ദില്ലി കലാപം: സീതാറാം യെച്ചൂരി അടക്കം 9 പ്രമുഖര്‍ ഗൂഢാലോചനയില്‍ പങ്കാളികള്‍, പോലീസ് കുറ്റപത്രം!!
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒമ്പത് പേര്‍ ദില്ലി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളെന്ന് ദില്ലി പോലീസിന്റെ കുറ്റപത്രം. യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയന്തി ഘോഷ്, ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസറും സാമൂഹ്യ പ്രവര്‍ത്തകനുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഗൗരവമേറിയ പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭകരോട് ഏതറ്റം വരെയും പോകാനായി ഇവര്‍ ആഹ്വാനം ചെയ്‌തെന്ന് പോലീസ് ആരോപിച്ചു. സിഎഎയും എന്‍ആര്‍സിയും മുസ്ലീം വിരുദ്ധമാണെന്ന് ഇവര്‍ പ്രചാരണം നടത്തി മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന് പോലീസ് പറയുന്നു. ഇവര്‍ മുസ്ലീങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയെ തകര്‍ക്കാനാണ് ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഫെബ്രുവരി 23നും 26നും ഇടയില്‍ നടന്ന കലാപത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. 53 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, വ്യാപക നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
വുമണ്‍ കളക്ടീവ് പിഞ്ച്ര തോഡ് അംഗങ്ങളും ജെഎന്‍യു വിദ്യാര്‍ത്ഥികളുമായ ദേവാങ്കണ കലിത, നടാഷ നര്‍വാള്‍, ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥി ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെ കുറ്റസമ്മത മൊഴിയെ തുടര്‍ന്നാണ് യെച്ചൂരി അടക്കമുള്ളവരെ കുറ്റപത്രത്തില്‍ ചേര്‍ത്തത്. ജാഫ്രാബാദില്‍ നിന്നാണ് അക്രമം ആരംഭിച്ചത്. ഇത് ദില്ലിയിലെ പല മേഖലയിലേക്കും കലാപമായി വ്യാപിക്കുകയായിരുന്നു. ഈ മൂന്ന് വിദ്യാര്‍ത്ഥികളും യുഎപിഎ പ്രകാരം കേസുകള്‍ നേരിടുന്നുണ്ട്. പാര്‍ലമെന്റിലെ മണ്‍സൂണ്‍ സെഷന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. പാര്‍ലമെന്റില്‍ ഇക്കാര്യം വലിയ ചര്‍ച്ചയാവാനും സാധ്യതയുണ്ട്.
വിദ്യാര്‍ത്ഥികളായ കലിതയും നര്‍വാളും കലാപത്തിലെ പങ്ക് മാത്രമല്ല, ഘോഷ്, അപൂര്‍വാനന്ദ്, റോയ് എന്നിവരെ ഉപദേഷ്ടാക്കളായിട്ടാണ് കാണുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരാണ് പൗരത്വ നിയമത്തിനെതിരെ എന്ത് വില കൊടുത്തും, അങ്ങേയറ്റത്തെ പോരാട്ടം നടത്താന്‍ നിര്‍ദേശിച്ചതെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ദാര്യാഗഞ്ചില്‍ ഡിസംബറില്‍ നടന്ന പ്രക്ഷോഭവും ജാഫ്രാബാദ് ചക്ക ജാമില്‍ ഫെബ്രുവരിയില്‍ നടന്ന പ്രക്ഷോഭവും ഘോഷും അപൂര്‍വാനന്ദും റോയിയും മേല്‍നോട്ടം വഹിച്ചതാണെന്നും വെളിപ്പെടുത്തി. ഇവര്‍ പോപ്പുലര്‍ ഫ്രണ്ടുമായി സഹകരിച്ചാണ് പ്രക്ഷോഭം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജാമിയ വിദ്യാര്‍ത്ഥി ഫാത്തിമയുടെ പ്രസ്താവനയെ ഈ സംഭവങ്ങള്‍ സാധൂകരിക്കുന്നതിനായി പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാത്തിമയുടെ പരാമര്‍ശത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, ഉമര്‍ ഖാലിദ്, മതീന്‍ അഹമ്മദ്, അമാനത്തുള്ള ഖാന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നാണ് പറയുന്നത്. മോദി സര്‍ക്കാരിന്റെ മോശമായി ചിത്രീകരിക്കാനാണ് പ്രക്ഷോഭം സംഘടിപ്പിച്ചതെന്ന് ഫാത്തിമ വെളിപ്പെടുത്തിയെന്ന് പോലീസ് അവകാശപ്പെട്ടു. പ്രമുഖ നേതാക്കള്‍ വന്ന് എങ്ങനെ പ്രക്ഷോഭം നടത്തണമെന്ന് ഇവരോട് നിര്‍ദേശിച്ചിരുന്നുവെന്നും കുറ്റസമ്മതത്തില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.