10ദിവസം കൊണ്ട് ആം ആദ്മിയില്‍ ചേർന്നത് 5ലക്ഷം പേര്‍
മുംബൈ: മെട്രോ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും തീരുമാനം തെറ്റിയില്ല. വെറും പത്ത് ദിവസങ്ങള്‍ കൊണ്ട് അഞ്ച് ലക്ഷം പേരാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്, അതും മഹാരാഷ്ട്രയില്‍ മാത്രം. കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ, അഹമ്മദാബാദ്, ദില്ലി തുടങ്ങിയ മെട്രോ നഗരങ്ങളിലെ കണക്കുകള്‍ വേറെ.
മഹാരാഷ്ട്രയില്‍ മെട്രോ നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളില്‍നിന്നും ആം ആദ്മി പാര്‍ട്ടിക്ക് പുതിയ അംഗങ്ങളെ കിട്ടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സിനിമാ താരങ്ങളും സാമൂഹിക പ്രവര്‍ത്തകപം ദളിത് ആക്ടിവിസ്റ്റുകളും കെജ്രിവാളിനൊപ്പം ചൂലെടുക്കാന്‍ എത്തുന്നുണ്ട്. ദില്ലിയിലെ അത്ഭുത വിജയവും തുടര്‍ന്ന് നടത്തുന്ന ജനകീയ പരിഷ്‌കാരങ്ങളും ആപ്പ് ആരാധകരുടെ എണ്ണം കൂട്ടുന്നു.
വക്കീലന്മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങി മധ്യവര്‍ഗത്തിന്റെയും പ്രതീക്ഷയായി മാറുകയാണ് ആം ആദ്മി പാര്‍ട്ടി എന്ന് മഹാരാഷ്ട്ര കണ്‍വീനര്‍ അഞ്ജലി ദമാനിയ പറഞ്ഞു. മഹാരാഷ്ട്രയില്‍ വര്‍ദ്ധിച്ച് വരുന്ന ജനപിന്തുണ, പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കണം എന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ മികച്ച സ്ഥാനാര്‍ഥികളെ കിട്ടുന്ന മണ്ഡലങ്ങളില്‍ മാത്രം മത്സരിച്ചാല്‍ മതി എന്നാണ് പാര്‍ട്ടി തീരുമാനം.
പോസ്റ്ററുകളിലും അരവിന്ദ് കെജ്രിവാളിന്റെയും ദമാനിയയുടെയും ചിത്രങ്ങള്‍ മാത്രമേ കാണാനുള്ളൂ. ഇത് തന്നെ വേണ്ട എന്നാണ് പാര്‍ട്ടി നിലപാട്. വ്യാജ പോസ്റ്ററുകള്‍ ഉണ്ടാക്കി പബ്ലിസിറ്റി ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല എന്നും പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഴിമതിക്കെതിരായ പ്രക്ഷോഭങ്ങളിലൂടെ ഉയര്‍ന്നുവന്ന പാര്‍ട്ടിക്ക് പ്രധാന രാഷ്ട്രീയകക്ഷികളോട് പണവും സ്വാധീനവും കൊണ്ട് എതിരിടാന്‍ കഴിയില്ല എന്ന് നല്ല ബോധ്യമുണ്ട് എന്നും ദമാനിയ പറയുന്നു.