ആർട്ടിക്കൾ 370 പുനസ്ഥാപിക്കണമെന്നുള്ള ആവശ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു; പി ചിദംബരം
ദില്ലി: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന കശ്മീര്‍ നേതാക്കളുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരം. ഇതിനായി രൂപംകൊണ്ട രാഷ്ട്രീയ സഖ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്നും പി ചിദംബരം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ വേണ്ടി ജമ്മു കശ്മീരില്‍ നിന്നുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമയുദ്ധത്തിന് ഒരുങ്ങുന്നത് സ്വാഗതാര്‍ഹമാണ്. ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടേയും ഈ നീക്കത്തെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും പിന്തുണയ്ക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമ വിരുദ്ധമായ നടപടിയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ജമ്മുകശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളേയും അവരുടെ നേതാക്കളേയും വിഘടനവാദികളും ദേശവിരുദ്ധരുമായി കാണുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിന് നിയമവഴികള്‍ തേടണമെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി, പീപ്പിൾ മൂവ്മെൻറ് നേതാവ് ജാവേദ് മിർ, സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരായിരുന്നു നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിൽ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.
കൊവിഡ് പോസിറ്റീവായ ' കൊറോണ ' പെണ്‍കുഞ്ഞിന് ജന്മം നല്കി , കൊല്ലത്തെ അപൂർവ്വത
ജിഎസ്ടി നഷ്ടപരിഹാരം; ശാഠ്യത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങിയെന്ന് ധനമന്ത്രി തോമസ് ഐസക്
കാമുകിയെ തേടി 19 കാരൻ വാടക കാറിലെത്തി .. പണമില്ലാതെ കുടുങ്ങി , ഒടുവിൽ പിടിയിൽ