വ്യാജ രേഖകൾ ഉണ്ടാക്കി എസ്ബിഐ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് 25 ലക്ഷം തട്ടി; പ്രതികൾ പിടിയിൽ
പാലക്കാട്: വ്യാജ രേഖയും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ബാങ്കിൽ നിന്നും 25 ലക്ഷം തട്ടിയ സംഭവത്തിൽ രണ്ട് യുപി സ്വദേശികൾ പിടിയിൽ. ഹാപ്പൂർ ജില്ലയിലെ കല്യാൺപൂർ സ്വദേശികളായ വിനോദ് കുമാർ (29), അനോജ് ശർമ (28) എന്നിവരാണ് പിടിയിലായത്. പാലക്കാട് എസ് ബി ഐയിൽ നിന്നാണ് ഇവർ പണം തട്ടിയത്.

കാർ ഡീലർ ഷോറൂമിന്റെ വ്യാജ രേഖയും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ബാങ്ക് ഉദ്യോഗസ്ഥരെ കബിളിപ്പിക്കുകയായിരുന്നു. ഈ ഷോറൂമിന്റെ അക്കൗണ്ടിലുള്ള തുക ഇവരുടെ അക്കൗണ്ടുകളിലേക്ക് ഇവർ മാറ്റുകയായിരുന്നു. ബാങ്ക് മാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം നടന്നത്. ഡൽഹി, യുപി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് പാലക്കാട് നിന്നുള്ള പോലീസ് സംഘം ദില്ലിയും യുപിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. ഇവരെ യു പിയിൽ നിന്നാണ് പിടികൂടിയത്.
അതേസമയം ഇവർ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഡൽഹിയിൽ കാൾ സെന്ററുകൾ വാടകയ്ക്ക് എടുത്താണ് ഇവരുടെ ആസൂത്രണങ്ങൾ. ബാങ്കുകളുടേയും വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടേയും വ്യാജ രേഖകൾ തയ്യാറാക്കി ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതാണ് രീതി. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications