സീനിയേഴ്‌സിനെ നിര്‍ത്തിപ്പൊരിച്ച് യുവതുര്‍ക്കികള്‍, സോണിയക്ക് മുന്നില്‍, രാഹുലിന്റെ അറിവോടെ...
ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവെന്ന ആശയത്തില്‍ അക്ഷമരായി നിന്ന യുവനേതാക്കള്‍ ഒടുവില്‍ പൊട്ടിത്തെറിച്ചു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസിന്റെ ദേശീയ സമിതിയുടെ വിര്‍ച്വല്‍ യോഗത്തില്‍ സോണിയാ ഗാന്ധിയുടെ മുന്നിലിട്ട് സീനിയേഴ്‌സിനെ നിര്‍ത്തിപ്പൊരിച്ചിരിക്കുകയാണ് ടീം രാഹുല്‍. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ആവശ്യക്കാര്‍ കുത്തനെ വര്‍ധിച്ചതിനും കഴിഞ്ഞ ദിവസം യോഗം സാക്ഷിയായി. കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിയുടെ ശക്തി ക്ഷയിക്കുന്നു എന്ന സൂചനയും ഇതിലൂടെ ലഭിച്ചിരിക്കുകയാണ്. ആരും സീനിയേഴ്‌സിനെ പ്രതിരോധിക്കാനായി ഗാന്ധി കുടുംബത്തില്‍ നിന്നെത്തിയില്ല.
തുടങ്ങിയത് സിബല്‍
കോണ്‍ഗ്രസിലെ രാജ്യസഭാ അംഗങ്ങളുടെ വിര്‍ച്വല്‍ യോഗമാണ് സോണിയ വിളിച്ചത്. എന്നാല്‍ കാര്യങ്ങള്‍ അതിവേഗം ടീം രാഹുല്‍ തങ്ങള്‍ക്ക് അനുകൂലമാക്കി എടുക്കുകയായിരുന്നു. മുന്‍ നിയമ മന്ത്രി കപില്‍ സിബല്‍ പാര്‍ട്ടി പ്രവര്‍ത്തന രീതിയെ ചോദ്യം ചെയ്തു. പരസ്പര സഹകരണം കുറവാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തെറ്റ് തിരുത്തി മാറി ചിന്തിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ഇതോടെ ടീം രാഹുലിലെ രാജീവ് സതാവ് ഇതിനെ ചോദ്യം ചെയ്ത് രംഗത്ത് വരികയായിരുന്നു.
യുപിഎയ്ക്ക് നേരെ
രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ തുറന്ന പോരാണ് സതാവ് തുറന്നിട്ടത്. യുപിഎ രണ്ടാം സര്‍ക്കാരാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ ഗതിക്ക് കാരണമെന്ന് തുറന്നടിച്ചു. പാര്‍ട്ടിയെ 44 സീറ്റിലേക്ക് തള്ളിയിട്ടത് നിങ്ങളൊക്കെ ചേര്‍ന്നാണെന്നും സതാവ് തുറന്നടിച്ചു. 2009 മുതലുള്ള പാര്‍ട്ടിയുടെ പ്രശ്‌നങ്ങളാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു. മന്‍മോഹന്‍ സിംഗ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് യുവാക്കള്‍ കുറ്റപ്പെടുത്തി.
സോണിയ മിണ്ടിയില്ല
സോണിയ സീനിയേഴ്‌സിനെ സംരക്ഷിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇക്കാര്യത്തില്‍ നിലപാട് എടുക്കേണ്ടി വന്നു. പാര്‍ട്ടിയില്‍ നിന്ന് സോണിയ മാറി തുടങ്ങുകയാണെന്ന സൂചനയാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ധാര്‍മിക ഉത്തരവാദിത്തം മുതിര്‍ന്ന നേതാക്കള്‍ ഏറ്റെടുക്കണമെന്നാണ് ആവശ്യം. അധികാരത്തിന് വേണ്ടിയാണ് സീനിയേഴ്‌സ് ഇപ്പോഴും പാര്‍ട്ടിയില്‍ നില്‍ക്കുന്നതെന്നാണ് യോഗത്തില്‍ ഉയര്‍ന്നത്. തങ്ങള്‍ക്ക് ശേഷം എന്ത് നടന്നാലും കുഴപ്പമില്ല എന്നാണ് ഇവരുടെ ചിന്തയെന്നും യുവാക്കള്‍ കുറ്റപ്പെടുത്തി.
Recommended Video
അണിനിരന്ന് സീനിയേഴ്‌സ്
മന്‍മോഹന്‍ സിംഗ്, അഹമ്മദ് പട്ടേല്‍, പി ചിദംബരം, എകെ ആന്റണി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ സിബലിന് പിന്നില്‍ അണിനിരന്നു. ചെറുമീനുകളും പരിചയ സമ്പത്തുമില്ലാത്ത യുവനേതാക്കള്‍ അര്‍ഹതയില്ലാത്തത് നേടിയെടുക്കാനുള്ള ഓട്ടത്തിലാണ്. അതിനായി യുവാക്കളും സീനിയേഴ്‌സും എന്ന വേര്‍തിരിവ് ഉണ്ടാക്കുകയാണെന്നും ഇവര്‍ തിരിച്ചടിച്ചു. ഇതിനിടെ ചിദംബരത്തെ കെസി വേണുഗോപാല്‍ പ്രതിരോധിക്കുന്നതിനും യോഗം സാക്ഷിയായി. പാര്‍ട്ടി ദുര്‍ബലമാണെന്ന ചിദംബരത്തിന്റെ വാദത്തെ കെസി തള്ളി.
