ചിറ്റൂരിൽ മുഴുവൻ സമയ വെറ്റിനറി ക്ലിനിക്;മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു
പാലക്കാട്; ചിറ്റൂരില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന വെറ്ററിനറി ക്ലിനിക് ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.ചിറ്റൂർ വെറ്ററിനറി പോളി ക്ലിനിക്കില്‍ 24 മണിക്കൂറും മൃഗചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.
40 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് നാല് വര്‍ഷങ്ങള്‍ കൊണ്ട് പ്രാവര്‍ത്തികമാക്കിയിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അഞ്ച് ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന അത്രയും അളവ് പാല്‍ ചിറ്റൂര്‍ ബ്ലോക്കില്‍ മാത്രം ഉല്‍പാദിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട സവിശേഷതയാണ് എന്നും മന്ത്രി പറഞ്ഞു.
വെറ്റിനറി പോളി ക്ലിനിക് 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ കര്‍ഷകര്‍ക്ക് മൃഗസംരക്ഷണത്തിൽ ഉപകാരപ്രദമായി മാറുകയാണ്.ചിറ്റൂര്‍ തത്തമംഗലം നഗരസഭ ഹാളില്‍ നടന്ന പരിപാടിയില്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍മാന്‍ കെ.മധു അധ്യക്ഷനായി. ചിറ്റൂര്‍ തത്തമംഗലം നഗരസഭ അംഗങ്ങള്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി ധന്യ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി പ്രീത്, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.കണ്ണന്‍കുട്ടി, കെ.ബിന്ദു, പാലക്കാട് മൃഗസംരക്ഷണ ഓഫീസര്‍ സി.ജെ സോജി, ചിറ്റൂര്‍ വെറ്റിനറി പോളിക്ലിനിക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ എസ്. ശെല്‍വകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മൃഗസംരക്ഷണ വകുപ്പിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 26 മൃഗാശുപത്രികളുടെ സംസ്ഥാനതല ഉദ്ഘാടനം വനം - മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിച്ചിരുന്നു.