സഞ്ജയ് റാവത്തിന്റെ സഹോദരനും ഷിന്‍ഡെ ക്യാമ്പിലേക്ക്, മറുപണി കൊടുത്ത് ഉദ്ധവ്, കോടതിയിലേക്ക്!!
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. നിയമപോരാട്ടത്തിനാണ് വിമതരും ശിവസേന നേതൃത്വവും ഒരുങ്ങുന്നത്. അതേസമയം ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം നില്‍ക്കുന്നവര്‍ വാദിച്ചത് പോലെ കൂറുമാറ്റത്തില്‍ നിന്ന് ഇവര്‍ക്ക് മാറി നില്‍ക്കാനാവില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. അതേസമയം കൂടുതല്‍ പേരെ തങ്ങളുടെ കൂടെ നിര്‍ത്താനാണ് ഷിന്‍ഡെ ക്യാമ്പ് ഇപ്പോള്‍ ശ്രമിക്കുന്നത്.
രാജ് താക്കറെയെ വിളിച്ച് ക്ഷേമാന്വേഷണവും നടത്തിയിരിക്കുകയാണ് ഷിന്‍ഡെ. ഇതെല്ലാം ശിവസേനയെ പരമാവധി പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ്. നേരത്തെ ഉദ്ധവിനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ചതാണ് രാജ് താക്കറെ. വിശദമായ വിവരങ്ങളിലേക്ക്....

സഞ്ജയ് റാവത്തിന്റെ സഹോദരന്‍ സുനില്‍ റാവത്ത് വിമത ക്യാമ്പിലേക്ക് കളം മാറുമെന്നാണ് റിപ്പോര്‍ട്ട്. സുനില്‍ ഇതിനോടകം ഷിന്‍ഡെ ക്യാമ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞുവവെന്നാണ് റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറെയും പാര്‍ട്ടിയും ചേര്‍ന്ന് തന്നെ ഒതുക്കി നിര്‍ത്തിയിരിക്കുകയാണെന്നാണ് സുനില്‍ കരുതുന്നത്. മന്ത്രിപദമൊന്നും ഇതുവരെ കിട്ടിയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി സുനില്‍ വിമതര്‍ക്കൊപ്പം ചേരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഷിന്‍ഡെ ഗ്രൂപ്പ് അതിന് താല്‍പര്യം കാണിച്ചിട്ടില്ല. അതുകൊണ്ട് പരസ്യമായി ഇതുവരെ സുനില്‍ റാവത്ത് ഇത് പ്രഖ്യാപിക്കാതിരുന്നത്.

സഞ്ജയ് റാവത്ത് നേരത്തെ സഹോദരന് മന്ത്രിസ്ഥാനം കിട്ടാനായി ഒരുപാട് പ്രയത്‌നിച്ചിരുന്നു. എന്നാല്‍ അത് ലഭിച്ചിരുന്നില്ല. എന്നാല്‍ സുനില്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നാല്‍ അത് സഞ്ജയ് റാവത്തിനായിരിക്കും വലിയ തിരിച്ചടിയായി മാറുക. അതേസമയം മെയ് മുപ്പതിന് ഉദ്ധവ് താക്കറെ ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രി പദം ഓഫര്‍ ചെയ്തിരുന്നതായി ആദിത്യ താക്കറെ പറഞ്ഞു. ഉദ്ധവിന് സുഖമില്ലാതെ ഇരുന്നപ്പോഴാണ് വിമതര്‍ നീക്കങ്ങളെല്ലാം നടത്തിയത്. ബിജെപിക്ക് ഇതില്‍ പങ്കില്ലെങ്കില്‍ അവരുടെ നേതാക്കള്‍ എന്തിനാണ് വിമതരെ കാണുന്നതെന്നും ആദിത്യ ചോദിച്ചു.

