മുംബൈയിൽ കൊവിഡ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ച് ബിഎംസി, രോഗം 67കാരനിൽ
മുംബൈ: കൊവിഡിന്റെ പുതിയ വകഭേദമായ എക്ഇയുടെ സാന്നിധ്യം സ്ഥിരികരിച്ച് മുംബൈ. കൊവിഡ് എക്സ് ഇ വകഭേദം ബാധിച്ച ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബോംബെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്ഥിരീകരിച്ചു. 67കാരനിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചയാളാണ്. സാന്താ ക്രൂസ് മേഖലയില്‍ താമസിക്കുന്നയാളാണ് രോഗിയെന്നും ബിഎംസി വ്യക്തമാക്കുന്നു.
മാര്‍ച്ച് പതിനൊന്നിന് ഇദ്ദേഹം വഡോദരയില്‍ പോയിരുന്നു. ഹോട്ടലിലെ ഒരു യോഗത്തില്‍ പങ്കെടുത്തതിന് ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ ശക്തമല്ലാതിരുന്നതിനാല്‍ ഇയാള്‍ മുംബൈയിലേക്ക് തിരിച്ച് പോയി. ജീന്‍ സീക്വന്‍സിംഗ് നടത്തിയപ്പോഴാണ് എക്‌സ്ഇ വകഭേദമാണ് എന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് നിലവില്‍ ലക്ഷണങ്ങളൊന്നും ഇല്ലെന്നും ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ബിഎംസി അധികൃതര്‍ അറിയിച്ചു.

കൊവിഡിന്റെ എക്‌സ്ഇ വകഭേദം ഗുരുതരമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 2022 ജനുവരി 19നാണ് യുകെയില്‍ ആദ്യമായി ഈ പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്. കൊവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ. 1, ബിഎ. 2 എന്നീ ഇനങ്ങളുടെ സങ്കരമാണ് കൊവിഡ് എക്സ് ഇ വകഭേദം. വ്യാപനശേഷി കൂടിയ വകഭേദമാണ് ഇതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെ 600ഓളം കേസുകളാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഒമിക്രോണ്‍ ബിഎ.1, ബിഎ.2 വകഭേദങ്ങളേക്കാള്‍ അപകടകാരിയല്ല എക്‌സ് ഇ വകഭേദമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.












Click it and Unblock the Notifications