ശ്രദ്ധയുടെ ശരീരം ഫ്രിഡ്ജിൽ, അഫ്താബ് മറ്റൊരു പെൺകുട്ടിയേയും ഫ്ളാറ്റിൽ കൊണ്ടുവന്നു, പുതിയ വിവരങ്ങൾ
ദില്ലി: ശ്രദ്ധ കൊലപാതകത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്ത് വരവേ നടുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 35 കഷണങ്ങളാക്കി വെട്ടി നുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു 28കാരനായ അഫ്താബ് പൂനവാല.
മാത്രമല്ല ശ്രദ്ധയെ കൊന്ന് ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ ഒളിപ്പിച്ചിരിക്കെ തന്നെ മറ്റൊരു പെണ്‍കുട്ടിയേയും അഫ്താബ് ഫ്‌ളാറ്റില്‍ കൂട്ടിക്കൊണ്ട് വന്നിരുന്നു എന്നാണ് പോലീസ് പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
26കാരിയായ ശ്രദ്ധയെ ഡേറ്റിംഗ് ആപ്പായ ബംബിളിലൂടെയാണ് അഫ്താബ് ആദ്യമായി പരിചയപ്പെട്ടത്. മുംബൈയില്‍ കോള്‍ സെര്‍വീസ് സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു ശ്രദ്ധ. മൂന്ന് വര്‍ഷക്കാലം ശ്രദ്ധയും അഫ്താബും ഒരുമിച്ച് കഴിഞ്ഞു. വിവാഹം കഴിക്കാന്‍ ശ്രദ്ധ നിര്‍ബന്ധം പിടിച്ചതോടെയാണ് അഫ്താബ് കൊല നടത്തിയത്. ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 35 കഷണങ്ങളാക്കി വെട്ടി നുറുക്കുകയായിരുന്നു.
ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ സൂക്ഷിക്കാന്‍ 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങിയിരുന്നു. ഓരോ ശരീര ഭാഗങ്ങളായി 18 ദിവസങ്ങളെടുത്ത് കാട്ടില്‍ അഫ്താബ് ഉപേക്ഷിക്കുകയായിരുന്നു. ശ്രദ്ധയുടെ കൊല നടത്തിയ ശേഷവും അഫ്താബ് പെണ്‍കുട്ടികളെ ഫ്‌ളാറ്റിലേക്ക് കൊണ്ട് വന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബംബിള്‍ ആപ്പ് വഴി പരിചയപ്പെട്ടവരെയാണ് അഫ്താബ് ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തിയിരുന്നത്.
ഈ സമയത്ത് ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ നിന്ന് കബോര്‍ഡിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിലായി രണ്ട് തവണമാണ് സൈക്കോളജിസ്റ്റ് ആയ യുവതി അഫ്താബിന്റെ ഫ്‌ളാറ്റില്‍ എത്തിയത്. ഇവരെയും പോലീസ് ചോദ്യം ചെയ്യും. ഇവര്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. അഫ്താബിന്റെ ബംബിള്‍ പ്രൊഫൈല്‍ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളായി നുറുക്കാന്‍ അഫ്താബിന് പ്രേരണയായത് ഡെക്റ്റര്‍ എന്ന അമേരിക്കന്‍ ടിവി സീരീസ് ആണെന്ന് പോലീസ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അഫ്താബ് വളരെ സജീവമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 28 കെ ഫോളോവേഴ്‌സ് ആണ് അഫ്താബിന് ഉളളത്. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അഫ്താബ് ഉപയോഗിച്ചിരുന്നു.
ശ്രദ്ധയുടെ അസാന്നിധ്യത്തെ കുറിച്ച് ആര്‍ക്കും സംശയമൊന്നും തോന്നാതിരിക്കാനായിരുന്നു അത്. മാത്രമല്ല ശ്രദ്ധയുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും അഫ്താബ് തന്നെ അടച്ചു. പണം നല്‍കേണ്ട കമ്പനികള്‍ ഇക്കാര്യത്തിനായി ശ്രദ്ധയുടെ മുംബൈയിലെ വിലാസത്തില്‍ ബന്ധപ്പെട്ടാലോ എന്ന് ഭയന്നിട്ടായിരുന്നു അഫ്താബിന്റെ ഇത്തരം നീക്കങ്ങളെന്നും പോലീസ് പറയുന്നു. തെളിവുകള്‍ മറയ്ക്കാനുളള വഴികള്‍ അഫ്താബ് ഗൂഗിളിലും തിരഞ്ഞിരുന്നു.
രക്തക്കറ എങ്ങനെ മായ്ക്കാമെന്നും ശ്രദ്ധയുടെ ശരീരം എങ്ങനെ ശാമുറിക്കാമെന്നതും അഫ്താബ് ഗൂഗിളില്‍ തിരഞ്ഞിരുന്നു. ശരീരം മുറിക്കാന്‍ അഫ്താബ് ഉപയോഗിച്ച കത്തി പോലീസിന് കണ്ടെത്താനായിട്ടില്ല. മുംബൈയില്‍ ആയിരുന്നപ്പോഴും ദില്ലിയിലേക്ക് മാറിയപ്പോഴും ഇരുവരും തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ തോതില്‍ വഴക്കിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ക്കും പരസ്പരം നുണ പറയുന്നതായും ചതിക്കുന്നതായുമുളള സംശയങ്ങളുണ്ടായിരുന്നു.