എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കണം; രാഹുലിന് പകരം ശരദ് പവാര്‍ അധ്യക്ഷനാവണം, നിര്‍ദ്ദേശവുമായി അത്തേവാല
ദില്ലി: പാര്‍ട്ടിയില്‍ സമൂല മാറ്റം ആവശ്യപ്പെട്ട് ഗുലാം നബി ആസാദ്, കപില്‍ സിബല്‍ തുടങ്ങിയ മുതിര്‍ന്ന 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്ക് സോണിയ സമയം അനുവദിക്കാതിരുന്നത് കൊണ്ടാണ് കത്തെഴുതിയതെന്നാണ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചൗഹാന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് പ്രതിപക്ഷമെന്ന നിലയില്‍ ശക്തി ചോര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന ശക്തമായ വിമര്‍ശനവും അദ്ദേഹം നടത്തി. ഇതിനിടെയാണ് കോണ്‍ഗ്രസ് നേരിടുന്ന നിലവിടുന്ന പ്രതിസന്ധിക്ക് പുതിയൊരു പരിഹാര മാര്‍ഗ്ഗവുമായി കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല രംഗത്തെത്തിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
പകരക്കാരന് ആര്
ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷ പദവി ഒഴിയുമ്പോള്‍ ആര് സ്ഥാനം ഏറ്റെടുക്കുമെന്നതിനെ ചൊല്ലിയാണ് കോണ്‍ഗ്രസില്‍ പ്രതസിന്ധി രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരുമെന്ന തീരുമാനത്തോടെ യോഗം പിരിയുകയായിരുന്നു.
രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കില്‍
അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും. സ്ഥാനം ഏറ്റെടുക്കാന്‍ രാഹുലിന് മേല്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ശക്തമാണ്. എന്നാല്‍ അദ്ദേഹം ഇതുവരെ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. പിന്നീടുള്ള വഴി ഗാന്ധി-നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഓരാളെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കുക എന്നുള്ളതാണ്.
സ്വീകാര്യതയുണ്ടാകുമോ
അത്തരമൊരു ആളെ കണ്ടെത്തിയാല്‍ തന്നെ അയാള്‍ക്ക് രാജ്യം മുഴുവന്‍ സ്വീകാര്യതയുണ്ടാകുമോയെന്ന സംശയവും കോണ്‍ഗ്രസില്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ പ്രതസിന്ധികളില് കോണ്‍ഗ്രസിന് പുതിയൊരു പ്രശ്ന പരിഹാര ഫോര്‍മുലയുമായി കേന്ദ്ര മന്ത്രിയും ആര്‍എല്‍പി നേതാവുമായി രാംദാസ് അത്തേവാല രംഗത്തെത്തിയിരിക്കുന്നത്.
ലയനം
കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാന്‍ സോണിയ ഗാന്ധിയും പദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയും തയ്യാറാവത്ത സാഹചര്യത്തില്‍ എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കണമെന്നും നിലവിലെ എന്‍സിപി അധ്യക്ഷന്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നുമാണ് രാംദാസ് അത്തേവാല അഭിപ്രായപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസും പവാറും
കോണ്‍ഗ്രസും പവാറും ഒത്തൊരുമിച്ചിരുന്ന് ഉടന്‍ ഇത്തരമൊരു തീരുമാനം എടുക്കണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍ കൂടിയായ അത്തേവാല അഭിപ്രായപ്പെടുന്നു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയനം നടക്കണമെന്നുള്ളതും ശരദ് പവാര്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നുള്ളതും തന്റെയൊരു നിര്‍ദ്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിഹാര ഫോര്‍മുല
ട്വിറ്ററിലൂടെയായിരുന്നു അത്തേവാലയുടെ ലയന നിര്‍ദേശം. കോണ്‍ഗ്രസില്‍ നേതൃത്വ പദവിയെ ചൊല്ലി വലിയ ആശങ്കയാണ് ഉള്ളത്. പാര്‍ട്ടിയിലെ തന്നെ ഒരു കൂട്ടം മുതിര്‍ന്ന നേതാക്കള്‍ മുഴുവന്‍ സമയ-സജീവ നേതൃത്വം വേണമെന്ന ആവശ്യം ശക്തമാണ്. ഇതിനുള്ളൊരു പരിഹാരമാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം അഭിപ്രായപപ്പെട്ടു.
ബിജെപിയില്‍ ചേരണം
കഴിഞ്ഞ ദിവസവും കപില്‍ സിബലും ഗുലാംനബി ആസാദും ബിജെപിയില്‍ ചേരണമെന്ന ആവശ്യവും അത്തേവാല ഉയര്‍ത്തിയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ ചെയ്തത് പോലെ ഇരുവരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
എൻഡിഎ സർക്കാർ തന്നെ
' അടുത്ത തിരഞ്ഞെടുപ്പിലും കേന്ദ്രത്തിലെ എൻഡിഎ സർക്കാർ തന്നെ അധികാരത്തിൽ തുടരും. മുതിർന്ന കോൺഗ്രസ് നേതാക്കളായ സിബൽ, ആസാദ് തുടങ്ങിയവർ ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണം ഉയര്‍ന്നതിനാല്‍ ജ്യോതിരാദിത്യ സിന്ധ്യ ചെയ്തതുപോലെ രാജി സമർപ്പിച്ച് ബിജെപിയിൽ ചേരണം'- രാംദാസ് അത്തേവാല പറഞ്ഞു
രാജിവെക്കാന്‍
കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്താന്‍ കപില്‍ സിബലും ഗുലാം നബി ആസാദും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. എന്നാല്‍ കപില്‍ സിബലും ഗുലാം നബി ആസാദും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് രാഹുല്‍ ഗാന്ധി തന്നെ ആരോപിക്കുന്നത്. അതിനാലാണ് ഇരുവരോടും കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരില്‍ കാണാം
അതേസമയം, സോണിയ ഗാന്ധിക്ക് കത്തയച്ച് നേതാക്കളില്‍ ആര്‍ക്കെങ്കിലും ഇനിയും പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് സോണിയ ഗാന്ധിയുമായി നേരിട്ട് സംസാരിക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടനാട്ടില്‍ അടിതുടങ്ങി ജോസും ജോസഫും; 'പാലാ' ആശങ്കയും മുന്നില്‍', സീറ്റ് കോണ്‍ഗ്രസ് എറ്റെടുക്കുമോ?