മഹാരാഷ്ട്രയിൽ ബിജെപി ചോരും! നേതാക്കൾ കോൺഗ്രസിലേക്കും എൻസിപിയിലേക്കുമെന്ന്!
മുംബൈ: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ ഗെഹ്ലോട്ടും കൂട്ടരും വിജയകരമായി മറി കടന്നിരിക്കുകയാണ്. അതിനിടെ മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും ഓപ്പറേഷന് താമര പുറത്തെടുക്കുന്നതായി സൂചനകളുണ്ട്.
മഹാവികാസ് അഖാഡിയുടെ ഭാഗമായ എന്‍സിപിയില്‍ നിന്നും എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും എന്നാണ് പ്രചാരണം. എന്നാല്‍ ബിജെപിയില്‍ നിന്ന് നേതാക്കള്‍ കോണ്‍ഗ്രസിലേക്കും എന്‍സിപിയിലേക്കും എത്തുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്.
അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന്
കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ചാണ് ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം നഷ്ടപ്പെട്ടത്. ശിവസേനയെ കൂട്ടുപിടിച്ച് എന്‍സിപിയും കോണ്‍ഗ്രസും സര്‍ക്കാരുണ്ടാക്കി. ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ഉണ്ടെങ്കിലും ഇത് വരെ അത് സര്‍ക്കാരിനുളള ഭീഷണിയായി വളര്‍ന്നിട്ടില്ല. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് ഭരണ കക്ഷികള്‍ ആരോപിക്കുന്നത്.
12 പേർ ബിജെപിയിലേക്കോ?
എന്‍സിപിയില്‍ നിന്ന് 12 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും എന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക് വ്യക്തമാക്കി. എന്ന് മാത്രമല്ല ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കും എന്‍സിപിയിലേക്കും വരും ദിവസങ്ങളില്‍ ഘര്‍ വാപസി ഉണ്ടാകുമെന്നും നവാബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
നേതാക്കൾ തിരിച്ച് വരും
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ തിരിച്ച് വരും എന്നും അവര്‍ അതിനായി കാത്തിരിക്കുകയാണ് എന്നുമാണ് നവാബ് മാലിക് പറയുന്നത്. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. നേതാക്കളുടെ തിരിച്ച് വരവ് സംബന്ധിച്ച് പരസ്യ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും നവാബ് മാലിക് പറഞ്ഞു.
ഒറ്റക്കക്ഷിയായ ബിജെപി
2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 105 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. 56 സീറ്റുകളില്‍ വിജയിച്ച് ശിവസേന രണ്ടാമത് എത്തി. എന്‍സിപിക്ക് 54 സീറ്റുകളും കോണ്‍ഗ്രസിന് 44 സീറ്റുകളും ലഭിച്ചു. 288 ആണ് മഹാരാഷ്ട്ര നിയമസഭയുടെ അംഗബലം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവിലാണ് ശിവസേന എന്‍ഡിഎ വിട്ടത്.
എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ശ്രമം
ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാമെന്ന് എന്‍സിപിയും കോണ്‍ഗ്രസും വാഗ്ദാനം നടത്തിയതോടെ ശിവസേന സഖ്യസര്‍ക്കാരിന്റെ ഭാഗമായി. അതിന് ശേഷം തന്റെ എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ഉദ്ധവ് ആരോപിച്ചിരുന്നു. എന്നാലിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നുണ്ട്.
പേര് പറയാനാകില്ല
തിരിച്ച് വരുന്ന നേതാക്കളുടെ പേര് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചൗഹാന് പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലേക്ക് തിരിച്ച് വരണമെന്ന് നേതാക്കള്‍ കരുതുന്നത് സാധാരണമാണ്. ബിജെപിയില്‍ നിന്ന് നേതാക്കള്‍ തിരിച്ച് വരുന്നതില്‍ ഒരു തെറ്റും ഇല്ല. സര്‍ക്കാര്‍ സുസ്ഥിരമാണെന്നും 5 വര്‍ഷം ഭരണത്തില്‍ കാലാവധി തികയ്ക്കുമെന്നും അശോക് ചൗഹാന് പറഞ്ഞു.