ജോലി വാഗ്ദാനം ചെയ്ത് ചതിച്ചയാളെ തട്ടിക്കൊണ്ട് പോയി 5 ലക്ഷം തട്ടി; 3 പേർ അറസ്റ്റിൽ
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചയാളെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.കിണത്തുക്കടവ് സബ് ട്രഷറിയിലെ ഓഫിസ് അസിസ്റ്റന്റ് ചിദംബരം സ്വദേശി മുരുകൻ (43), മധുക്കരയിലെ വനിത (39), കടലൂരിലെ രാജ (37) എന്നിവരാണ് അറസ്റ്റിലായത്. സുന്ദരാപുരം മച്ചംപാളയത്തെ ആർ മണികണ്ഠനെ (42)യാണ് മൂവർ സംഘം തട്ടികൊണ്ടുപോയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സംഘം വീട്ടിലെത്തി മണികണ്ഠന്റെ ഭാര്യയെ വീട്ടിൽ തടഞ്ഞുവെയ്ക്കുകായയിരുന്നു. ഈ സമയം മണികണ്ഠൻ വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഭാര്യയെ കൊണ്ട് മണികണ്ഠനെ ഫോണിൽ വിളിപ്പിച്ച് വീട്ടിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. മണികണ്ഠൻ വീട്ടിലെത്തിയതോടെ കാറുമായെത്തിയ സംഘം ഇയാളെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കാരക്കൽ നാഗപട്ടണം റോഡിലെ ലോഡ്ജിലാണ് മണികണ്ഠനെ പാർപ്പിച്ചത്.
ഇയാളെ വിട്ടു കിട്ടണമെങ്കിൽ 5 ലക്ഷം രൂപ നൽകണമെന്ന് വീട്ടുകാരെ അറിയിച്ച സംഘം ദിവസങ്ങളോളം മണികണ്ഠനെ മുറിയിൽ പാർപ്പിച്ചു.ഒടുവിൽ പണം നൽകാമെന്ന് വീട്ടുകാർ അറിയച്ചതോടെ മണികണ്ഠനെ വിട്ട് നൽകാമെന്ന് സംഘം കുടുംബത്തെ അറിയിക്കുകയായിരുന്നു. സംഘത്തിന്റെ നിർദ്ദേശ പ്രകാരം ഭാര്യ മഹേശ്വരി ചില ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചു ലക്ഷം രുപ കൈമാറി. ചില പേപ്പറുകളിൽ മണികണ്ഠന്റെ ഒപ്പും കൂടി ശേഖരിച്ച ശേഷം ഇവർ ഇയാളെ വിട്ടയച്ചു. തുടർന്ന് മണികണ്ഠൻ പോലീസിനെ സമീപിക്കുകയായിരുന്നു.
എന്നാൽ അന്വേഷണത്തിൽ മണികണ്ഠനും ഭാര്യയും ജോലി വാഗ്ദാനം ചെയ്ത് വലിയ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി. നമണികണ്ഠനും മഹേശ്വരിയുടെ കൂട്ടുകാരൻ കലൈശങ്കറും ചേർന്ന് സർക്കാർ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്ത് 15 പേരിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്തത് എന്നാണ് പോലീസ് കണ്ടെത്തൽ. തട്ടിക്കൊണ്ടുപോയ സംഘത്തിലുൾപ്പെട്ട മുരുകനിൽ നിന്ന് 20 ലക്ഷം രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. കൂട്ടുകാർക്കും ബന്ധുക്കൾക്കും ജോലി വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നത്രേ മുരുകനിൽ നിന്നും പണം കൈപ്പറ്റിയത്.
ജോലി ലഭിക്കാതിരുന്നതോടെയാണ് മുരുകനും കൂട്ടുകാരും മണികണ്ഠനെ തട്ടിക്കൊണ്ട് പോകാൻ തീരുമാനിച്ചത്. സംഭവത്തിൽ രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തു. കൂടുതൽ പേർ തട്ടിക്കൊണ്ട് പോയ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പോലീസ അറിയിച്ചു.












Click it and Unblock the Notifications