ആര്യന്‍ കേസ് പാളുന്നു, എന്‍സിബിയുടെ മറ്റൊരു സാക്ഷിയും കൂറുമാറി, വാങ്കഡെ മുസ്ലീമാണെന്ന് ഖാസി
മുംബൈ: ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസ് എന്‍സിബിയുടെ പ്രതിച്ഛായ തന്നെ മാറ്റുന്നു. അടിമുടി അഴിമതി നിറഞ്ഞ അന്വേഷണമാണ് നടന്നതെന്ന തരത്തിലുള്ള കാര്യങ്ങളാണ് പുറത്തുവരുന്നത്. എന്‍സിബിയുടെ തന്നെ മറ്റൊരു സാക്ഷി നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറഞ്ഞിരിക്കുകയാണ്. ആര്യന്റെ കേസില്‍ ഇതെല്ലാം വഴിത്തിരിവാകുമെന്നാണ് സൂചന.
ആര്യന്‍ ഖാന് ജാമ്യമില്ല, സിനിമകള്‍ ഒഴിവാക്കി ഷാരൂഖ്, ഇനി 3 നാള്‍, ഇല്ലെങ്കില്‍ 15 നാള്‍ ജയിലില്‍
ഇവരെല്ലാം ആരോപണം ഉന്നയിക്കുന്നത് സമീര്‍ വാങ്കഡെയ്‌ക്കെതിരെയാണ്. ഇയാളുടെ ജാതി സര്‍ട്ടിഫിക്കറ്റ് വരെ വ്യാജമാണെന്ന് നവാബ് മാലിക്കിന് പുറമേ ഒരു ഖാസി കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. എന്‍സിബി സമീറിനെ മാറ്റില്ലെന്ന് പറഞ്ഞെങ്കിലും ആരോപണങ്ങള്‍ കേസിനെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
എന്‍സിബിയുടെ സാക്ഷിയായ ശേഖര്‍ കാംബ്ലിയാണ് മൊഴി മാറ്റിപറഞ്ഞിരിക്കുന്നത്. തന്നെ കൊണ്ട് വെള്ളക്കടലാസില്‍ ഒപ്പുകള്‍ ഇട്ട് വാങ്ങിക്കുകയാണ് സമീര്‍ വാഖങ്കഡെ ചെയ്തതെന്ന് ശേഖര്‍ പറയുന്നു. ഈ ഒപ്പുകളും കടലാസുകളും നൈജീരിയന്‍ പൗരനെ മുംബൈയിലെ ഖാര്‍ഗറില്‍ നിന്ന് അറസ്റ്റ് ചെയ്ത കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് താന്‍ സാക്ഷിയായത്. പത്തോ പന്ത്രണ്ടോ വെള്ളക്കടലാസുകളാണ് സമീര്‍ തന്നെ ഒപ്പിടീച്ചത്. ഒന്നും സംഭവിക്കില്ലെന്ന് വാങ്കഡെ തന്നോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള ഫോണ്‍ വിളികളുടെ വിവരങ്ങളും ശേഖര്‍ പുറത്തുവിട്ടു. എന്‍സിബിയുടെ രണ്ടാമത്തെ സാക്ഷിയാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ വന്നിരിക്കുന്നത്.
എന്‍സിബി ഓഫീസറായ അനില്‍ മാനെ കഴിഞ്ഞ ദിവസം രാത്രി തന്നെ വിളിച്ചിരുന്നു. ആരോടും ഒന്നും പറയരുതെന്നാണ് മാനെ തന്നോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ ഖാര്‍ഗറിലെ നൈജീരിയന്‍ അറസ്റ്റിലായ കേസിനെ കുറിച്ച് കണ്ടു. ഞാന്‍ ശരിക്കും ഭയന്നു. അപ്പോള്‍ തന്നെയാണ് അനില്‍ മാനെയുടെ ഫോണ്‍ വന്നത്. ആശിഷ് രഞ്ജന്‍ എന്ന വ്യക്തിയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്ന് മാനെ എന്നോട് പറഞ്ഞുവെന്നും ശേഖര്‍ കാംബ്ലി പറഞ്ഞു. നേരത്തെ പ്രഭാകര്‍ സെയില്‍ എന്ന സാക്ഷിയാണ് പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ആര്യന്‍ ഖാന്‍ കേസില്‍ നടന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.
മുംബൈ പോലീസും സമീര്‍ വാങ്കഡെയെ വിടാതെ പിന്നാലെയുണ്ട്. അദ്ദേഹത്തിനെതിരായ കേസ് അന്വേഷിക്കാന്‍ നാലംഗ ടീമിനെ നിയമിച്ചിരിക്കുകയാണ് മുംബൈ പോലീസ്. എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. സമീറിനെതിരെയുള്ള നാല് കേസുകള്‍ ഒരുമിച്ചാണ് മുംബൈ പോലീസ് അന്വേഷിക്കുന്നത്. ഇതിലൊന്ന് പ്രഭാകര്‍ സെയിലാണ്. ഷാരൂഖ് ഖാനില്‍ നിന്ന് 18 കോടി തട്ടിയെടുത്ത്, അതില്‍ എട്ട് കോടി സമീറിന് നല്‍കി കേസ് അട്ടിമറിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് നേരത്തെ പ്രഭാകര്‍ പറഞ്ഞിരുന്നു.
അതേസമയം നവാബ് മാലിക് കേസില്‍ വാങ്കഡെയെ വിടാതെ പിന്തുടരുകയാണ്. സമീര്‍ വാങ്കഡെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതാണെന്ന് നവാബ് മാലിക് പറഞ്ഞിരുന്നു. ഇതിന് തെളിവായി സമീറിന്റെ നിക്കാഹ് ചടങ്ങിന്റെ ഫോട്ടോയാണ് മാലിക് പുറത്തുവിട്ടത്. സമീറിന്റെ മതമല്ല ഞാന്‍ ഇവിടെ ഉന്നയിക്കുന്നത്. തെറ്റായ വഴിയിലൂടെ അയാള്‍ നേടിയ ജാതി സര്‍ട്ടിഫിക്കറ്റിനെ കുറിച്ചും. അതിലൂടെ ഐആര്‍എസ് ജോലി നേടിയതുമാണ്. ഒരു ദളിതന്റെ അര്‍ഹമായ ജോലി നഷ്ടമാക്കിയത് സമീറാണെന്നും മാലിക് ആരോപിച്ചു. ഡോ ശബാന ഖുറേഷിയും സമീര്‍ ദാവൂദ് വാങ്കഡെയുടെയും നിക്കാഹ് നാമയുടെ ചിത്രമാണിതെന്നും മാലിക് പറഞ്ഞു.
സാക്ഷികളുടെ പേര് മറച്ചാണ് ഞാന്‍ എല്ലാ കാര്യങ്ങളും പുറത്തുവിട്ടത്. ബിഎംസി രേഖകളിലുള്ള കാര്യങ്ങളാണ് ഞാന്‍ പുറത്തുവിട്ടത്. ഒരു വ്യക്തി മറ്റൊരു മതത്തിലേക്ക് മാറിയാല്‍ അയാള്‍ ആനുകൂല്യത്തിന് അര്‍ഹനല്ല. എന്നാല്‍ സമീര്‍ മുസ്ലീമല്ലെന്ന് ഭാര്യ ക്രാന്തി റെഡ്കര്‍ പറഞ്ഞിരുന്നു. അതേസമയം ക്രൂയിസ് പാര്‍ട്ടി എന്നത് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ കാര്യമാമ്. സംഘാടകര്‍ നേരത്തെ ഷിപ്പിംഗ് ഡയറക്ടറേറ്റിനെയാണ് സമീപിച്ചത്. പോലീസിനോ ആഭ്യന്തര മന്താലത്തിനോ ഒന്നും ചെയ്യാനില്ലെന്നും മാലിക് പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ഒരുഗം ആ കപ്പലിലുണ്ടായിരുന്നു. ഇയാള്‍ എങ്ങനെ ഇവിടെയെത്തി. എന്തുകൊണ്ട്അറസ്റ്റുണ്ടായില്ല. ബാക്കിയുള്ളവരൊക്കെ അറസ്റ്റിലായിട്ടും ഇയാള്‍ രക്ഷപ്പെട്ടതെങ്ങനെയെന്ന് മാലിക് ചോദിക്കുന്നു.
സമീര്‍ വാങ്കഡെയുടെ ആദ്യ വിവാഹം നടത്തിയ ഖാസി മൂസമ്മില്‍ അഹമ്മദും അദ്ദേഹം മുസ്ലീമാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ്. നവാബ് മാലിക് പറഞ്ഞ പേരുകളും ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാര്യങ്ങളും സത്യമാണെന്നും ഖാസി പറഞ്ഞു. നിക്കാഹ നാമ സത്യമാണ്. എന്റെ ഒപ്പാണ് അതിലുള്ളത്. സമീറും കുടുംബവും നിക്കാഹ് നടക്കുമ്പോള്‍ മുസ്ലീങ്ങളായിരുന്നു. സമീര്‍ വാങ്കഡെ മുസ്ലീമല്ലായിരുന്നെങ്കില്‍ വിവാഹം നടക്കുമായിരുന്നില്ലെന്നും ഖാസി പറഞ്ഞു. 2006ലാണ് ഈ വിവാഹം നടന്നത്. പല ഉന്നതരും ചടങ്ങിനെത്തിയിരുന്നു. 15 മിനുട്ടോളം നികാഹ് നാമ വായിച്ചത് ഞാനാണെന്നും ഖാസി മൂസമ്മില്‍ പറഞ്ഞു.
