സല്‍മാന്‍ ഖാന്‍ കേസ്: പ്രധാനസാക്ഷിക്ക് ഭീഷണി
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാൻ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയുടെ ജീവന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. 2002 ല്‍ അപകടം നടക്കുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് സല്‍മാന്‍ ഖാനാണ് എന്ന് കോടതിയില്‍ തിരിച്ചറിഞ്ഞ മൂന്ന് സാക്ഷികളില്‍ ഒരാള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് കോടതിയില്‍ സാക്ഷി സല്‍മാനെ തിരിച്ചറിഞ്ഞത്.
ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെത്തിയാണ് പ്രധാനസാക്ഷി തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി പരാതിപ്പെട്ടത്. അപകടം ഉണ്ടായ ശേഷം സല്‍മാന്‍ ഖാന്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ചതായും ഇദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു. കോടതിയില്‍ മൊഴി നല്‍കിയതിന് ശേഷമാണ് ഇയാള്‍ക്ക് നേരെ ഭീഷണി ഉണ്ടായിരിക്കുന്നത്.
മദ്യലഹരിയിലായിരുന്ന സല്‍മാന്‍ ഖാന്‍ കാറില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിക്കവേ നിലത്തുവീണതായും സാക്ഷികളായ മുസ്ലിം ശൈഖും മുന്നു ഖാനും കോടതിയില്‍ പറഞ്ഞു. മുസ്ലിം ശൈഖിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. 2002 സെപ്തംബര്‍ 28 ന് പുലര്‍ച്ചെ നാല് മണിക്ക് സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന ലാന്‍ഡ് ക്രൂയിസര്‍ നിയന്ത്രണം തെറ്റി ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് കയറുകയായിരുന്നു.
അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അശ്രദ്ധയോടെ വണ്ടിയോടിച്ചതിന് പോലീസ് സല്‍മാന്റെ പേരില്‍ കേസെടുത്തിരുന്നു. എന്നാല്‍ അപകടം നടക്കുമ്പോള്‍ താനല്ല വണ്ടിയോടിച്ചത് എന്നാണ് താരത്തിന്റെ വാദം. എന്നാല്‍ മൂന്ന് സാക്ഷികള്‍ കോടതിയില്‍ തന്നെ തിരിച്ചറിഞ്ഞത് സല്‍മാന് തിരിച്ചടിയായി. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.












Click it and Unblock the Notifications