ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്‍റെ തോത് കുറവ്, രാജ്യം മികച്ച രീതിയില്‍ പോരാടി: ഹര്‍ഷവര്‍ധന്‍
ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിന്‍റെ തോത് വളരെ കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്ത് രോഗബാധിതരായവരില്‍ 77 ശതമാനംപേരും സുഖം പ്രാപിച്ചെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരായി രാജ്യം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് പാര്‍ലമെന്‍റില്‍ സമഗ്ര റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, യുപി, ദില്ലി, പശ്ചിമ ബംഗാൾ, ബീഹാർ, തെലങ്കാന, ഒഡീഷ, അസം, കേരളം, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളാണ് ഇവയെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരായി ഇന്ത്യ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു, "കോവിഡ് -19 കൈകാര്യം ചെയ്യാനുള്ള കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയില്‍ ഒരു ദശലക്ഷത്തിൽ 3,328 കേസുകളായും ഒരു ദശലക്ഷം ജനസംഖ്യയിൽ 55 മരണമായും പരിമിതപ്പെടുത്താൻ നമുക്ക് കഴിഞ്ഞു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കുകളില്‍ ഒന്നാണെന്നും അഅദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിജിറ്റലായി പാർലമെന്റ് സമ്മേളനവും; എംപിമാർ ഹാജർ രേഖപ്പെടുത്തിയത് 'അറ്റന്റന്‍സ് രജിസ്റ്റര്‍' ആപ്പില്‍
രാവിലെ പ്രണബ് മുഖര്‍ജിക്ക് അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞ സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധം നടത്തി. പ്രതിപക്ഷ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ തള്ളിയതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം, ദില്ലി കലാപം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തര പ്രമേയ നോട്ടീസുകള്‍ നല്‍കിയത്. എന്നാല്‍ ഇത് രണ്ടും പരിഗണിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.
Recommended Video
അതേസമയം, പാര്‍ലമെന്‍റിലെ ചോദ്യോത്തര വേള ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. ചോദ്യോത്തര വേള റദ്ദാക്കിയത് ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നതാണെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും നിങ്ങള്‍ക്ക് കഴിയണമെന്നായിരുന്നു ജയ്റാം രമേശ് പറഞ്ഞത്.