ഇസ്ലാമിക മന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ആ കര്‍മം നടത്തിയത്. സമീര്‍ ഹിന്ദുവായിരുന്നെങ്കില്‍ ആ വിവാഹം ഞാന്‍ നടത്തുമായിരുന്നില്ല. അത്തരം വിവാഹത്തിന് ശരിയ്യ നിയമപ്രകാരം സാധ്യതയില്ല. സമീറിന്റെ കുടുംബവും ബന്ധുക്കളുമെല്ലാം മുസ്ലീങ്ങളാണെന്നും ഖാസി വ്യക്തമാക്കി. അതേസമയം സമീര്‍ വാങ്കഡെയെ ക്രൂയിസ് ഷിപ്പിലെ റെയ്ഡിന് മുമ്പ് കണ്ടിരുന്നില്ലെന്ന് കിരണ്‍ ഗോസാവി പറഞ്ഞു. ടിവിയിലാണ് അദ്ദേഹത്തെ കണ്ടത്. ക്രൂയിസ് ടെര്‍മിനല്‍ എന്‍സിബി ഓഫീസിന്റെ 400 മീറ്റര്‍ ചുറ്റളവിലാണ്. അതുകൊണ്ടാണ് അവിടെ എത്തിയത്. മനീഷ് ബനുശാലിക്കാണ് റേവ് പാര്‍ട്ടിയെ കുറിച്ച് വിവരം ലഭിച്ചത്. മനീഷിനൊപ്പം ഉള്ളത് ഞാനും അക്കാര്യം അറിഞ്ഞു. എന്‍സിബിക്ക് ആകെ നാലഞ്ച് പേരെ കുറിച്ചേ വിവരമുണ്ടായിരുന്നുള്ളൂ. 27 പേര്‍ പങ്കെടുക്കുമെന്ന് ഞാന്‍ പറഞ്ഞതോടെയാണ് അവര്‍ വിശ്വസിച്ചത്.
തന്നെ ഒരുപാട് പേര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നെ നല്ല വ്യക്തിയായിട്ട് കാണും. മുംബൈയിലേക്ക് വരുന്ന മയക്കുമരുന്നില്‍ കുറവുണ്ടായിട്ടുണ്ട്. ഒരു സാക്ഷി ഒരിക്കലും പണത്തിന് വേണ്ടി പ്രവര്‍ത്തിക്കില്ല. എനിക്ക് നല്ലൊരു കയറ്റുമതി-ഇറക്കുമതി ബിസിനസുണ്ട്. സാക്ഷികള്‍ക്ക് പണം കിട്ടുമെങ്കില്‍ ഞങ്ങള്‍ സാക്ഷികളായി മാത്രം പ്രവര്‍ത്തിക്കുമായിരുന്നു. തനിക്ക് സാം ഡിസൂസയുമായി ബന്ധമില്ല. മനീഷിന് എന്‍സിബിയില്‍ അറിയുന്നവരുള്ളത് കൊണ്ടാണ് സംസാരിച്ചത്. എന്‍സിബി ഓഫീസിലെത്തി ഞാന്‍ മൊഴി നല്‍കും. മുംബൈ പോലീസ് അവിടെ വരട്ടെയെന്നും ഗോസാവി പറഞ്ഞു.
സമീറിനെ നാല് മണിക്കൂറോളമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. എന്നാല്‍ എന്‍സിബി ആര്യന്‍ കേസില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റിയില്ല. കേസ് തുടര്‍ന്നും സമീര്‍ തന്നെ അന്വേഷിക്കമെന്ന് എന്‍സിബി പറഞ്ഞു. ശക്തമായ തെളിവ് ലഭിക്കുന്നത് വരെ അത് തുടരുമെന്നും എന്‍സിബി അറിയിച്ചു. അതേസമയം ആര്യന്റെ കേസില്‍ ജാമ്യഹര്‍ജിയിലെ അന്തിമ വാദം വ്യാഴാഴ്ച്ച നടക്കുമെന്ന് ഉറപ്പാണ്. കോടതി അന്ന് തന്നെ ജാമ്യാപേക്ഷയില്‍ വിധി പറയും. ജസ്റ്റിസ് സാമ്പ്രെ പറഞ്ഞത് നാളെ തീര്‍ക്കാന്‍ ശ്രമിക്കുമെന്നാണ്. രണ്ട് മണിക്കൂറിലേറെയാണ് ബുധനാഴ്ച്ച വാദം നടന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ നവംബര്‍ 15 വരെ ആര്യന്‍ ജയിലില്‍ തുടരേണ്ടി വരും.
Recommended Video
പുതുപുത്തന്‍ ലുക്കില്‍ സീരിയല്‍ താരം ഗൗരി; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍
ആന്റണിക്കെതിരെ തിയേറ്റര്‍ ഉടമകള്‍ കോടതിയിലേക്ക്, മരയ്ക്കാറിന് വാങ്ങിയ അഡ്വാന്‍സിന് പലിശ വേണം