ലാവ്ലിന് വാദം: കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സിബിഐ
ദില്ലി: ലാവ്ലിന് കേസ് പരിഗണിക്കുന്ന മാറ്റിവെക്കണമെന്ന ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയില്‍ അപേക്ഷ നല്കി. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാണ് ആവശ്യം. നാളെ കേസ് പരിഗണിക്കാനിരിക്കേയാണ് പുതിയ ആവശ്യവുമായി സിബിഐ കോടതിയെ സമീപിച്ചിരിക്കുന്നത്. ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ പിണറായി വിജയന് അടക്കം മൂന്ന് പേരെ വിചാരണ പോലും നേരിടാതെ കുറ്റവിമുക്തരാക്കിയത് തെറ്റെന്നായിരുന്നു കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോള്‍ സിബിഐ സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ മൂന്ന് പ്രതികളെ രണ്ട് കോടതികളും വെറുതെ വിട്ട കേസാണിതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ കേസില്‍ ശക്തമായ വാദങ്ങളുമായി വരാനും സുപ്രീം കോടതി നിര്‍ദേശിച്ചു. സിബിഐ വിശദമായ കുറിപ്പ് നല്‍കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുളള ബെഞ്ചാണ് ലാവ്ലിന് കേസ് പരിഗണിക്കുന്നത്. ലാവ്ലിന് കേസില്‍ പിണറായി വിജയന് ഏഴാം പ്രതി ആയിരുന്നു. ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന്റെ അടിസ്ഥാനം.
കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. കേസില്‍ പിണറായിയെ കൂടാതെ ഒന്നാം പ്രതി മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന്, എട്ടാം പ്രതി മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ വിചാരണക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് ഹൈക്കോടതിയും പിന്നീട് ശരിവെക്കുകയായിരുന്നു.
Recommended Video