കൊവിഡ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള ഒരു കാരണമല്ലെന്ന് സുപ്രീംകോടതി,എല്ലാം കമ്മീഷന്‍ തീരുമാനിക്കും
ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നവംബറില്‍ നടക്കേണ്ട ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കൊവിഡ് വ്യാപനത്തിന്‍റെ പേരില്‍ തിരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി കോടതി തള്ളിയത്. എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണം എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഭരണഘടനാപരമായ കമ്മീഷന്‍റെ അധികാരത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ഹര്‍ജി പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി.
ബിഹാര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീയതി സംബന്ധിച്ചുള്ള കമ്മീഷന്‍റെ പ്രഖ്യാപനമൊന്നും ഇതുവരെ വരാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അനവസരിത്തിലുള്ളതാണെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ഈ കോടതിക്ക് പറയാനാവില്ല. എല്ലാ വിഷയങ്ങളും കമ്മീഷന്‍ തന്നെ പരിഗണിക്കുമെന്നും കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്താനുള്ള മുന്‍കരുതല്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും കമ്മീഷന്‍ പരിഗണിക്കുമെന്നും ഹര്‍ജിക്കാരനായ അവിനാഷ് താക്കൂറിനോട് കോടതി വ്യക്തമാക്കി.
Recommended Video
സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ അവസ്ഥയെ കുറിച്ച് ബിഹാർ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും എല്ലാ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിക്കുമെന്നായിരുന്നു കോടതിയുടെ മറുപടി.
കൊവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡിയും കോണ്‍ഗ്രസും അടക്കമുള്ള ബിഹാറിലെ 7 പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ കമ്മീഷന് നിവേദനം സമര്‍പ്പിച്ചിരുന്നു. വൈറസ് വ്യാപനത്തെ മുഖ്യമന്ത്രിയും എന്‍ഡിഎയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എൻഡിഎയുടെ സഖ്യകക്ഷിയായ ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ജെപിയും ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നു.
243 അംഗ നിയമസഭയിലേക്കാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി, ജെഡിയു-എല്‍ജെപി എന്നിവര്‍ അടങ്ങുന്ന എന്‍ഡിഎ സഖ്യവും ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിലുള്ള മഹാസഖ്യവും തമ്മിലാണ് ബിഹാറില്‍ മത്സരം നടക്കുന്നത്. ജെഡിയു നേതാവ് നിതീഷ് കുമാറാണ് എന്‍ഡിഎയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ആര്‍ജെഡി നേതാവ് തേജസ്വി പ്രസാദ് യാദവിനെ മഹാസഖ്യവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നു.
2 മാസം ക്ഷമയോടെ കാത്തിരിക്കുക, കൊവിഡ് വാക്സിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കാം: ആധാര്‍ പുനവല്ല
ബിജെപിക്ക് കുരുക്കായി അനില്‍ നമ്പ്യാരുടെ മൊഴിയും; സ്വപ്നയുടെ ആ മൊഴി നമ്പ്യാര്‍ ശരിവെച്ചു?
അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാ കേസ്! സ്റ്റാർ ഹോട്ടലിൽ ഒരുമിച്ച് അത്താഴ വിരുന്ന്; സ്വപ്നയുടെ മൊഴി..