അയോധ്യയിലേക്ക് കമല്‍നാഥിന്റെ വെള്ളിക്കട്ടികള്‍, ഗിയര്‍ മാറ്റി കോണ്‍ഗ്രസ്, മുസ്ലീം നേതാക്കളും
ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജ നാളെ നടക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് പുതിയൊരു രാഷ്ട്രീയത്തിന് ഇതിലൂടെ തുടക്കമിട്ടിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ നയം വ്യക്തമാക്കി കഴിഞ്ഞു. ഇതിലൂടെ മുസ്ലീം വോട്ടുകള്‍ നഷ്ടമായാലും പ്രശ്നമില്ലെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. അതിലൂടെ മുസ്ലീം പ്രീണനമെന്ന ബിജെപിയുടെ വാദവും പൊളിയും. പക്ഷേ മുസ്ലീങ്ങളെ അകറ്റുന്നതിന് വേണ്ടിയല്ല, മറിച്ച് തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് കൂടിയാണ് പുതിയൊരു രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസ് തുടക്കമിടുന്നത്. മധ്യപ്രദേശില്‍ നിന്നാണ് പുതിയ നീക്കത്തിന് തുടക്കമിടുന്നത്.
11 വെള്ളിക്കട്ടികള്‍
അപ്രതീക്ഷിത നീക്കത്തിനാണ് മധ്യപ്രദേശില്‍ കമല്‍നാഥ് തുടക്കമിട്ടിരിക്കുന്നത്. തുടര്‍ച്ചയായ രണ്ട് ദിവസം രാമക്ഷേത്രത്തെ സ്വാഗതം ചെയ്ത് രണ്ട് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 11 വെള്ളിക്കട്ടികളാണ് അയോധ്യയിലേക്ക് കമല്‍നാഥ് സംഭാവന ചെയ്തിരിക്കുന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പേരിലാണ് തീരുമാനം. മധ്യപ്രദേശില്‍ ശ്രീരാമന് വനവാസത്തിന് പോയത് അടക്കമുള്ള പാതകളുണ്ട്. ശ്രീരാമന് മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. അതാണ് കമല്‍നാഥിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍.
സോണിയയുടെ പിന്തുണ
കമല്‍നാഥ് അയോധ്യാ രാഷ്ട്രീയത്തെ ഏറ്റെടുത്തത് സോണിയാ ഗാന്ധിയുടെ പിന്തുണയോടെയാണ്. രാമക്ഷേത്ര നിര്‍മാണത്തിനാണ് 11 വെള്ളിക്കട്ടികള്‍ നല്‍കുന്നതെന്ന് കമല്‍നാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹനുമാന് കീര്‍ത്തനവും കമല്‍നാഥ് അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊല്ലിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്ത കമല്‍നാഥ്, അതിന് വഴിയൊരുക്കിയത് രാജീവ് ഗാന്ധിയാണെന്ന് അഭിപ്രായയപ്പെട്ടു. 1985ല്‍ അയോധ്യയിലെ ഗേറ്റ് തുറക്കുകയും, 1989ല്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള തറക്കല്ലിടുകയും രാജീവ് ഗാന്ധി ചെയ്തെന്ന് കമല്‍നാഥ് പറഞ്ഞു.
കോണ്‍ഗ്രസ് മാറുന്നു
പ്രിയങ്ക ഗാന്ധി രാമക്ഷേത്രത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇത് പ്രതീക്ഷിച്ചതായിരുന്നു. ജിതിന് പ്രസാദയും ദീപേന്ദര്‍ ഹൂഡയും പ്രിയങ്കയോട് ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുബാങ്ക് ബ്രാഹ്മണരാണ്. രാമക്ഷേത്രത്തെ എതിര്‍ത്താല്‍ ഇവര്‍ കോണ്‍ഗ്രസിനെ പിന്നെ തിരിഞ്ഞുനോക്കില്ല. അതുകൊണ്ട് ടാക്ടിക്കല്‍ മൂവാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായത്. രാമക്ഷേത്രം കോണ്‍ഗ്രസിന്റെ മുഖ്യ അജണ്ടയാണെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുകയാണ്.
