രാഹുലിന്റെ ഫോക്കസ് ആ 2 സംഘടനയില്‍, 4 നേതാക്കളുടെ തന്ത്രം, പിന്നില്‍ കെസി, തിരിച്ചുവരവിന് മാറ്റം!!
ദില്ലി: രാഹുല്‍ ഗാന്ധി വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ നേതാക്കളോട് പൊട്ടിത്തെറിച്ചത് കൃത്യമായ ഗെയിം പ്ലാനോടെയെന്ന് വെളിപ്പെടുത്തല്‍. രാഹുലിന്റെ ടീമില്‍ അധികം അറിയപ്പെടാത്ത, എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ പോപ്പുലറായ നേതാക്കളാണ് ഇതിനുള്ള തന്ത്രമൊരുക്കിയത്. കോണ്‍ഗ്രസിന്റെ ഭാഗമായ രണ്ട് സംഘടനകളില്‍ നിന്ന് വരുന്ന നേതാക്കളെ വളര്‍ത്തി കൊണ്ടുവന്ന് യഥാര്‍ത്ഥ നേതാക്കളായി മാറ്റുകയാണ് രാഹുലിന്റെ പൊളിച്ചെഴുത്തിന്റെ അതിന്റെ ഭാഗമായുള്ള ദേഷ്യപ്പെടലും കൊണ്ട് വ്യക്തമാക്കുന്നത്. സീനിയര്‍ നേതാക്കളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.
യുവതുര്‍ക്കികള്‍ പിടിച്ചു
പാര്‍ട്ടി രാഹുലിന്റെ ടീമിലുള്ള യുവതുര്‍ക്കികള്‍ പിടിച്ചെന്ന് സീനിയര്‍ നേതാക്കളും സമ്മതിക്കുന്നു. അഹമ്മദ് പട്ടേലിനൊക്കെ രാഹുല്‍ പക്ഷത്തേക്ക് മാറേണ്ടി വന്നത് ഇതിന്റെ സൂചനയാണ്. അതേസമയം പാര്‍ലമെന്റ് സമിതി സീനിയര്‍ നേതാക്കളെ മുഴുവന്‍ പുകച്ച് പുറത്ത് ചാടിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണ്. ഇതൊന്നുമില്ലാതെ സീനിയര്‍ നേതാക്കള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്ന് രാഹുലിന് അറിയാം. പദവികള്‍ ഇല്ലാതെ ഇവരെ രാഷ്ട്രീയത്തില്‍ അപ്രസക്തമാക്കുകയാണ് രാഹുല്‍ ആദ്യം ചെയ്തിരിക്കുന്നത്.
എന്തുകൊണ്ട് പാര്‍ട്ടിക്കുള്ളില്‍...
ടീം രാഹുല്‍ പാര്‍ട്ടിയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ ഒരേയൊരു ലക്ഷ്യമാണ് ഉള്ളത്. രാഹുലിന്റെ തിരിച്ചുവരവിനായുള്ള ഗ്രൗണ്ട് വര്‍ക്ക് ഒരുക്കുകയാണ് ഇവര്‍. പതിയെ എല്ലായിടത്തും രാഹുലിന് വേണ്ടിയുള്ള ശബ്ദങ്ങളാണ് ഉയര്‍ന്ന് വരുന്നത്. രണ്ട് പേരാണ് പാര്‍ട്ടിയുടെ സ്വരം ഒറ്റക്കെട്ടായി മാറ്റുന്നത്. കെസി വേണുഗോപാലും രാജീവ് സതാവുമാണ് ഇതില്‍ പ്രധാനികള്‍. മാണിക്യം ടാഗോര്‍, തരുണ്‍ ഗൊഗോയ്, രവനീത് സിംഗ് ബിട്ടു എന്നിവര്‍ ഈ ടീമിലെ അംഗങ്ങളും രാഹുലിന്റെ ഏറ്റവും അടുത്ത നേതാക്കളുമാണ്.
ഒരാള്‍ക്കും കുടുംബപാരമ്പര്യമില്ല
ബിജെപിയുടെ ആരോപണങ്ങളെ പൊളിക്കാന്‍ ഭൂരിഭാഗം നേതാക്കളെയും കുടുംബ പാരമ്പര്യമില്ലാത്ത വിഭാഗത്തില്‍ നിന്നാണ് തിരഞ്ഞെടുത്തത്. കെസി വേണുഗോപാലും മാണിക്യം ടാഗോറുമൊക്കെ ഉദാഹരണം. രാജീവ് സതവ്, തരുണ്‍ ഗൊഗോയ് എന്നിവര്‍ മാത്രമാണ് ഇതിന് അപവാദം. രാഹുല്‍ ഗാന്ധിക്ക് വേണ്ടി മാത്രം പാര്‍ട്ടിയില്‍ നില്‍ക്കുന്നവരാണ് ഇവര്‍. സോണിയ എങ്ങനെ 1998ല്‍ ടീമുണ്ടാക്കിയോ അതേ പോലെയാണ് ഇവര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പലര്‍ക്കും രാഹുലിന്റെ ടീമില്‍ തുടരണോ എന്ന് തോന്നിയിരുന്നു. അത്തരക്കാര്‍ക്ക് പകരമാണ് ഇപ്പോഴുള്ള പലരും ഇടംപിടിച്ചത്.
