ഡ്രൈവിങ്ങിനിടെ ചെവിയിൽ തൊട്ടതിന് 2000 രൂപ പിഴ; ഒടുവിൽ പിൻവലിച്ച് മോട്ടോർ വാഹന വകുപ്പ്
പാലക്കാട്: കാര്‍ ഓടിക്കുന്നതിനിടെ ചെവിയിൽ തൊട്ടതിന് പിഴ ചുമത്തിയ നടപടി പിൻവലിച്ച് മോട്ടോർ വാഹന വകുപ്പ്. എഐ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ പേരിൽ 2000 രൂപ പിഴയീടാക്കിയ സംഭവം വിവാദമായിരുന്നു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് ആരോപിച്ചായിരുന്നു പിഴ ഈടാക്കിയത്.
ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് അറയ്ക്കല്‍ നാലകത്ത് മുഹമ്മദിനെതിരെയായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. 2023 സെപ്റ്റംബര്‍ 13ന് രാത്രി 7.35ന് മുഹമ്മദും ഭാര്യാപിതാവും ലക്കിടി- തിരുവില്വാമല റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മുഹമ്മദ് തന്റെ ഇടതുകൈ കാെണ്ട് ഇടതു ചെവിയിൽ താെടുന്നതു മോട്ടർവാഹന വകുപ്പ് അയച്ച നോട്ടിസിലെ ചിത്രത്തിൽ കാണാം. മിത്രാനന്ദപുരത്തെ എഐ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന രീതിയിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയത്. മുഹമ്മദ് വിദേശത്തായതിനാൽ ബന്ധുക്കളുടെ കൈയ്യിലാണ് നോട്ടീസ് ലഭിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 2000 രൂപ പിഴയും മുന്നിലിരുന്ന സഹയാത്രികന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തിയായിരുന്നു നോട്ടീസ് ലഭിച്ചത്.
എന്നാൽ വാഹനം ഓടിക്കുമ്പോൾ മുഹമ്മദ് മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് മുഹമ്മദിന്‍റെ ബന്ധുക്കൾ ഉദ്യോഗസ്ഥരെ കണ്ട് വ്യക്തമാക്കി. നോട്ടീസിലെ ദൃശ്യത്തില്‍ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് വ്യക്തമായി കാണാം എന്നും ബന്ധുക്കൾ വിശദീകരിച്ചു. ഇതോടെ ഉദ്യോഗസ്ഥർ വീണ്ടും ദൃശ്യങ്ങൾ പരിശോധിച്ച് പിഴ നടപടി ഒഴിവാക്കി നൽകുകയായിരുന്നു.












Click it and Unblock the Notifications