നാടകം തുടരുന്നു; കെജ്രിവാള്‍ ജൂണ്‍ 6 വരെ ജയിലില്‍
ദില്ലി: മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. ദില്ലി പാട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. 10000 രൂപ ജാമ്യത്തുക കെട്ടിവെക്കാനാകില്ലെന്ന് നിലപാട് എടുത്തതിനെ തുടര്‍ന്നാണ് കോടതി കെജ്രിവാളിനെ വീണ്ടും തിഹാര്‍ ജയിലിലേക്ക് അയച്ചത്. ജൂണ്‍ ആറാം തീയതി വരെ കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ കഴിയും.
ബി ജെ പി മുന്‍ ദേശീയ പ്രസിഡണ്ട് നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസിലാണ് കെജ്രിവാളിനെതിരായ നടപടി. ജാമ്യത്തുക കെട്ടിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച കോടതി കെജ്രിവാളിനെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കെജ്രിവാളിനെ വെളളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തുക കെട്ടിവെക്കാന്‍ കെജ്രിവാള്‍ തയ്യാറായില്ല.
ഭരണാഘടനാ പരമായ പദവി വഹിച്ച ഒരാളില്‍ നിന്നും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെയുള്ള നടപടി പ്രതീക്ഷിക്കുന്നു എന്ന് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പറഞ്ഞെങ്കിലും കെജ്രിവാള്‍ കുലുങ്ങിയില്ല. കോടതി നടപടിയെ ചോദ്യം ചെയ്ത കെജ്രിവാളിനോട് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാമെന്ന് കോടതി പറഞ്ഞു. വിചാരണയ്ക്കിടയിലും ഗഡ്കരി അഴിമതിക്കാരനാണ് എന്ന് കെജ്രിവാള്‍ ആവര്‍ത്തിച്ചു.
കെജ്രിവാളും സുഹൃത്തായ മനീഷ് സിസോദിയയുമാണ് നിതിന്‍ ഗഡ്കരി അഴിമതിക്കാരനാണ് എന്ന് കോടതിയില്‍ പറഞ്ഞത്. മാനമില്ലാത്ത ഗഡ്കരി എങ്ങനെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുക - കെജ്രിവാള്‍ ചോദിച്ചു. കെജ്രിവാളിന്റെ വക്കീലായ പ്രശാന്ത് ഭൂഷണ്‍ തന്റെ കക്ഷി ക്രിമിനലല്ല എന്ന് കോടതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.