ദില്ലി കൂട്ടബലാത്സംഗം; വധശിക്ഷ ശരിവെച്ചു
ദില്ലി: കോളിളക്കം സൃഷ്ടിച്ച ദില്ലി കൂട്ടബലാത്സംഗക്കേസില്‍ നാല് പ്രതികളുടെയും വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. സാകേത് അതിവേഗ കോടതി 2013 സെപ്തംബര്‍ 13 ന് പ്രസ്താവിച്ച വിധിയാണ് ദില്ലി ഹൈക്കോടതി ശരിവെച്ചത്. 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നീ നാലുപ്രതികള്‍ക്കാണ് സാകേത് അതിവേഗ കോടതി വധശിക്ഷ വിധിച്ചിരുന്നത്. ദില്ലി പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഇയാള്‍ ദുര്‍ഗുണ പരിഹാര ശാലയില്‍ നാല് വര്‍ഷത്തെ വാസത്തിലാണ്. ദില്ലി കൂട്ടബലാത്സംഗക്കേസിലെ ഒന്നാം പ്രതി രാം സിങ് വിചാരണ നടക്കുന്നതിനിടെ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീ കോടതിയില്‍ അപ്പീല്‍ പോകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. ദില്ലി ഹൈക്കോടതി വിധിയില്‍ പ്രതിഭാഗം വക്കീല്‍ അതൃപ്തി പ്രകടിപ്പിച്ചു. കേസില്‍ പ്രതികള്‍ക്ക് നീതി ലഭിച്ചില്ല. വളരെ പെട്ടെന്നാണ് കോടതി വിധിപ്രഖ്യാപനം നടത്തിയത്. സാകേത് കോടതിയുടെ വിധി വന്ന ഉടന്‍തന്നെ പ്രോസിക്യൂഷനും പ്രതിഭാഗവും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സ്ത്രീപീഡനങ്ങള്‍ തുടര്‍ക്കഥയായി മാറിയ ഇന്ത്യയില്‍ എല്ലാത്തരം ആള്‍ക്കാരും പ്രതിഷേധത്തിനിറങ്ങിയ സംഭവമാണ് ദില്ലിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കെതിരായ കൂട്ടബലാത്സംഗം. നിര്‍ഭയ എന്നും ജ്യോതി എന്നും പേരിട്ട് വിളിച്ച് പെണ്‍കുട്ടിക്ക് നീതി കിട്ടാന്‍ വേണ്ടി ആളുകള്‍ തെരുവിലിറങ്ങി. പ്രതികള്‍ക്ക് വധശിക്ഷ കിട്ടിയതില്‍ ആശ്വാസമുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.