സുശാന്ത് സിംഗ് രാജ്പുതിനെ കൊന്നതെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി, തെളിവ് നിരത്തി ട്വീറ്റ്!
ദില്ലി: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വഴിത്തിരിവുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളിലുണ്ടായിരിക്കുന്നത്. സുശാന്തിന്റെ കാമുകി ആയിരുന്ന നടി റിയ ചക്രവര്‍ത്തിക്കെതിരെ നടന്റെ അച്ഛന്‍ കെകെ സിംഗ് പോലീസില്‍ പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് മുംബൈ പോലീസിനൊപ്പം ബീഹാര്‍ പോലീസും കേസന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതിനിടെ സുശാന്ത് സിംഗ് രാജ്പുതിന്റേത് കൊലപാതകം തന്നെയാണ് എന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ചില രേഖകളും ഇത് സംബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ അറിയാം...
തെളിവ് നിരത്തി സുബ്രഹ്മണ്യൻ സ്വാമി
ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെയും സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെയും സംശയങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിട്ടുളളതാണ്. സുശാന്ത് സിംഗ് രാജ്പുത് കൊല്ലപ്പെട്ടതാണ് എന്ന് താന്‍ കരുതുന്നതിന്റെ കാരണം ഇതാണ് എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ ഒരു രേഖയും സുബ്രഹ്മണ്യന്‍ സ്വാമി പങ്കുവെച്ചിരിക്കുന്നത്.
ആത്മഹത്യയാണോ കൊലപാതകമാണോ
സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിരിക്കുന്ന റിപ്പോര്‍ട്ടില്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ചുളള 26 കാര്യങ്ങളാണ് പറയുന്നത്. അതില്‍ 24 കാര്യങ്ങളും സുശാന്തിന്റെത് കൊലപാതകം ആകാനുളള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴുത്തിലെ പാടുകൾ
സുശാന്തിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ അടയാളങ്ങളുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല സുശാന്തിന്റെ കഴുത്തിലെ പാടുകള്‍ ആത്മഹത്യയുടേത് അല്ലെന്നും കൊലപാതകത്തിന്റേത് ആണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലെ പാടുകളുടെ നീളവും സ്വഭാവും ആത്മഹത്യയുടേത് അല്ലെന്നും പറയുന്നു.
Recommended Video
ആത്മഹത്യയുടെ ലക്ഷണങ്ങൾ
തൂങ്ങിമരിക്കുന്ന ആളുകളുടെ കണ്ണുകള്‍ തുറിച്ച് നില്‍ക്കുന്നതും നാക്ക് പുറത്തേക്ക് വരുന്നതും വായില്‍ നിന്നും നുര വരുന്നതും സാധാരണമാണ്. എന്നാല്‍ ഇതൊന്നും സുശാന്തിന്റെ മൃതദേഹത്തിലുണ്ടായിരുന്നില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല ജൂണ്‍ 14ന് രാവിലെ സുശാന്ത് വീഡിയോ ഗെയിം കളിച്ചിരുന്നതായി പറയുന്നുണ്ട്.
മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍
അക്കാര്യം ചൂണ്ടിക്കാണിക്കുന്നത് സുശാന്ത് നല്ല മാനസികാവസ്ഥയില്‍ ആയിരുന്നുവെന്നാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു. സുശാന്ത് മരിച്ച് കിടന്ന മുറിയില്‍ ഫാനില്‍ തൂങ്ങാന്‍ സഹായകരമാകുന്ന ചെറിയ മേശയോ കസേരയോ പോലുളള ഫര്‍ണിച്ചറുകള്‍ കണ്ടെത്തിയിട്ടില്ല. മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കാണാതായതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടുത്ത സുഹൃത്തുക്കളുടെ പെരുമാറ്റം
സുശാന്തിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം ആദ്യം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്നും പറയുന്നു. സുശാന്തിന്റെ അടുത്ത സുഹൃത്തുക്കളുടെ പെരുമാറ്റം സംശയകരമാണെന്നും ആരും സുശാന്തിന്റെ മരണത്തില്‍ സംശയം ഉന്നയിക്കുന്നില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. സുശാന്തിന്റെ വിഷാദ രോഗം സംബന്ധിച്ച് കുടുംബം അറിഞ്ഞില്ലെന്നതും സംശയമുണ്ടാക്കുന്നതാണ്.
ദിഷ സാലിയന്റെ ആത്മഹത്യ
അവസാനത്തെ ഫോണ്‍ വിളികളില്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ച് സുശാന്ത് പറഞ്ഞിരുന്നു. സുശാന്തിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്ന സുശാന്തിന്റേതായി ഒരു ആത്മഹത്യാക്കുറിപ്പും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോസിറ്റീവായ വ്യക്തി
വളരെ പോസിറ്റീവായ വ്യക്തിയായാണ് സുശാന്ത് സിംഗ് രാജ്പുത് അറിയപ്പെട്ടിരുന്നത്. നിരവധി വീഡിയോകളില്‍ അടക്കം അത് വ്യക്തമാണ്. സുശാന്ത് തന്റെ സിം കാര്‍ഡുകള്‍ മാറ്റിയിരുന്നുവെന്നത് സംശയാസ്പദമാണ്. സുശാന്തിന്റെ ജോലിക്കാരന്‍ മൊഴി മാറ്റിയതും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിരിക്കുന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുശാന്തിന്റെ മരണം മുംബൈ പോലീസ് ആണ് നിലവിൽ അന്വേഷിക്കുന്നത്.