'സുശാന്തിനെ വഞ്ചിച്ചു, പണം തട്ടി'! റിയയ്ക്ക് എതിരെ അച്ഛന്റെ പരാതി, സുശാന്തിന്റെ മരണത്തിൽ ട്വിസ്റ്റ്!
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഉത്തരം കിട്ടാതെ തുടരുകയാണ്. സുശാന്തിന്റെ മരണം അന്വേഷിക്കുന്ന മുംബൈ പോലീസ് ഇതിനകം പല പ്രമുഖരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കരണ്‍ ജോഹര്‍, കങ്കണ റണൗത്ത് എന്നിവരില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്താനാണ് പോലീസ് നീക്കം.
അതിനിടെ സുശാന്തിന്റെ കാമുകിയായ റിയ ചക്രവര്‍ത്തിക്കെതിരെ നടന്റെ അച്ഛന് പോലീസില്‍ പരാതി നല്‍കിയത് കേസില്‍ വഴിത്തിരിവായിരിക്കുകയാണ്. ഗുരുതര ആരോപണങ്ങളാണ് റിയയ്ക്കെതിരെ സുശാന്തിന്റെ അച്ഛന് ഉന്നയിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
രണ്ട് വട്ടം ചോദ്യം ചെയ്തു
മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് ജൂണില്‍ സുശാന്ത് സിംഗ് രാജ്പുതിനെ കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ കാലത്ത് സുശാന്തിനൊപ്പം റിയ താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് റിയ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. സുശാന്തിന്റെ മരണത്തിന് ശേഷം റിയ ചക്രവര്‍ത്തിയെ മുംബൈ പോലീസ് രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു.
റിയയ്ക്ക് എതിരെ പരാതി
മരണത്തിന് തൊട്ട് മുന്പുളള സമയങ്ങളില്‍ റിയയെ സുശാന്ത് വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സുശാന്തിന്റെ മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടന്റെ അച്ഛന് റിയയ്ക്ക് എതിരെ ബീഹാര്‍ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. രാജീവ് നഗര്‍ പോലീസ് പരാതിയില്‍ കേസെടുത്തിരിക്കുകയാണ്.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു
ആത്മഹത്യാ പ്രേരണക്കുറ്റം അടക്കം ചുമത്തിയാണ് റിയ ചക്രവര്‍ത്തി അടക്കമുളളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. റിയ ചക്രവര്‍ത്തി, നടിയുടെ അച്ഛന്, അമ്മ, സഹോദരന്, സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്. സുശാന്തില്‍ നിന്നും പണം തട്ടിയെടുത്തുവെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നുമാണ് അച്ഛന് കെകെ സിംഗിന്റെ പരാതി.
'സുശാന്തിനെ ചതിച്ചു'
കേസ് അന്വേഷിക്കുന്ന പാട്ന പോലീസ് മുംബൈ ഡിസിപിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ഐപിസി 341, 342,380, 406, 420, 306 വകുപ്പുകള്‍ ചുമത്തിയാണ് റിയയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. റിയ ചക്രവര്‍ത്തി സുശാന്തിനെ ചതിച്ചതായും കുടുംബത്തില്‍ നിന്നും പൂര്‍ണമായും അകറ്റിയതായും കെകെ സിംഗ് നല്കി പരാതിയില്‍ ആരോപിക്കുന്നു.
Recommended Video
'സാമ്പത്തിക ചൂഷണം നടത്തി'
റിയ ചക്രവര്‍ത്തിയെ പരിചയപ്പെട്ടതിന് ശേഷമാണ് സുശാന്ത് മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാന്‍ ആരംഭിച്ചത് എന്നും അതുവരെ കുഴപ്പമൊന്നും ഇല്ലായിരുന്നുവെന്നും അച്ഛന് ആരോപിക്കുന്നു. സിനിമാ രംഗത്ത് നേട്ടമുണ്ടാക്കാന്‍ സുശാന്തിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. സുശാന്തിന്റെ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാമ്പത്തിക ചൂഷണം നടത്തിയെന്നും ആരോപണമുണ്ട്.
'ഫോണ്‍ റിയ പിടിച്ച് വെച്ചു'
സുശാന്തിന്റെ ഫോണ്‍ റിയ പിടിച്ച് വെച്ചിരിക്കുകയായിരുന്നുവെന്നും സിനിമാ ഓഫറുകള്‍ വന്നാല്‍ തന്നെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെകെ സിംഗ് നല്കിയ പരാതിയിലുളളതായാണ് റിപ്പോര്‍ട്ടുകള്‍. മാനസിക പ്രശ്നങ്ങള്‍ക്കുളള മരുന്ന് റിയ സുശാന്തിന് അമിതമായി നല്‍കിയെന്നും 2019ല്‍ സുശാന്തിന് ഡെങ്കിപ്പനിയെന്ന് പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
'ഇമേജ് നശിപ്പിക്കുമെന്ന് ഭീഷണി'
റിയ സുശാന്തിനെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു. സുശാന്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തി ഇമേജ് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സുശാന്തിന് അഭിനയം നിര്‍ത്തി കേരളത്തില്‍ ഓര്‍ഗാനിക് കൃഷി ആരംഭിക്കണം എ്ന്നായിരുന്നു ആഗ്രഹം. എന്നാല്‍ റിയ അതിന് സമ്മതിച്ചില്ലെന്നും കെകെ സിംഗ് പരാതിയില്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.
'15 കോടി രൂപ റിയ പിന്‍വലിച്ചു'
റിയ സുശാന്തിന്റെ വേലക്കാരെയും വിശ്വസ്തരേയും മാറ്റി. സുശാന്തിന്റെ വീട്ടുകാര്‍ വിളിക്കാതിരിക്കാന്‍ ഫോണിലെ സിം കാര്‍ഡും മാറ്റിയെന്നും ആരോപിക്കപ്പെടുന്നു. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും 15 കോടി രൂപ റിയ പിന്‍വലിച്ചതായും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും പരാതിയില്‍ ആരോപിക്കുന്നു. റിയയും കുടുംബവും മകനെ തടവുകാരനാക്കിയെന്നും കെകെ സിംഗ് ആരോപിക്കുന്നു.
'തന്നെ ഭ്രാന്താശുപത്രിയിലാക്കും'
താന്‍ ഭീതിയില്‍ ആണെന്നും തന്നെ ഭ്രാന്താശുപത്രിയിലാക്കുമെന്നും സുശാന്ത് തന്നോട് പറഞ്ഞതായും കെകെ സിംഗിന്റെ പരാതിയില്‍ പറയുന്നു. സുശാന്തിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് വീട് വിട്ട റിയ ഒരു ലാപ് ടോപ്, സുശാന്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ആഭരണങ്ങള്‍, കെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ കൊണ്ടുപോയതായും നടന്റെ അച്ഛന് പരാതിയില്‍ ആരോപിക്കുന്നു.
പാട്ന പോലീസ് മുംബൈയില്‍
തെറ്റായ മരുന്നുകള്‍ കഴിക്കാന്‍ സുശാന്ത് നിര്‍ബന്ധിക്കപ്പെട്ടതായും കെകെ സിംഗിന്റെ പരാതിയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കെകെ സിംഗിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ പാട്ന പോലീസ് മുംബൈയില്‍ എത്തി. സുശാന്തിന്റെ സുഹൃത്തുക്കളില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സുശാന്തിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയിലൂന്നി കോണ്‍ഗ്രസില്‍ ചൂടൻ ചര്‍ച്ച! പിടി തരാതെ ആർജി, യുവനേതാവ് മതിയെന്ന് ക്യാപ്റ്റൻ!