യുവതുര്‍ക്കികള്‍ക്ക് മറുപടി
പഞ്ചാബില്‍ നിന്നുള്ള എംപിയും സീനിയറുമായ ഷംസേര്‍ സിംഗ് ദല്ലോ നല്ല ചുട്ട മറുപടിയാണ് യുവാക്കള്‍ക്ക് നല്‍കിയത്. യുവാക്കള്‍ പറയുന്നത് സീനിയര്‍ നേതാക്കളെ അവഗണിച്ച്, കാര്യം കാണാനായി കൂടെപറ്റി നടക്കുന്നവരെ പരിഗണിക്കമെന്നാണ്. അത്തരക്കാരാണ് പാര്‍ട്ടിയില്‍ കൂടുതലുള്ളത്. പദവികള്‍ ലഭിക്കുന്നത് സീനിയോറിറ്റി പരിഗണിച്ചല്ലെന്നും രാഹുല്‍ ക്യാമ്പിനുള്ള മറുപടിയായി ദല്ലോ പറഞ്ഞു. അതേസമയം സീനിയേഴ്‌സ് വിചാരിച്ച രീതിയില്‍ യോഗം അനുകൂലമാക്കാന്‍ സാധിച്ചിട്ടില്ല. ക്രെഡിറ്റ് മുഴുവന്‍ കൃത്യമായ ആരോപണങ്ങളിലൂടെ യുവതുര്‍ക്കികള്‍ സ്വന്തമാക്കിയിരിക്കുകയാണ്. യുപിഎ സര്‍ക്കാരിലെ മന്ത്രിമാരായിരുന്നില്ലേ എന്ന സതാവിന്റെ ചോദ്യം ടീം സോണിയയെ ഞെട്ടിച്ചിരിക്കുകയാണ്.
രാഹുലിന്റെ തിരിച്ചുവരവ്
രാഹുലിന്റെ തിരിച്ചുവരവായിരുന്നു അടുത്തതായി ചര്‍ച്ചയായത്. ഈ യോഗത്തിലൂടെ അക്കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. അഭിഷേക് മനു സിംഗ്വി, ദിഗ് വിജയ് സിംഗ്, കെസി വേണുഗോപാല്‍, രാജീവ് സതാവ്, റിപുന്‍ ബോറ ശക്തിസിംഗ് ഗോഹില്‍, നീരജ് ദംഗി എന്നിവരാണ് രാഹുലിന്റെ തിരിച്ചുവരവിന്റെ ആവശ്യം ഉന്നയിച്ചത്. രാഹുല്‍ വരുന്നതിനൊപ്പം സംസ്ഥാന തലങ്ങളില്‍ കരുത്തരായ രണ്ടാം നിര നേതാക്കളെ ഉയര്‍ത്തി കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടീം സോണിയക്ക് ഇത്തവണത്തെ ആവശ്യം തള്ളിക്കളയാന്‍ സാധിക്കാത്തതാണെന്നും, വിമര്‍ശനം മന്‍മോഹന്‍ സിംഗിനെ വ്യക്തിപരമായി ബാധിച്ചെന്നുമാണ് നേതാക്കള്‍ വെളിപ്പെടുത്തുന്നത്.
പിന്നണിയില്‍ രാഹുല്‍
തന്റെ തിരിച്ചുവരവിനുള്ള നാടകം രാഹുല്‍ തന്നെയാണ് പ്ലാന്‍ ചെയ്യുന്നത്. കഴിഞ്ഞ തവണ ഇതേ ആശയം ആര്‍പിഎന്‍ സിംഗായിരുന്നു ഉന്നയിച്ചത്. അന്ന് സിംഗിനെ ഒപ്പം നിര്‍ത്തി സീനിയര്‍ നേതാക്കളെ പൊളിച്ചടുക്കിയിരുന്നു രാഹുല്‍. ഇത്തവണ അത് രാജീവ് സതാവ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ 5 യോഗങ്ങളിലായി രാഹുലിന്റെ തിരിച്ചുവരവും, സീനിയര്‍ നേതാക്കളുടെ പ്രശ്‌നങ്ങളും ചര്‍ച്ചയായിരുന്നു. അടുത്ത എഐസിസി യോഗത്തിലും സീനിയേഴ്‌സിനെതിരെ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് രാഹുല്‍. തിരിച്ചുവരവിന് മുമ്പ് ഇവരെ ഒതുക്കാനാണ് നീക്കം.
ഡിജിറ്റല്‍ ക്യാമ്പയിന്‍
കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ ക്യാമ്പയിന്‍ വിജയമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. കെസിയുടെ പാര്‍ട്ടി ശക്തമാണെന്ന വാദത്തെ ബീഹാറില്‍ നിന്നുള്ള നേതാവ് അഖിലേഷ് പ്രതാപ് സിംഗ് തള്ളി. കേരളത്തില്‍ പാര്‍ട്ടി ശക്തമായിരിക്കും. എന്നാല്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും അതല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. അയോധ്യാ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഒരേ സ്വരം മാത്രമേ പാടൂ എന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ നിര്‍ദേശിച്ചു. ബിജെപിക്കെതിരെ രാജ്യത്തിന്റെ മുക്കിലും മൂലയിലും പ്രക്ഷോഭം സംഘടിപ്പിക്കണമെന്നാണ് പഞ്ചാബില്‍ നിന്നുള്ള എംപി പ്രതാപ് സിംഗ് ബജ്വ ആവശ്യപ്പെട്ടത്. രാഹുലിന്റെ ട്വീറ്റുകള്‍ എല്ലാ നേതാക്കളും റിട്വീറ്റ് ചെയ്യണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.