ഹിന്ദുക്കൾക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പാകിസ്താനിലെ സാംസ്കാരിക മന്ത്രി രാജിവെച്ചു..
ഇസ്ലാമാബാദ്: പാകിസ്താനില്‍ പഞ്ചാബ് പ്രവിശ്യാ സാംസ്‌കാരിക മന്ത്രി ഫയാസ് ഉല്‍ ഹസന്‍ ചോഹാന്‍ രാജിവെച്ചു. ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് രാജിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷങ്ങളോട് മാപ്പ് ചോദിച്ചതിനു ശേഷമാണ് രാജിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്ഥിരീകരണം ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുല്‍വാമ ആക്രമണത്തിന് ശേഷം നടന്ന ഒരു വാര്‍ത്താ സമ്മേളനത്തിനിടെ ഹിന്ദുക്കള്‍ പശുക്കളുടെ മൂത്രം കുടിക്കുന്നവരാണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദമായത്. ട്വിറ്ററില്‍ ഈ പ്രസ്താവന വൈറലായതോടെ പഞ്ചാബിലെ ന്യൂനപക്ഷ സമുദായങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതെ തുടര്‍ന്ന് പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി സര്‍ദാര്‍ ഉസ്മാന്‍ ബസ്ദാര്‍ മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

പാകിസ്താനിലെ ഹിന്ദുക്കളെയല്ല
അതേസമയം താന്‍ ഉദ്ദേശിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ഇന്ത്യന്‍ സൈന്യത്തെയും ഇന്ത്യന്‍ മാധ്യമങ്ങളെയുമാണ് അല്ലാതെ പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷത്തെയല്ലെന്ന് പാക് ചാനലായ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ചൗഹാന്‍ പറയുന്നു. 'എന്റെ പ്രസ്താവന ഒരു തരത്തിലും പാകിസ്താന്റെ ഹിന്ദു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നല്ല. പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ പ്രതികരണത്തിന് മറുപടി നല്‍കുക മാത്രമായിരുന്നു ഞാന്‍, ഈ പരാമര്‍ശമാണ് ഫെബ്രുവരി 24ന് ശേഷം ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയത്.

ചൗഹാൻ പറഞ്ഞത് എന്ത്?
എന്നാല്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ചൗഹാനെ ഉദ്ധരിച്ച് ''പശുവിന്റെ മൂത്രം കുടിക്കുന്ന ജനങ്ങളാണ് ഹിന്ദുക്കള്‍'' എന്ന് പറഞ്ഞതായി ഒരു പ്രാദേശിക വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഞങ്ങള്‍ മുസ്ലിംകളാണ്, ഞങ്ങള്‍ക്കൊരു പതാകയുണ്ട്, ധീരനായ മൗല അലിയുടെ പതാക, ഹസ്രത്ത് ഉമറിന്റെ പതാക, നിങ്ങള്‍ക്ക് ആ പതാക ഇല്ല, അത് നിങ്ങളുടെ കൈകളില്‍ ഇല്ല, ഈ പതാക കൊണ്ട് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളേക്കാള്‍ ഏഴു മടങ്ങ് ശക്തരാണെന്ന ധാരണയുമായി നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യരുത്. ഞങ്ങള്‍ക്കുള്ളത് എന്താണോ അത് നിങ്ങള്‍ക്കില്ല വിഗ്രഹാരാധകരെ'' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ആദ്യമായിട്ടല്ല
പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും ഇടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രകോപനപരമായ ഈ പ്രസ്താവന. ഫയാസ് ഉല്‍ ഹസന്റെ ഹിന്ദുത്വ വിരുദ്ധതയ്ക്കും വംശീയ വാദത്തിനും സ്ത്രീ വിരുദ്ധതയ്ക്കുമെതിരെ നേരത്തെയും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. പാകിസ്താനിലെ നടിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവും ടെലിവിഷന്‍ അവതാരകക്കെതിരായ വ്യക്തിഹത്യയുമൊക്കെ ഇദ്ദേഹത്തിന്റെ മുന്‍കാല ചരിത്രമാണ്.












Click it and Unblock the Notifications