോളമായി ഇല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
എംഎല്‍എയെ പോലീസ് അന്വേഷിച്ച് കണ്ടെത്തണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം പിവി അന്‍വറിന്റെ അസാന്നിധ്യം സംബന്ധിച്ച് എംഎല്‍എ ഓഫീസ് വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരു മാസത്തോളമായി പിവി അന്‍വര്‍ വിദേശത്താണെന്നാണ് വിവരം. ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് വേണ്ടി വിദേശത്ത് പോയ എംഎല്‍എ കൊവിഡ് ബാധിതനാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. വിദേശത്ത് വെച്ച് അദ്ദേഹം കൊവിഡ് ബാധിതനാവുകയായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങി വരാന്‍ കഴിയാത്ത സാഹചര്യം ആണെന്നും എംഎല്‍എയുടെ ഓഫീസ് വിശദീകരിക്കുന്നു.
Recommended Video