കോണ്‍ഗ്രസിന്റെ ആധാര്‍ കാര്‍ഡാണ് ഗാന്ധി കുടുംബം; നയിക്കാന്‍ യോഗ്യന്‍ രാഹുല്‍ തന്നെയെന്ന് റാവത്ത്
ദില്ലി: നേതൃത്വ മാറ്റത്തെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നുവെങ്കിലും താല്‍ക്കാലിക അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരുക എന്ന തീരുമാനത്തോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചത്. ആറ് മാസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സോണിയ തുടരാന്‍ തീരുമാനിച്ചത്. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. അതേസമയം സോണിയ ഒഴിയുമ്പോള്‍ ആര് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.
രാഹുലിന്റെ രാജി
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജിവെച്ച രാഹുല്‍ ഗാന്ധിക്ക് പകരക്കാരിയായിട്ടായിരുന്നു സോണിയ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തിയത്. ആറുമാസത്തിനകം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നായിരുന്നു അന്നതെ ധാരണയെങ്കിലും അത് ഒരു വര്‍ഷത്തിലേറെ നീണ്ടുപോയി.
നേതൃമാറ്റം
ഇതോടയാണ് നേതൃമാറ്റം എന്ന ആവശ്യത്തിന് കോണ്‍ഗ്രസില്‍ ശക്തിപ്രാപിച്ചത്. സോണിയ ഒഴിയുമ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തണമെന്നായിരുന്നു വലിയൊരു വിഭാഗത്തിന്റെ ആവശ്യം. രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്കയെങ്കിലും ആ പദവി ഏറ്റെടുക്കണമെന്നായി അവര്‍. എന്നാല്‍ നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളവര്‍ വരട്ടേയെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നിരുന്നു.
പുറത്ത് നിന്ന് ഒരാള്‍
എന്നാല്‍ നെഹ്റു-കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷ പദവിയില്‍ എത്തുന്നതിനെ കുറിച്ച് പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ഈ വിഷയത്തില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേനയുടെ നേതാവ് സഞ്ജയ് റാവത്ത്.
കോൺഗ്രസിന്റെ ആധാർ കാർഡ്
ഗാന്ധി കുടുംബത്തെ "കോൺഗ്രസിന്റെ ആധാർ കാർഡ്" എന്നാണ് സഞ്ജയ് റാവത്ത് വിശേഷിപ്പിച്ചത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് കോണ്‍ഗ്രസിനെ നയിക്കാന്‍ ഇപ്പോള്‍ ആരുമില്ല. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളവര്‍ പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര ഭിന്നതകൾ
നിലവില്‍ കോണ്‍ഗ്രസിനെ നയിക്കാൻ കഴിയുന്ന ഒരു നേതാവിനെ ഞാൻ ഗാന്ധി കുടുംബത്തിന് പുറത്ത് കാണുന്നില്ലെന്നും റാവത്ത് മാധ്യപ്രവര്ത്തകുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്, ആഭ്യന്തര ഭിന്നതകൾ അവസാനിപ്പിച്ച് മികച്ച പ്രതിപക്ഷ പാർട്ടിയായി കോണ്‍ഗ്രസ് ഉയർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻകാലങ്ങളിൽ
മുൻകാലങ്ങളിൽ രാഹുൽ ഗാന്ധി പാർട്ടിയെ നന്നായി നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അദ്ദേഹം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചു... എന്നാൽ ഇന്നും കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിവുണ്ടെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍
ധനസമാഹരണവുമായി ബന്ധപ്പെട്ട് ചില കോൺഗ്രസ് നിയമസഭാംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സേന മത്സരിക്കുമോ എന്ന് തീരുമാനിക്കാൻ പാർട്ടിയിൽ ചർച്ച നടത്തുമെന്നും റാവത്ത് പറഞ്ഞു. ബീഹാറിലെ പ്രാദേശിക യൂണിറ്റുമായി ഞങ്ങൾ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും റാവത്ത് വ്യക്തമാക്കി
'ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം 220 ലേറെ സീറ്റുകള്‍ നേടും; കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം തകര്‍ന്നടിയും'