മുസ്ലീം വോട്ടുകള്‍ പ്രശ്നമല്ല
കോണ്‍ഗ്രസിന്റെ മുസ്ലീം വോട്ടുകള്‍ പൂര്‍ണായി പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കുന്നതല്ലെന്ന ബോധ്യമുണ്ട് സോണിയാ ഗാന്ധിക്ക്. അതുകൊണ്ട് ഇപ്പോഴുള്ള വോട്ട് പോയാലും പ്രശ്നമില്ല രാമക്ഷേത്ര നിലപാടാണ് പാര്‍ട്ടിയുടെ പുതിയ നയമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബീഹാര്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, ദില്ലി എന്നിവിടങ്ങളിലെല്ലാം മുസ്ലീങ്ങള്‍ക്ക് പ്രാദേശിക പാര്‍ട്ടിയെന്ന ഓപ്ഷനുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഇവിടെ പലപ്പോഴായി ഭിന്നിച്ച് പോവുകയാണ് ചെയ്യാറുള്ളത്. കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഈ പ്രശ്നമുള്ളത്.
കേരളത്തില്‍ മാറും
കേരളത്തില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും ന്യൂനപക്ഷ കക്ഷികളാണ്. ഇവര്‍ യുഡിഎഫിന്റെ ഭാഗമായത് കൊണ്ട് കേരള ഘടകം ദേശീയ നേതൃത്വത്തെ പിന്തുണയ്ക്കില്ല. പ്രിയങ്കയുടെ നിലപാടുകളെ തള്ളി വിടി ബല്‍റാം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടിഎന്‍ പ്രതാപനും രാമക്ഷേത്രത്തെ തള്ളിയിരുന്നു. സ്വാഗതം ചെയ്തത് കെ മുരളീധരന് മാത്രമാണ്. മുസ്ലീം ലീഗ് പ്രിയങ്കയുടെ പരാമര്‍ശത്തില്‍ ഇടഞ്ഞ് കഴിഞ്ഞു. ചര്‍ച്ചയാവാമെന്ന് ദേശീയ നേതൃത്വം പറയുന്നുണ്ടെങ്കിലും, കേരളത്തിലെ 20 സീറ്റിന് വേണ്ടി നിലപാട് മാറ്റില്ലെന്നാണ് സൂചന.
പ്രതിരോധിക്കാന്‍ മുസ്ലീം നേതാക്കള്‍
കോണ്‍ഗ്രസിന്റെ കൗണ്ടര്‍ മുസ്ലീം നേതാക്കളെ ഉപയോഗിച്ചാണ്. മുസ്ലീം വോട്ടുകള്‍ ഒരുവശത്ത് നിന്ന് കൊഴിഞ്ഞുപോകരുതെന്ന് സോണിയക്ക് നിര്‍ബന്ധമുണ്ട്. സല്മാന് ഖുര്‍ഷിദിനെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. ഗുലാം നബി ആസാദുമുണ്ടാവും. എന്തുകൊണ്ടാണ് കോണ്‍ഗ്രസിനെ ക്ഷണിക്കാതിരുന്നത് എന്ന ചോദ്യമാണ് ഖുര്‍ഷിദ് ഉയര്‍ത്തുന്നത്. ശ്രീരാമന് എല്ലാവരുടേതുമാണ്. ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുന്നത് ശ്രീരാമനോടുള്ള നന്ദികേടാണ്. ഇത്തരത്തില്‍ ഹിന്ദുവികാരം രണ്ട് തട്ടിലാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമം.
തെറ്റിയാല്‍ തീര്‍ന്നു
കോണ്‍ഗ്രസിന്റെ പുതിയ മുഖം സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് രാഹുല്‍ നിര്‍ദേശിക്കുന്നത്. അതല്ലെങ്കില്‍ പാര്‍ട്ടിയുടെ തകര്‍ച്ച ഇവര്‍ നേരിട്ട് കാണേണ്ടി വരും. ഹിന്ദുക്കള്‍ക്കോ രാമക്ഷേത്രത്തിനോ എതിരായി ഒരു പരാമര്‍ശം പോലും നേതാക്കളില്‍ നിന്ന് ഉണ്ടാവരുതെന്നാണ് നിര്‍ദേശം. കേരള ഘടകത്തിന്റെ പരാമര്‍ശം പോലും പ്രാദേശിക തലത്തില്‍ മാത്രമായി ഒതുക്കണമെന്നും സോണിയ അടക്കമുള്ളവര്‍ പറയുന്നു. അതേസമയം ബിജെപിക്ക് മാത്രമായി രാമക്ഷേത്ര നിര്‍മാണത്തിന്റെ ക്രെഡിറ്റ് കൊടുക്കരുതെന്നും, രാജീവ് ഗാന്ധിയുടെ പേര് പരമാവധി ഉയര്‍ന്ന് വരണമെന്നും കോണ്‍ഗ്രസില്‍ നിര്‍ദേശമുണ്ട്.