കേന്ദ്രമന്ത്രിയുടെ ചായ കുടിക്കാതെ കർഷകർ, 'ജിലേബി കഴിക്കാൻ ഞങ്ങളുടെ സമരഭൂമിയിലേക്ക് വരൂ'
ദില്ലി: കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷകര്‍ ദില്ലിയില്‍ പ്രക്ഷോഭം തുടരുകയാണ്. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി കേന്ദ്രം വീണ്ടും ചര്‍ച്ച നടത്തും. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നതാണ് കര്‍ഷകരുടെ നിലപാട്. പ്രശ്‌നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന കേന്ദ്ര നിര്‍ദേശം കര്‍ഷകര്‍ തളളി.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ നേതൃത്വത്തില്‍ ദില്ലി വിജ്ഞാന്‍ ഭവനില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ കര്‍ഷക പ്രതിനിധികളെ മന്ത്രി ചായയ്ക്ക് ക്ഷണിച്ചുവെങ്കിലും കര്‍ഷകര്‍ നിരസിച്ചു. പകരം സമരഭൂമിയിലെ സമൂഹ അടുക്കളയിലേക്ക് വരാന്‍ കേന്ദ്രമന്ത്രിയൊട് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
മന്ത്രി വാഗ്ദാനം ചെയ്ത ചായ പോലും തങ്ങളുടെ ഫാമുകളില്‍ നിന്നുളള പാലുപയോഗിച്ച് ഉണ്ടാക്കുന്നതാണ്. ചായ മാത്രമല്ല ലഡ്ഡുവും ജിലേബിയുമെല്ലാം തങ്ങള്‍ മന്ത്രിക്ക് നല്‍കാം. എന്നാല്‍ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനാ നേതാവായ പ്രേം സിംഗ് വ്യക്തമാക്കി.
കേന്ദ്ര മന്ത്രിയുടെ ചായ സത്കാരത്തിനുളള ക്ഷണം സ്വീകരിച്ചാല്‍ തങ്ങള്‍ ചര്‍ച്ചയില്‍ ചായയും പലഹാരവും ആസ്വദിക്കുകയാണ് എന്ന് നിങ്ങളുടെ മാധ്യമങ്ങള്‍ എഴുതുമെന്ന് നരേന്ദ്ര സിംഗ് തോമറിനോട് പറഞ്ഞതായി പഞ്ചാബ് കിസാന്‍ യൂണിയന്‍ നേതാവ് രുണ്ടു സിംഗ് പറഞ്ഞു. തങ്ങളുടെ സമഭൂമിയിലേക്ക് ജിലേബി കഴിക്കാന്‍ വരാന്‍ മന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
തങ്ങളുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണ് എന്നത് നവംബര്‍ 13ന് നടന്ന ചര്‍ച്ചയില്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുളളതാണ്. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒരു വഴി കാണും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായിട്ടില്ല. അതുകൊണ്ടാണ് മന്ത്രിയുടെ ചായ നിരസിച്ചത്. തങ്ങളെ അനുനയിപ്പിക്കാനായിരുന്നു കൃഷിമന്ത്രിയുടെ ശ്രമം എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ചന്ദ സിംഗ് പറഞ്ഞു. പ്രതിഷേധം തങ്ങള്‍ തുടരുക തന്നെ ചെയ്യും. സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും വാങ്ങിയേ തങ്ങള്‍ തിരിച്ച് പോവുകയുളളൂ. അത് വെടിയുണ്ട ആയാലും സമാധാനപരമായ തീരുമാനം ആയാലും എന്നും ചന്ദ സിംഗ് പറഞ്ഞു. 32 കര്‍ഷക സംഘടനകളാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. കര്‍ഷക സമരം ആറ് ദിവസം പിന്നിട്ടിരിക്കുകയാണ്.