മഹാരാഷ്ട്രയില്‍ ബിജെപിയെ പൂട്ടാന്‍ മഹാ സഖ്യത്തിന്‍റെ പുതിയ നീക്കം: തദ്ദേശ തിരഞ്ഞെടുപ്പിലും സഖ്യം?
മുംബൈ: തിരഞ്ഞെടുപ്പിന് മുമ്പായാലും ശേഷമായാലും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ മറികടക്കുന്ന നീക്കങ്ങള്‍ നടത്തി പലപ്പോഴും ഞെട്ടിച്ചിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി. സമീപകാലത്ത് ഇത്തരത്തിലുള്ള പല നീക്കങ്ങളിലും അവര്‍ക്ക് വിജയിക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ 2019 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയില്‍ നടത്തിയ നീക്കത്തില്‍ അവര്‍ക്ക് ചുവട് പിഴക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. 105 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിരിപ്പാണ് അവരും. വരും തിരഞ്ഞെടുപ്പുകളിലും അവരെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസ്-ശിവസേന-സഖ്യത്തിന്‍റെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പില്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യം ചേര്‍ന്നായിരുന്നു ബിജെപി മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിക്ക് 105 സീറ്റും ശിവസേനക്ക് 56 സീറ്റും ലഭിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കൃത്യമായ ഭൂരിപക്ഷം എന്‍ഡിഎ സഖ്യത്തിന് ലഭിച്ചു. ഇതോടെ എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്നായിരുന്നു ബിജെപിയുടെ ചിന്ത.
മുഖ്യമന്ത്രി പദം
എന്നാല്‍ മുഖ്യമന്ത്രി പദത്തിലുടക്കി ബിജെപിയുമായുള്ള സഖ്യം ശിവസേന അവസാനിപ്പിച്ചതോടെ ബിജെപിക്ക് മുന്നില്‍ പ്രതിസന്ധിയുയര്‍ന്നു. കോണ്‍ഗ്രസ്, എന്‍സിപി എന്നിവരുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ എന്‍സിപിയില്‍ നിന്ന് അജിത് പവാറിനെ ചാടിച്ച് ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ രാജിവെക്കേണ്ടി വന്നു.
കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി
തുടര്‍ന്നാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി കക്ഷികളുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. സഖ്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഇടക്ക് രൂപപ്പെട്ടെങ്കിലും ഇതിനെയെല്ലാം മറികടന്ന് സഖ്യം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
വരും തിരഞ്ഞെടുപ്പിലും
വരും തിരഞ്ഞെടുപ്പുകളിലും ഇതേ സഖ്യം തുടര്‍ന്ന് ബിജെപിയെ ദീര്‍ക്കകാലത്തേക്ക് അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് മഹാ വികാസ് സഖ്യം ഇപ്പോള്‍ നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള നിര്‍ണ്ണായക യോഗങ്ങള്‍ നേതൃതലത്തില്‍ ആരംഭിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉദ്ദവ് താക്കറേയും എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയും തമ്മിലാണ് ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് സഖ്യം
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിലടക്കം ഒരുമിച്ച് മത്സരിക്കാൻ ഒരു തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനാണ് പാർട്ടികൾ ശ്രമിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ റായ്ഗഡ് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായി മത്സരിക്കാമെന്നും നേതാക്കൾ പറയുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം താക്കറെയും പവറും ജില്ലയിലെ ഇരു പാർട്ടികളിലെ നിയമസഭാംഗങ്ങളെ ബാൽ താക്കറെ സ്മാരകത്തിൽ കണ്ടു.
പ്രധാന്യമുള്ളത്
എൻസിപി എംപി സുനിൽ തത്കരെ, സേന സെക്രട്ടറി മിലിന്ദ് നർവേക്കർ എന്നിവരും നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നടക്കുന്ന ജില്ലാ കൗൺസിൽ (ജില്ലാ പരിഷത്ത്), നാഗരിക തിരഞ്ഞെടുപ്പ് എന്നിവയിൽ സഖ്യത്തില്‍ മത്സരിക്കാനാണ് നീക്കം. ഇതിൽ മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പും ഉൾപ്പെടും, ശിവസേനയെ സംബന്ധിച്ച് അതീവ പ്രധാന്യമുള്ളതാണ് ഇത്.
കോണ്‍ഗ്രസ് തീരുമാനം
സഖ്യത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും അന്തിമ തീരുമാനം വരേണ്ടതുണ്ട്. കോൺഗ്രസ് തീരുമാനമെടുക്കുന്നതിനായി കാത്തിരിക്കുന്നതിനുപകരം സഖ്യ പദ്ധതികൾക്ക് അന്തിമ രൂപം നൽകണമെന്നാണ് താക്കറെയും പവാറും അഭിപ്രായപ്പെടുന്നത്. ഈ നീക്കം വിജയിക്കുകയാണെങ്കില്‍, അടുത്ത നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇരു പാർട്ടികൾക്കും തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യവുമായി മുന്നോട്ട് പോകാൻ കഴിയും.
തന്ത്രപരമായ നീക്കം
തന്ത്രപരമായ നീക്കമാണ് ഇതെന്നാണ് എന്‍സിപിയുടേയും ശിവസേനയുടേയും നീക്കത്തെ രാഷ്ട്രീയ നിരീക്ഷകനായ ഹേമന്ത് ദേശായി വിശേഷിപ്പിച്ചത്. അവരുടെ ശക്തികേന്ദ്രങ്ങൾ ഏറെക്കുറെ വ്യത്യസ്തമാണ്, അവരുടെ സഖ്യം അവരെ സഹായിക്കും. എന്നാൽ അവരുടെ പ്രവര്‍ത്തകര്‍ അത് സ്വീകരിച്ച് അതിനനുസരിച്ച് പ്രതികരിക്കുമോ എന്നതാണ് കാണേണ്ടത്. കോൺഗ്രസ് എന്ത് തീരുമാനിക്കുന്നു എന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.