ജോലിചെയ്യാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 'പണി'യുമായി കേന്ദ്രം; ജോലിയില്‍ നിന്നും പിരിച്ചു വിടും
ദില്ലി: ജോലി ചെയ്യാത്ത ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ കണ്ടെത്തില്‍ സര്‍വീസില്‍ നിന്നും ഒഴിവാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദേശം വ്യക്തമാക്കുന്നത്. ജീവനക്കാരോട് വിരമിക്കാൻ ആവശ്യപ്പെടാനുള്ള മാർഗ്ഗ നിർദ്ദേശത്തിലാണ് ഇക്കാര്യവും ഉള്‍പ്പെട്ടിരിക്കുന്നത. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്ക് പുറമെ മറ്റ് ജീവനക്കാർക്കും പുതിയ മാർഗ്ഗ നിർദ്ദേശം ബാധകമാണ്.
ഗ്രൂപ്പ് എ, ബി ഗണത്തില്‍ വരുന്ന ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്പോൾ വിരമിക്കാൻ സര്‍ക്കാറിന് ആവശ്യപ്പെടാം എന്നാണ് മാർഗ്ഗ നിർദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. ഇതിന് പുറത്തുള്ള ഉദ്യോഗസ്ഥരോട് 55 വയസ് കഴിയുമ്പോഴും വിരമിക്കാന്‍ ആവശ്യപ്പെടാന്‍ കഴിയും. സര്‍വ്വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ കാര്യത്തില്‍ പ്രായം പരിഗണിക്കാതെ തന്നെ വിരമിക്കല്‍ ആവശ്യപ്പെടാം.

ജോലിയിൽ കൃത്യത വരുത്താതെ ഉഴപ്പുന്നവരോട് വിരമിക്കാൻ പറയാം. ഇതിന് പ്രായപരിധിയൊന്നും പരിഗണനാ വിഷയമായേക്കില്ലെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. സത്യസന്ധരല്ലാത്ത അഴിമതി പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരോടും വിരമിക്കാൻ ആവശ്യപ്പെടാമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശം വ്യക്തമാക്കുന്നു. അതേസമയം, വിരമിക്കുന്നവർക്ക് പെൻഷൻ ആനുകൂല്യം ചട്ടപ്രകാരം നല്കും. നിലവിലെ ചട്ടങ്ങൾ ക്രോഡീകരിച്ചാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയതെന്നും സർക്കാർ അറിയിച്ചു.












Click it and Unblock the Notifications