ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, 10 എംഎല്‍എമാര്‍... ദില്ലിയിലെത്തി, നോട്ടമിട്ട് അമിത് ഷാ
ദില്ലി: രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നാലെ ജാര്‍ഖണ്ഡിലും സര്‍ക്കാര്‍ താഴെ വീഴാന്‍ സാധ്യത. കോണ്‍ഗ്രസ് ക്യാമ്പില്‍ പ്രശ്നങ്ങള്‍ ദേശീയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. പാര്‍ട്ടി പിളര്‍പ്പിലേക്ക് എത്തുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി ഷിബു സോറനുമായി സീനിയര്‍-ജൂനിയര്‍ ടീം നല്ല ബന്ധത്തിലാണ്. പക്ഷേ എംഎല്‍എമാര്‍ റാഞ്ചിയില്‍ വന്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. അഹമ്മദ് പട്ടേലിനാണ് പ്രശ്നപരിഹാരത്തിനായി കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്.
പത്ത് പേരുടെ വിമത നീക്കങ്ങള്‍
കോണ്‍ഗ്രസിലെ പത്ത് നേതാക്കളാണ് റാഞ്ചിയില്‍ കലാപം ആരംഭിച്ചത്. ഷിബു സോറന് വില്ലനാണെന്ന് ഇവര്‍ പറയുന്നു. ബിജെപിയുടെ രഘുബര്‍ ദാസിന്റെ അതേ കോപ്പിയാണെന്നും ഇവര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും, ഹേമന്ദ് സോറന് ജനങ്ങളുടെ പ്രശ്നങ്ങളെ അവഗണിച്ചെന്നും വിമത എംഎല്‍എമാര്‍ കുറ്റപ്പെടുത്തി. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുണ്ടാക്കിയ വിള്ളലിന് സമാനമായ രീതിയിലാണ് ഇപ്പോഴുള്ള പ്രക്ഷോഭം. മധ്യപ്രദേശില്‍ സര്‍ക്കാര്‍ വീണപോലെ ജാര്‍ഖണ്ഡിലും വീഴുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
മൂന്ന് സീനിയേഴ്സ്
പാര്‍ട്ടിയിലെ തന്നെ മൂന്ന് സീനിയര്‍ എംഎല്‍എമാരാണ് റാഞ്ചിയില്‍ വിമത നീക്കം തുടങ്ങിയത്. ഇര്ഫാന് അന്‍സാരി, ഉമാശങ്കര്‍ അകേക, രാജേഷ് കശ്യപ് എന്നിവര്‍ പാര്‍ട്ടി വിടുമെന്ന സൂചനകളാണ് നല്‍കുന്നത്. ഇവര്‍ രണ്ട് ദിവസം മുമ്പ് തന്നെ ദില്ലിയിലെത്തി. എന്നാല്‍ രാഹുല്‍ ഗാന്ധിയെയോ സോണിയാ ഗാന്ധിയെയോ കാണാന്‍ അനുവാദം ലഭിച്ചിട്ടില്ല. പകരം ഇവര്‍ അഹമ്മദ് പട്ടേലിനെ കണ്ടിട്ടുണ്ട്. ദില്ലിയില്‍ തന്നെ ഇവര്‍ തുടരുകയാണ്. പട്ടേല്‍ പ്രശ്ന പരിഹാരത്തിന് ശ്രമവും തുടങ്ങി.
പ്രശ്നങ്ങളുടെ വെടിക്കെട്ട്
പ്രശ്നങ്ങളുടെ വന്‍ നിരയാണ് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിനുള്ളത്. മുഖ്യമന്ത്രി ഹേമന്ദ് സോറന്, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കെതിരെ പരാതി ഇവര്‍ അഹമ്മദ് പട്ടേലിനെ അറിയിച്ചു. വി കോംഗ്രി, ഭൂഷണ് ഭര, മമതാ ദേവി, അംബ പ്രസാദ്, പൂര്‍ണിമ എന്‍ സിംഗ്, രാംചന്ദ്ര സിംഗ് എന്നിവരാണ് വിമത നീക്കം നടത്തുന്നത്. ഇവരെ ബിജെപി നേതൃത്വുമായി അനൗദ്യോഗികമായി സംസാരിച്ചെന്നാണ് സൂചന. ഇവര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യാനും ബിജെപി തയ്യാറാണ്.
