രാഹുലിനെതിരായ നീക്കത്തില്‍ സരിതക്ക് കൈപൊള്ളി; 1 ലക്ഷം രൂപ പിഴ വിധിച്ച് കോടതി, ഹര്‍ജി തള്ളി
ദില്ലി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തകര്‍ന്നടിഞ്ഞപ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സംസ്ഥാനത്ത് ആകെയുള്ള 20 ല്‍ 19 സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ സാധിച്ചു. ഇതില്‍ 16 ഇടത്തും വിജയിച്ചതും കോണ്‍ഗ്രസായിരുന്നു. അന്നത്തെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത് പാര്‍ട്ടിയുടെ മികച്ച പ്രകടനത്തില്‍ നിര്‍ണ്ണായകമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recommended Video
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും മികച്ച വിജയമായിരുന്നു സ്വന്തമാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതിനിടെയാണ് രാഹുലിന്റെ എംപിസ്ഥാനത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ഹര്‍ജിയുമായി സരിത എസ് നായര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുകയാണ്.
രാഹുല്‍ ഗന്ധിക്കെതിരെ
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുമുള്ള രാഹുല്‍ ഗന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സരിത എസ് നായര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് എതിരായി മത്സരിക്കാന്‍ സരിത എസ് നായര്‍ നല്കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു.
സരിതയുടെ പത്രിക
എന്നാല്‍ അമേഠി മണ്ഡലത്തില്‍ നിന്നും രാഹുലിനെതിരെ മത്സരിക്കാനുള്ള സരിത എസ് നായരുടെ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത് എസ് നായര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും സരിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഒരു ലക്ഷം രൂപ
എന്നാല്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ച് സരിത എസ് നായരുടെ ഹര്‍ജി തള്ളുകയായിരുന്നു. കൂടാതെ സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട് കോടതി. കേസിൽ പരാതിക്കാരിയും അഭിഭാഷകനും തുടർച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
കോടതിയുടെ സമയം
കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് പരാതിക്കാരിയായ സരിത എസ് നായർക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയത്. നിരവധി തവണ കേസ് പരിഗണിച്ചെങ്കിലും അപ്പോഴൊന്നും ഹാജരാവാന്‍ പരാതിക്കാരിയായ സരിത എസ് നായരോ അഭിഭാഷകനോ തയ്യാറായിരുന്നില്ല. ഇതാണ് കോടതിയുടെ കടുത്ത നടപടിക്ക് ഇടയാക്കിയത്.
ഹാജരായില്ല
കോടതി നടപടികൾ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും പരാതിക്കാരിയുടെ ഭാഗത്ത് നിന്നും ആരും തയ്യാറായില്ല. തുടർന്ന് മറ്റു കേസുകളിലേക്ക് കടന്ന കോടതി അല്പ സമയത്തിന് ശേഷം ഈ കേസ് വീണ്ടും വിളിച്ചു. അപ്പോഴും ആരും കേസിനായി ഹാജരായില്ല. ഇതോടെയാണ് ഹർജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും ചിഫാ ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
വയനാട്ടില്‍
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എന്നപോലെ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നിന്നും ഹൈബി ഈഡനെതിരെ മത്സരിക്കാന്‍ നല്കിയ പത്രികയും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വരണാധികാരി തള്ളിയിരുന്നു. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായരുടെ പത്രിക തളളിയത്
കിട്ടിയ വോട്ടുകള്‍
രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകും. സാമ്പത്തിക തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് കോടതി 3 വര്‍ഷം തടവും 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസിലും സരിതക്ക് കോടതി 3 വര്‍ഷം തടവ് വിധിച്ചിരുന്നു. എന്നാല്‍ അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിക്കപ്പെടുകയായിരുന്നു. മുളക് ചിഹ്നത്തില്‍ സ്വതന്ത്രയായി മത്സരിച്ച സരിത അമേഠിയില്‍ 443 വോട്ടുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.