സോണിയയെ വെട്ടാന്‍ നിതീഷ്, രാജ്യസഭയില്‍ പുതു ഫോര്‍മുല, പട്‌നായിക്കിനെ വിളിച്ചു, വിടാതെ കോണ്‍ഗ്രസ്!!
ദില്ലി: പാര്‍ലമെന്റില്‍ ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് വന്‍ പോരാട്ടത്തിനൊരുങ്ങുന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കാണ് പോരാട്ടം. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ജെഡിയു തിരിച്ചടിക്കാനാണ് ഒരുങ്ങുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് കൊണ്ടുവരാനുള്ള സോണിയാ ഗാന്ധിയുടെ നീക്കം എത്ര കണ്ട് വിജയകരമാകുമെന്ന് വ്യക്തമല്ല. നിതീഷ് കുമാര്‍ വമ്പന്‍ കക്ഷികളെ പ്രതിപക്ഷ നിരയില്‍ നിന്ന് ചാക്കിട്ട് പിടിച്ച് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ഒരുക്കമാണ് നടത്തുന്നത്. കോണ്‍ഗ്രസും വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല.
സോണിയ ലക്ഷ്യമിടുന്നത്
രാജ്യസഭയിലേക്ക് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിക്ക് വലിയ പിന്തുണ നേടാനായാല്‍ അത് കോണ്‍ഗ്രസിന്റെ കൂടെ തിരിച്ചുവരവാകുമെന്ന് സോണിയക്ക് അറിയാം. അതിലുപരി നിതീഷ് കുമാറിനെയാണ് തോല്‍പ്പിക്കുന്നതെങ്കില്‍ അത് ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് മാനസിക വിജയം നേടാനും കോണ്‍ഗ്രസിനെ സഹായിക്കും. മെഗാ യുപിഎ എന്ന സോണിയയുടെ ഫോര്‍മുല വിജയിക്കുമെന്ന് കരുതുന്ന സമയത്താണ് നിതീഷ് ഇടംകോലിട്ടത്. പോരാട്ടം സസ്‌പെന്‍സിലേക്ക് നീളുകയാണ്.
നിതീഷിന്റെ നീക്കം
ഹരിവംശ് നാരായണ്‍ സിംഗിനെയാണ് ജെഡിയു രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസിനെ പൊളിക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് ജെഡിയുവിന്റെ നീക്കം. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ നിതീഷ് നേരിട്ട് വിളിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്ന കാര്യത്തിനായിരുന്നു വിളിച്ചത്. ബിജു ജനതാദളിന്റെ പിന്തുണ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ഭരണകക്ഷിയെ പിന്തുണയ്ക്കുന്നതാണ് ബിജു ജനതാദളിന്റെ സ്ഥിരം ശൈലി. ഇവര്‍ പ്രതിപക്ഷ നിരയിലുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല.
ബിഎസ്പി വരുമോ?
കോണ്‍ഗ്രസിന് ഇനിയും അറിയാനുള്ളത് ബിഎസ്പിയുടെ പിന്തുണയാണ്. ഇവര്‍ ബിജെപിയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നുണ്ട്. മായാവതിക്കെതിരെ അഴിമതി, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ നിരവധി കേസുകളുണ്ട്. അതുകൊണ്ട് ബെഹന്‍ജി കോണ്‍ഗ്രസിന്റെ വഴിയേ വരാന്‍ സാധ്യതയില്ല. പല വിഷയങ്ങളിലും അവര്‍ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചതുമാണ്. ഇത്തവണയും അതുണ്ടാവും. സോണിയയുമായി മായാവതിക്ക് പ്രശ്‌നങ്ങളില്ല. എന്നാല്‍ രാഹുലുമായി ചേര്‍ന്ന് പോകാന്‍ സാധിക്കാത്തതാണ് മായാവതിയെ അകറ്റുന്നത്. സമാജ് വാദി പാര്‍ട്ടി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കും.
