ജന്മനാട്ടിൽ മഹാകവി ചെറുശ്ശേരിക്ക് സ്മാരകമൊരുങ്ങുന്നു: ഉന്നതസംഘം ചിറക്കൽ സന്ദർശിച്ചു
വളപട്ടണം: മലയാള ഭാഷാ പ്രേമികളുടെ നിരന്തര ആവശ്യപ്രകാരം ജന്മനാടായ ' കണ്ണുരിൽ ചെറുശേരിക്ക് സ്മാരകമൊരുങ്ങുന്നു. ചെറുശ്ശേരി നമ്പൂതിരിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചിറക്കല്‍ കിഴക്കേക്കരം മതിലകം ശ്രീ കൃഷ്ണ ക്ഷേത്രത്തെയാണ് ചെറുശ്ശേരി സ്മാരകമാക്കി ഉയര്‍ത്തുന്നത്. ചെറുശേരി കൃഷ്ണഗാഥയെഴുതിയതെന്ന് ചരിത്രകാരൻമാർ കരുതുന്ന ക്ഷേത്രത്തിന്റെ തനിമ നിലനിര്‍ത്തി സാംസ്‌കാരിക പൈതൃക കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കെ വി സുമേഷ് എം എല്‍ എ, ജില്ലാ കളക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ച് ചിറക്കല്‍ കോവിലകം വലിയ രാജ സി കെ രവീന്ദ്ര വര്‍മയുമായി കൂടിക്കാഴ്ച നടത്തി.
ആയിരത്തി അഞ്ചൂറിലധികം വര്‍ഷം പഴക്കമുള്ളതാണ് ചിറക്കലില്‍ സ്ഥിതി ചെയ്യുന്ന കിഴക്കേക്കരം മതിലകം ശ്രീ കൃഷ്ണ ക്ഷേത്രം. ചെറുശ്ശേരി കൃഷ്ണഗാഥ എഴുതി പൂര്‍ത്തിയാക്കിയത് ചിറക്കല്‍ ചിറയുടെ കിഴക്കുവശത്തുള്ള ഈ ക്ഷേത്രത്തില്‍ താമസിച്ചുകൊണ്ടാണെന്നാണ് പുരാണം. അദ്ദേഹത്തിന്റെ സാന്നിധ്യത്താല്‍ പ്രശസ്തമായ ഇടം സംരക്ഷിക്കപ്പെടണമെന്ന് ചിറക്കല്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് ക്ഷേത്രം ഭാരവാഹികള്‍ എംഎല്‍എക്ക് കത്തും നല്‍കിയിരുന്നു.

പഴക്കം ചെന്ന ആരൂഢവും ഗോപുരവും ഊട്ടുപുരയും അതിന്റെ പഴമ നിലനിര്‍ത്തി പുനരുദ്ധരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമെന്ന് അഴീക്കോട് എം.എൽ എ കെ വി സുമേഷ് പറഞ്ഞു. ക്ഷേത്രത്തിന്റെ തനിമയോടെ അവിടെ ചെറുശ്ശേരി സ്മാരകം, മ്യൂസിയം, ചെറുശ്ശേരിയുടെ പ്രതിമ, ഗ്രന്ഥശാല എന്നിവയാണ് അവിടെ നിര്‍മ്മിക. ക്ഷേത്ര കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയാക്കി ഇവിടം മാറ്റിയെടുക്കും. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ചിറയാണ് ചിറക്കലിലേത്. ചിറ നവീകരിച്ച് നീന്തല്‍ക്കുളമായി മാറ്റുന്നതിനും പദ്ധതിയുണ്ട്. വിനോദ സഞ്ചാരികള്‍ക്കായി ബോട്ടിംഗ് ഏര്‍പ്പെടുന്നതിനുള്ള സാധ്യത കൂടി പരിഗണിക്കുമെന്ന് എംഎല്‍എ അറിയിച്ചു.
ക്ഷേത്രത്തിന്റെ ഗോപുരത്തില്‍ ചെറുശ്ശേരിയുടെ ജനനം മുതലുള്ള വിവിധ കാലഘട്ടങ്ങള്‍ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. കേരളത്തില്‍ മറ്റൊരിടത്തും ഇത് കാണാനാവില്ല. ആരൂഢത്തില്‍ ഇരുന്നു കൊണ്ടാണ് ചെറുശ്ശേരി കൃഷ്ണ ഗാഥ എഴുതിയതെന്നാണ് പറയപ്പെടുന്നത്. 1500 ലധികം ആളുകള്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യം ഊട്ടുപുരയിലുണ്ട്. അക്കാലത്ത് വിവാഹസദ്യ നല്‍കിയത് ഇവിടെ നിന്നായിരുന്നു. ഇവിടെയിരിക്കും മ്യൂസിയം ഒരുക്കുക.
ടൂറിസം, കായിക വകുപ്പുകളുടെയും ഫോക്ലോര്‍ അക്കാദമിയുടെയും സഹകരണത്തോടെയാണ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുക. ഇതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എയും ജില്ലാ കളക്ടര്‍ ടി വി സുഭാഷും സന്ദര്‍ശന വേളയില്‍ അറിയിച്ചു.മലയാള കാവ്യലോകത്തെ സമ്പന്നമാക്കിയ കൃഷ്ണഗാഥയുടെ കർത്താവായ ചെറുശേരിക്ക് അദ്ദേഹത്തിൻ്റെ ജന്മനാട്ടിൽ സ്മാരക മില്ലാത്തത് ഭാഷാ പ്രേമികളിൽ ഏറെ നിരാശ പടർത്തിയിരുന്നു. കണ്ണുർ സർവ്വകലാശാലയിൽ ഒരു ചെറുശേരി സ്മാരക മല്ലാതെ മറ്റൊന്നും മഹാകവിയെ ഓർക്കാനായി ഉണ്ടായിരുന്നില്ല. ചിറക്കലിൽ ഉയരുന്ന സ്മാരകം ഈ പോരായ്മ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ ടി സരള, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, വൈസ് പ്രസിഡണ്ട് പി അനില്‍കുമാര്‍, ചിറക്കല്‍ കുടുംബാംഗങ്ങളായ സുരേഷ് വര്‍മ, ശ്യാം വര്‍മ, എന്നിവരും സന്ദര്‍ശനത്തിന്റെ ഭാഗമായി ചർച്ചയിൽ പങ്കെടുത്തു.












Click it and Unblock the Notifications