60 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ
മലപ്പുറം : 60 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി കോഴിക്കോട് തലക്കുളത്തൂർ സ്വദേശി വാഴാനി വീട്ടിൽ രഞ്ജിത്തിനെ(39) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരിയിൽ ഗോൾഡ് വർക്ക്സ് സ്ഥാപനം നടത്തുന്ന കരുവമ്പ്രം സ്വദേശി റാഷിയെ കബളിപ്പിച്ച് 1.765 കിലോഗ്രാമിന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്.
കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. തനിക്ക് റിയൽ എസ്റ്റേറ്റ്, സ്വർണ ബിസിനസാണെന്ന് പറഞ്ഞ് റാഷിയെ സമീപിച്ച രഞ്ജിത്ത് 60 ലക്ഷത്തിന്റെ ആഭരണങ്ങൾ ആവശ്യപ്പെട്ടു.അത്രയും സ്വർണം ഇല്ലാത്തതിനാൽ റാഷി പരിചയക്കാരന്റെ കൊണ്ടോട്ടിയിലെ സ്ഥാപനത്തിൽ കൊണ്ടുപോയി ഇവ തരപ്പെടുത്തി. രഞ്ജിത്ത് ചെക്ക് കൊടുക്കാൻ ശ്രമിച്ചെങ്കിലും പണമായി തന്നാലേ ആഭരണം നൽകൂ എന്ന് റാഷിയും സുഹൃത്തും നിലപാടെടുത്തു.
ഇതോടെ സ്വർണാഭരണങ്ങൾ പെരിന്തൽമണ്ണയിലെ തന്റെ റിയൽ എസ്റ്റേറ്റ് ഓഫീസിലേക്ക് കൊണ്ടുവരാൻ രഞ്ജിത്ത് ആവശ്യപ്പെടുകയായിരുന്നു. റാഷിയും സുഹൃത്തും പിറ്റേന്ന് രാവിലെ ഓഫീസിലെത്തി സ്വർണം രഞ്ജിത്തിന് കൈമാറി. മൊബൈൽ ബാങ്കിംഗ് വഴി പണം കൈമാറാമെന്നു പറഞ്ഞ് രഞ്ജിത്ത് ഫോണിൽ ബാങ്ക് മാനേജരെ വിളിക്കുന്നതായി നടിച്ചു. രണ്ടു മണിക്കൂർ കഴിഞ്ഞേ പണം ട്രാൻസ്ഫറാകൂ എന്നും മാനേജർ ഒപ്പിടാൻ വിളിക്കുന്നതായും പറഞ്ഞ് ഇയാൾ സ്വർണവുമായി മുങ്ങി.
രഞ്ജിത്തിനെ പിന്നീട് ബന്ധപ്പെടാൻ പരാതിക്കാർക്ക് സാധിച്ചില്ല. മൊബൈൽ ഓഫാക്കി മുങ്ങിയ രഞ്ജിത്ത് മൈസൂർ, ബാംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു. കൈയിലുണ്ടായിരുന്ന 656 ഗ്രാം സ്വർണം വിറ്റഴിക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ എത്തിയപ്പോഴാണ് രഞ്ജിത്തിനെ അറസ്റ്റുചെയ്തത്. ബാക്കിയുള്ള സ്വർണം രഞ്ജിത്ത് സുഹൃത്തുക്കൾ വഴി വിറ്റഴിച്ചു. ഇത് കണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രൻ, സി.ഐ ടി.എസ്.ബിനു എന്നിവർ അറിയിച്ചു.
എസ്.ഐ മഞ്ജിത്‌ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്‌കുമാർ, വിപിൻ ചന്ദ്രൻ, ജയൻ, അനൂപ്, പ്രഫുൽ, ബിപിൻ, വനിതാ സി.പി.ഒ ജയമണി എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.