പട്‌നായിക്കിന്റെ നിലപാട്
ഹരിവംശ് നേരത്തെയും രാജ്യസഭാ ഉപാധ്യക്ഷനായിരുന്നു. കഴിഞ്ഞ തവണയും ഹരിവംശിനെ നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടി പിന്തുണച്ചിരുന്നു. ഇത്തവണയും അത് മാറില്ലെന്ന് അദ്ദേഹം നിതീഷിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 14നാണ് പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത്. ആ ദിവസം തന്നെ തിരഞ്ഞെടുപ്പ് നടന്നേക്കും. 2018ല്‍ കോണ്‍ഗ്രസിന്റെ ബികെ ഹരിപ്രസാദിനെ പരാജയപ്പെടുത്തിയാണ് ജെഡിയു സ്ഥാനാര്‍ത്ഥി ഉപാധ്യക്ഷ സ്ഥാനത്തെത്തിയത്.
ടാര്‍ഗറ്റ് 140
കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ ഇത്തവണ നിര്‍ത്താതിരുന്നത് സോണിയയുടെ തന്ത്രപരമായ നീക്കമായിരുന്നു. കോണ്‍ഗ്രസാണെങ്കില്‍ എല്ലാവരില്‍ നിന്നും പിന്തുണ ലഭിക്കുക അസാധ്യമാണ്. എന്നാല്‍ മറ്റേതെങ്കിലും കക്ഷിയാണെങ്കില്‍ അത് എളുപ്പമാകും. ഇവരെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയും ചെയ്യും. രണ്ട് പാര്‍ട്ടികളുടെ വോട്ട് പ്രതിപക്ഷത്തിന് നിര്‍ണായകമാണ്. വൈഎസ് കോണ്‍ഗ്രസും തെലങ്കാന രാഷ്ട്ര സമിതിയുമാണ് ഇതില്‍ പ്രധാനം. ഇവര്‍ രണ്ട് പേരും വന്നാല്‍ ബിജെപി 140 പേരുടെ പിന്തുണയോടെ എളുപ്പത്തില്‍ വിജയിക്കും.
ബിജെപി മുന്നില്‍
നിതീഷിന്റെ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ പല വഴികളും ബിജെപി നോക്കുന്നുണ്ട്. 114 സീറ്റില്‍ അധികം എന്‍ഡിഎയ്ക്ക് ഇപ്പോഴുണ്ട്. ഇതിന് പുറമേ ബാക്കിയുള്ള കക്ഷികളെല്ലാം വരുന്നതോടെ മുന്‍തൂക്കം എന്‍ഡിഎയ്ക്കാണ്. ജെഡിയു സ്ഥാനാര്‍ത്ഥിയെ വീണ്ടും ജയിപ്പിക്കുന്നതിനോട് പ്രതിപക്ഷ നേതാക്കള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. ഒഡീഷയില്‍ നിന്ന് ഒമ്പത് സീറ്റുള്ള ബിജു ജനതാദള്‍ വരുന്നതോടെ തന്നെ ബിജെപി സഖ്യം വിജയത്തിന്റെ പടിവാതില്‍ക്കല്‍ എത്തും. ബിജെപിയുടെ അശ്വിനി ഭായ്ശ്‌നാബ് രാജ്യസഭയിലെത്തിയത് ബിജെഡിയുടെ പിന്തുണയോടെയായിരുന്നു.
കോണ്‍ഗ്രസിന്റെ വജ്രായുധം
ആര്‍ജെഡിയുടെ മനോജ് ജായെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രതിപക്ഷ കക്ഷികള്‍ക്കിടയിലും ഇക്കാര്യത്തില്‍ ധാരണയായി. രണ്ട് ബീഹാര്‍ കക്ഷികള്‍ വരുമ്പോള്‍ അത് പോരാട്ടത്തെ മറ്റൊരു തലത്തിലേക്ക് മാറ്റും. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജയറാം രമേശ് എന്നിവരുടെ ഗെയിമാണ് മനോജ് ജായെ തിരഞ്ഞെടുക്കാന്‍ സഹായിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, എന്നിവര്‍ പ്രതിപക്ഷത്തിനൊപ്പമുണ്ട്. തോറ്റാലും വേണ്ടില്ല, കടുത്ത പോരാട്ടമില്ലാതെ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ആ പദവി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍; 41 വര്‍ഷം കൈവശം വച്ചത്, മനോജ് ഝാ സ്ഥാനാര്‍ഥി