മന്ത്രിസ്ഥാനമില്ലാത്ത പ്രശ്നം
ഇര്ഫാന് അന്‍സാരി വലിയ ഭീഷണിയാണ് നേതൃത്വത്തിന് മുന്നില്‍ വെച്ചത്. രാഹുലിനെ കാണാന്‍ പാര്‍ട്ടിയിലെ ചില ശക്തികള്‍ സമ്മതിക്കുന്നില്ലെന്ന് അന്‍സാരി തുറന്നടിച്ചു. പാര്‍ട്ടിയുടെ പിളര്‍പ്പിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഇര്ഫാന് അന്‍സാരി വ്യക്തമാക്കി. മന്ത്രിസ്ഥാനത്തിന് വേണ്ടിയാണ് അന്‍സാരി നേതൃത്വത്തിനെതിരെ വാളെടുത്തത്. 12 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഹേമന്ദ് സോറന് 11 പേരെയാണ് നിയമിച്ചത്. ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലത്തിലാണ് താന്‍ ജയിച്ചതെന്നും മന്ത്രിയാക്കണമെന്നും അന്‍സാരി പറഞ്ഞു. ഇയാള്‍ ഡോക്ടര്‍ കൂടിയാണ്.
ധനമന്ത്രിക്കെതിരെയുള്ള നീക്കം
കോണ്‍ഗ്രസിന്റെ ധനമന്ത്രി രാമേശ്വര്‍ ഒറോണിനെ ലക്ഷ്യമിട്ടാണ് ഇപ്പോഴുള്ള നീക്കം. സോറന് വിമതരെ തള്ളാനുള്ള കാരണം ഒറോണാണ്. സംസ്ഥാനത്ത് ഒരു നേതാവ് ഒരു പദവി എന്ന കോണ്‍ഗ്രസ് നിയമം നടപ്പാക്കണമെന്ന് വിമതര്‍ പറയുന്നു. ഒറോണ്‍ തന്നെയാണ് സംസ്ഥാന അധ്യക്ഷ പദവിയില്‍ ഉള്ളത്. ധനമന്ത്രി സ്ഥാനം ഇതോടെ ഒറോണ്‍ ഒഴിയേണ്ടി വരും. ബിജെപിയാണ് ഇപ്പോഴത്തെ വിമത നീക്കത്തിന് പിന്നിലെന്ന് ഒറോണ്‍ പറയുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് ഇതിന് പ്രധാന കാരണമായിട്ടാണ് വിലയിരുത്തല്‍.
നോട്ടമിട്ട് അമിത് ഷാ
ജാര്‍ഖണ്ഡിലെ അപ്രതീക്ഷിത അവസരം മുതെലടുക്കാന്‍ അമിത് ഷാ കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് മന്ത്രിസ്ഥാനമാണ് ഓഫര്‍. ജെവിഎം ടിക്കറ്റില്‍ വിജയിച്ച പ്രദീപ് യാദവ് നേരത്തെ കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ചിരുന്നു. ഇയാള്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണച്ചത്. ഇയാള്‍ ബിജെപി പക്ഷത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. കോണ്‍ഗ്രസിലെ പിളര്‍പ്പും സ്വതന്ത്രരും വരുന്നതിലൂടെ ഹേമന്ദ് സോറന് സര്‍ക്കാര്‍ തകരും. മുമ്പ് ജെഎംഎം നേതാക്കളും സ്വതന്ത്രരും കൂറുമാറിയ ചരിത്രവുമുണ്ട്.
രാഹുലിന്റെ വീഴ്ച്ച
ഗാന്ധി കുടുംബം ഒരിക്കല്‍ കൂടി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയമായിരിക്കുകയാണ്. രാഹുല്‍ നേതാക്കളെ കാണാന്‍ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ ടീമില്‍ നിന്നുള്ള നേതാക്കളാണ് പ്രശ്നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സേഫാണ്. ജെഎംഎമ്മിന് 29 സീറ്റുണ്ട്. കോണ്‍ഗ്രസിന് 15, ആര്‍ജെഡി, എന്‍സിപി, സിപിഐഎംഎല്‍, എന്നിവര്‍ക്ക് ഓരോ സീറ്റുമുണ്ട്. 47 സീറ്റുള്ളത് കൊണ്ട് സേഫാണ്. പക്ഷേ ബിജെപി ജാര്‍ഖണ്ഡിലെ ചെറുകിട പാര്‍ട്ടികളെ ലക്ഷ്യം വെച്ച് ഒരുവശത്ത് നീക്കം തുടങ്ങിയിട്ടുണ്ട്. ഇവര്‍ കൂറുമാറാനുള്ള സാധ്യത കൂടുതലാണ്. കോണ്‍ഗ്രസിനൊപ്പം ഇവര്‍ കൂടി വിമതരായാല്‍ പ്രശ്നം വഷളാകും. അതുകൊണ്ട് രാഹുലും സോണിയയും പെട്ടെന്ന് തന്നെ ഇടപെടാനാണ് സാധ്യത.