ചാലിശ്ശേരി പോലീസിന് കൂട്ട് മൂര്‍ഖനും മലമ്പാമ്പും; പാമ്പിനെ അറസ്റ്റ് ചെയ്യാൻ അബ്ബാസെത്തി, പിന്നീട്...
പാലക്കാട്: ചാലിശ്ശേരിയില്‍ പോലീസിന് കൂട്ടായുള്ളത് മൂര്‍ഖനും മലമ്പാമ്പും. സ്റ്റേഷന് വളപ്പില്‍ സുരക്ഷിതരായി കഴിഞ്ഞുപോന്ന മൂര്‍ഖനെയും മലമ്പാമ്പിനെയും പോലീസിന് ഒന്നും ചെയ്യാനായില്ലെങ്കിലും കൈപ്പുറം അബാസ് അറസറ്റ് ചെയ്തു നീക്കി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നാട്ടുകാരില്‍ ചിലര്‍ സ്റ്റേഷനു സമീപം മലമ്പാമ്പിനെ കണ്ടിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സ്റ്റേഷനിലെ ചില വാഹനങ്ങള്‍ മാറ്റുന്നതിനിടെയാണ് വീണ്ടും പാമ്പിനെ കണ്ടത്. തുടര്‍ന്ന് പാമ്പുപിടുത്തത്തില്‍ വൈദഗ്ധ്യമുള്ള കൈപ്പുറം അബ്ബാസിനെ വിളിച്ചു വരുത്തുകയായിരുന്നു. അബ്ബാസെത്തി മൂന്ന് മണിയോടെ രണ്ട് പാമ്പുകളെയും പിടികൂടി. പിടികൂടിയ പാമ്പുകളെ പിന്നീട് വനം വകുപ്പിന് കൈമാറി.
തൃത്താല മേഖലയിലെ തിരുമിറ്റക്കോട്, ചാലിശ്ശേരി, നാഗലശ്ശേരി, കപ്പൂര്‍ എന്നീ പഞ്ചായത്തുകളുടെ ചുമതലയുള്ളതാണ് ചാലിശ്ശേരി പോലീസ് സ്റ്റേഷന്. സ്റ്റേഷന്റെ വശങ്ങളില് തൊണ്ടിമുതലായി പിടികൂടിയ വാഹനങ്ങള്‍ കൂട്ടിയിട്ടിട്ട് വര്‍ഷങ്ങളായി. തുരുമ്പെടുത്തുകിടക്കുന്ന വാഹനങ്ങളില്‍ വള്ളികള്‍ പടര്‍ന്ന് പിടിച്ച് പൊന്തക്കാടായതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണ്.
മഴക്കാലവും ജീര്‍ണാവസ്ഥയിലുള്ള കെട്ടിടവും, കൂടാതെ നിറയെ പാമ്പുകളും. ചാലിശ്ശേരി സ്റ്റേഷനിലെ അവസ്ഥയാണിത്. സ്റ്റേഷന് വളപ്പിലെ പൊളിഞ്ഞുവീഴാറായ കെട്ടിടവും ഇഴജന്തുക്കള്‍ക്ക് താവളമാണ്. ലേലത്തിലെടുത്ത ചില വണ്ടികള്‍ മാത്രമാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത് ബാക്കിയുള്ളവ ഇപ്പോഴും പഴയ പടിതന്നെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.ടി. ബല്‍റാം എം.എല്‍.എ., ഷൊര്‍ണൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, പട്ടാമ്പി സി.ഐ. എന്നിവര്‍ കെട്ടിടം സന്ദര്‍ശിച്ച് പോലീസുകാരില്‍നിന്ന് നിര്‍ദേശങ്ങള്‍ വാങ്ങിയിരുന്നു. പിന്നീട് തുടര്‍നടപടികള്‍ കാര്യമായുണ്ടായില്ല.
പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് കെട്ടിടം പൊളിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന വാക്കും പാഴായി. തൊണ്ടി മുതലായ മുഴുവന്‍ വാഹനങ്ങളും നീക്കം ചെയ്യുകയും പഴയ കെട്ടിടം പൊളിച്ച് സൗകര്യമൊരുക്കുകയുമാണെങ്കില് സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന സ്റ്റേഷന് വലിയ ആശ്വാസമാണ്. ഇത്തരം വിഷജന്തുക്കളുടെ ശല്യവും തീരും.