കെസിയെന്ന അദ്ഭുതം
വേണുഗോപാല്‍ എങ്ങനെ രാഹുലിന്റെ വിശ്വസ്തനായെന്ന് ആര്‍ക്കും അറിയില്ല. പലര്‍ക്കും ഇത് സര്‍പ്രൈസാണ്. ആലപ്പുഴയില്‍ നിന്ന് വേണുഗോപാല്‍ മത്സരിക്കാതെ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് അദ്ദേഹമെത്തിയത് പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഏതെങ്കിലും നേതാവിനെ കേരളത്തില്‍ നിന്ന് ആരെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാറാവുമോ എന്നും ഇവര്‍ ചോദിക്കുന്നു. എന്നാല്‍ രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നില്‍ നിന്ന് കെസി ആ ആരോപണങ്ങളെ ഇല്ലാതാക്കി. ഇപ്പോള്‍ രാഹുല്‍ ഉപദേശം ആദ്യം ചോദിക്കുന്നത് കെസിയോടാണ്.
അജ്ഞാതമായ രഹസ്യം
കെസി വേണുഗോപാല്‍ സീനിയേഴ്‌സിന്റെ കത്ത് ചോര്‍ന്നതിന് പിന്നാലെ ഗാന്ധി കുടുംബത്തിന് പിന്തുണ ആവശ്യപ്പെട്ട് പല നേതാക്കളെയും വിളിച്ചിരുന്നു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ സോണിയക്ക് പൂര്‍ണ പിന്തുണ ലഭിച്ചത് ഈ നീക്കത്തിലാണ്. ഫോണ്‍ വഴിയായിരുന്നു എല്ലാവരെയും ബന്ധപ്പെട്ടത്. തരുണ്‍ ഗൊഗോയിക്ക് ബംഗാളിന്റെ ചുമതലയും നല്‍കിയിട്ടുണ്ട് രാഹുല്‍. രാജീവ് സതവ് ഗുജറാത്തിലെ പ്രതിസന്ധികള്‍ പരിഹരിച്ചതിലൂടെയാണ് രാഹുലിന്റെ പ്രിയങ്കരനായത്. ഇവരാണ് ഇനി കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍മാര്‍.
അജ്ഞാതരായ നേതാക്കള്‍
രാഹുലിന്റെ വിശ്വസ്തരായ നാല് നേതാക്കളാണ് ഇപ്പോള്‍ ടീമിനെ നിയന്ത്രിക്കുന്നത്. ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ പോപ്പുലറാണ്. കനിഷ്‌ക സിംഗ്, കെബി ബൈജു, കെ രാജു, എന്നിവരാണ് രാഹുലിന്റെ പിഎ ടീമംഗങ്ങള്‍. ഉപദേഷ്ടാവായി സച്ചിന്‍ റാവുവുമുണ്ട്. കോണ്‍ഗ്രസ് സന്ദേശിന്റെ ട്രെയിനിംഗ് ഇന്‍ ചാര്‍ജായി നേരത്തെ സച്ചിന്‍ റാവുവിനെ രാഹുല്‍ നിയമിച്ചിരുന്നു. ഒരു സെക്രട്ടറി വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ഇടംപിടിക്കുന്നതും ആദ്യമായിട്ടായിരുന്നു. ജിതേന്ദ്ര സിംഗ്. വിജേന്ദ്ര സിംഗ്‌ള, മീനാക്ഷി നടരാജന്‍ എന്നിവരാണ് രാഹുലിന്റെ ഇമേജ് ബില്‍ഡ് ചെയ്യുന്ന ടീമംഗങ്ങള്‍. ജിതേന്ദ്ര സിംഗിന് എപ്പോള്‍ വേണമെങ്കില്‍ രാഹുലിനെ കാണാന്‍ അനുവാദമുണ്ട്.
ആ രണ്ട് സംഘടനകള്‍
രണ്ട് സംഘടനകളിലൂടെ വളര്‍ന്ന് വരുന്ന നേതാക്കള്‍ക്കാണ് രാഹുല്‍ പ്രാധാന്യം നല്‍കുന്നത്. രാജീവ് ഗാന്ധി മോഡലാണിത്. യൂത്ത് കോണ്‍ഗ്രസ്, നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ എന്നിവിടങ്ങളിലെ നേതാക്കള്‍ രാഹുല്‍ സൂക്ഷമമായി വിലയിരുത്തുന്നുണ്ട്. തൊഴിലില്ലായ്മ, തൊഴില്‍ നഷ്ടം എന്നീ വിഷയങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിനാണ് പ്രതിഷേധ ചുമതല. അതേസമയം സീനിയര്‍ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ പദവി വാഗ്ദാനം ചെയ്യുന്ന നേതാവല്ല രാഹുല്‍. അതാണ് ഗുലാം നബി ആസാദിനെ പോലുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.