അതേസമയം 16 വിമതരെ അയോഗ്യരാക്കാന്‍ ശിവസേന തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പോരാട്ടം സുപ്രീം കോടതിയിലേക്കാണ്. അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവാക്കുന്നതും ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാളിനെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഷിന്‍ഡെ പക്ഷത്തിനായി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരാവുന്നത്. അതേസമയം അഭിഷേക് മനു സിംഗ്വി ശിവസേനയ്ക്കായി സുപ്രീം കോടതിയില്‍ ഹാജരാവും.ഡെപ്യൂട്ടി സ്പീക്കര്‍ക്ക് വേണ്ടി രവിശങ്കര്‍ ജാണ്ഡ്യാലയും ഹാജരാവും.

അതേസമയം ഷിന്‍ഡെയ്ക്ക് മറുപണിയുമായി ഉദ്ധവും നീക്കങ്ങള്‍ തുടങ്ങി. വിമത പക്ഷത്തെ ഇരുപത് എംഎല്‍എമാരുമായി ഉദ്ധവ് പക്ഷം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും, ശിവസേനയുടെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് ഉണ്ടായാല്‍ 20 എംഎല്‍എമാര്‍ ഉദ്ധവ് പക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് സൂചന. ഗുവാഹത്തിയിലെ ഹോട്ടലില്‍ ക്യാമ്പ് ചെയ്യാന്‍ ഉദ്ധവ് പക്ഷത്തിന് പദ്ധതിയുണ്ട്. ഹോട്ടല്‍ അധികൃതര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചതായിട്ടായിട്ടാണ് റിപ്പോര്‍ട്ട്. മുറികള്‍ ബുക്ക് ചെയ്യാനാണെന്ന് സൂചനയുണ്ട്.

അതേസമയം മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലും അതൊന്നും ഷിന്‍ഡെ ക്യാമ്പിനെ രക്ഷിക്കില്ലെന്ന് ശിവസേന കൗണ്‍സല്‍ ദേവദത്ത് കാമത്ത് പറഞ്ഞു. കൂറുമാറ്റ നിയമത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ വിമത ഗ്രൂപ്പ് ഏതെങ്കിലും പാര്‍ട്ടിയുമായി ലയിക്കണം. അല്ലാത്ത പക്ഷം ഇവരെല്ലാം അയോഗ്യരാവും. കോടതിയിലേക്ക് പോരാട്ടം കൊണ്ടുപോകാനാണ് ഉദ്ധവിന്റെ ശ്രമം. എംഎല്‍എമാര്‍ ഒരു പാര്‍ട്ടിയില്‍ ലയിച്ചിട്ടില്ല.അതുകൊണ്ട് അയോഗ്യതാ നിയമം ഇവര്‍ക്കും ബാധകമാവും. ഇവര്‍ സ്വമേധയാ അംഗത്വം ഉപേക്ഷിച്ചതാണെന്നും കാമത്ത് പറഞ്ഞു.

എംഎല്‍എമാരുടെ ഒരു കൂട്ടം ചേര്‍ന്ന് പാര്‍ട്ടി രൂപീകരിച്ചിട്ട് കാര്യമില്ല. കാരണം ഇത് ഒറിജിനല്‍ പാര്‍ട്ടിയില്‍ നിന്നാണ് രൂപം കൊണ്ടത്. സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരമുണ്ട്. ഭരണഘടനാപ്രകാരമുള്ള അധികാരമാണത്. 16 എംഎല്‍എമാര്‍ക്കെതിരെ അയോഗ്യതാ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കിയിട്ടില്ല. അതുപോലെ പാര്‍ട്ടി യോഗങ്ങളിലും പങ്കെടുത്തിട്ടില്ല. അതുകൊണ്ട് നടപടിയുമായി മുന്നോട്ട് പോകാമെന്നും കാമത്ത് പറയുന്നു. മുന്‍ കോടതി വിധികള്‍ തന്നെ മുന്നിലുണ്ടെന്നും കാമത്ത് വ്യക്തമാക്കി.












Click it and Unblock the Notifications